സഹകരണ മേഖലയിലെ താല്‍കാലിക ജീവനക്കാര്‍ക്കും, കളക്ഷന്‍ ഏജന്റ്മാര്‍ക്കും വേതനം മുടങ്ങില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

post

തിരുവനന്തപുരം : സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താല്‍കാലിക ജീവനക്കാര്‍ക്കും, കളക്ഷന്‍ ഏജന്റ്മാര്‍ക്കും വേതനം ഉറപ്പാക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സഹകരണ സ്ഥാപനങ്ങളിലെ കളക്ഷന്‍ ഏജന്റ്മാര്‍ മുഖേനയുള്ള കളക്ഷന്‍ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളും ബാങ്കുകളും ദിവസ വേതന വ്യവസ്ഥയിലും കരാര്‍ വ്യവസ്ഥയിലും ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് മാര്‍ച്ച് മാസത്തേയും ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന തുടര്‍കാലയളവിലും അതത് മാസത്തെ പ്രവൃത്തി ദിവസം കണക്കാക്കി നിലവില്‍ നല്‍കിവരുന്ന വേതനം ഉറപ്പുവരുത്തണമെന്ന് സഹകരണ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി. പ്രതിമാസം നിശ്ചിത തുക നിജപ്പെടുത്തിയിട്ടുള്ള താല്‍കാലിക ജീവനക്കാര്‍ക്ക് പ്രസ്തുത തുക ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.

സഹകരണ സംഘങ്ങളിലും ബാങ്കുകളിലും കളക്ഷന്‍ ഏജന്റുമാരായി ജോലി ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ വേതനവും കമ്മീഷനും നല്‍കുന്നതിനുള്ള നടപടികള്‍ അതത് സംഘം ഭരണ സമിതികള്‍ സ്വീകരിക്കണം.  ഇപ്രകാരം വേതനവും കമ്മീഷനും കണക്കാക്കുമ്പോള്‍ ആകെ തുക 10,000 രൂപയില്‍ താഴെയാണെങ്കില്‍ പരമാവധി 10,000 രൂപ ഈ വിഭാഗം ജീവനക്കാര്‍ക്ക് പ്രതിമാസ വേതനം ഉറപ്പ് വരുത്തും. കളക്ഷന്‍ ഏജന്റുമാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിട്ടുള്ള സ്ഥാപനങ്ങള്‍ ആനുകൂല്യം മുടക്കം വരാതെ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.