സഹകരണ ബാങ്കിങ് മേഖലയിലെ നിക്ഷേപങ്ങളുടെ പലിശനിരക്ക് വർദ്ധിപ്പിച്ചു

സഹകരണ മേഖലയിൽ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം. സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന പലിശ നിർണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
ദേശസാൽകൃതബാങ്കുകളിലെയും ഇതര ബാങ്കുകളിലേക്കാളും സഹകരണ ബാങ്കുകളിലെ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വർദ്ധന വരുത്തിയിരിക്കുന്നത്. ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 0.50 ശതമാനവും, ഒരു വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 0.75 ശതമാനവുമാണ് വർദ്ധന. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതിനു മുൻപ് പലിശനിരക്കിൽ മാറ്റം വരുത്തിയത്.
നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കറണ്ട് അക്കൗണ്ടുകൾക്കും സേവിംഗ്സ് അക്കൗണ്ടുകൾക്കും പലിശ നിരക്കിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്.
15 ദിവസം മുതൽ 45 ദിവസം വരെ 6%, 46 ദിവസം മുതൽ 90 ദിവസം വരെ 6.50%, 91 ദിവസം മുതൽ 179 ദിവസം വരെ 7.50%, 180 ദിവസം മുതൽ 364 ദിവസം വരെ 7.75%, ഒരു വർഷം മുതൽ രണ്ടു വർഷം വരെ 9%,രണ്ടു വർഷത്തിൽ കൂടുതലുള്ളവയ്ക്ക് 8.75% എന്നതാണ് പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്.
15 ദിവസം മുതൽ 45 ദിവസം വരെ 5.50%, 46 ദിവസം മുതൽ 90 ദിവസം വരെ 6%, 91 ദിവസം മുതൽ 179 ദിവസം വരെ 6.75%, 180 ദിവസം മുതൽ 364 ദിവസം വരെ 7.25%, ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8%, രണ്ടു വർഷത്തിൽ കൂടുതലുള്ളവയ്ക്ക് 7.75% എന്നതാണ് കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്.
യോഗത്തിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, പാക്‌സ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ വി. ജോയ് എം.എൽ.എ, കാർഷിക വികസന ബാങ്ക് അംഗ പ്രതിനിധി ഇ. ജി. മോഹനൻ, സഹകരണ സംഘം രജിസ്ട്രാർ ടി.വി. സുഭാഷ്, സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അജി ഫിലിപ്പ്, സഹകരണ വകുപ്പ് അഡീഷണൽ രജിസ്ട്രാർ (ക്രെഡിറ്റ്) ജ്യോതി പ്രസാദ്, സഹകരണ വകുപ്പ് അഡീഷണൽ രജിസ്ട്രാർ (ജനറൽ) എം. ജി. പ്രമീള എന്നിവർ പങ്കെടുത്തു.