പബ്ലിക്ക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ബോർഡ് യാഥാർഥ്യമായി

പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കും : മുഖ്യമന്ത്രി
കേരളത്തിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ് സുതാര്യമായ നടപടികളിലൂടെ കാര്യക്ഷമതയും നൈപുണ്യവുമുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാൻ സംസ്ഥാന സർക്കാർ രൂപികരിച്ച സ്വയംഭരണ സ്ഥാപനമായ കേരള പബ്ലിക്ക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ബോർഡ് (കെ.പി.ഇ.എസ്.ആർ.ബി) യാഥാർഥ്യമായി. ബോർഡിന്റെയും പുതിയ ഓഫീസ് മന്ദിരത്തിന്റെയും ഉദ്ഘാടനം വെള്ളയമ്പലത്തെ ബോർഡ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് സംസ്ഥാന സർക്കാർ കേരള പബ്ലിക്ക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡിന് രൂപം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ റിക്രൂട്ട്‌മെന്റാണ് ആദ്യഘട്ടത്തിൽ ബോർഡിന്റെ പരിധിയിൽ വരുന്നത്. എന്നാൽ മറ്റ് വകുപ്പുകൾക്ക് കീഴിലുള്ളപൊതുമേഖല സ്ഥാപനങ്ങൾക്കും റിക്രൂട്ട്‌മെന്റ് സാധ്യതകൾ ഉപയോഗപ്പെടുത്താവുന്നതാണ്. പ്രൊഫഷണലിസത്തിലൂടെ മികച്ച വരുമാനവും ലാഭവും നേടിയെടുക്കാൻ പൊതുമേഖല സ്ഥാപനങ്ങളെ സഹായിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. വികസനത്തിൽ വ്യവസായ മേഖലയ്ക്ക് പ്രധാന പങ്കാണുള്ളത്. സ്വകാര്യമേഖല മാത്രമാണ് വ്യവസായ മേഖലയെന്ന് കരുതരുതെന്നും പൊതുമേഖലയ്ക്കും വ്യവസായ മേഖലയിൽ സുപ്രധാന പങ്കാണ് വഹിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് നിയമന രീതിയിലും എണ്ണത്തിലും പി.എസ്.സി മാതൃകാപരമായ ഇടപെടലാണ് നടത്തുന്നത്. ജനസംഖ്യയിലും വിസ്തൃതിയിലും മുന്നിലുള്ള സംസ്ഥാനങ്ങളും യു.പി.എസ്.സി യടക്കമുള്ള സ്ഥാപനങ്ങളും കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ തുച്ഛമായ നിയമനങ്ങളാണ് നടത്തുന്നത്. പി.എസ്.സി യുടെ അതേ കാര്യക്ഷമതയോടെ എം.ഡിയടക്കമുള്ളവരെ നിയമിക്കുന്നത് കെ.പി.ഇ.എസ്.ആർ ബോർഡിലൂടെയായിരിക്കും. എൽ.ഡി.എഫ് പത്രികയിലെ വാഗ്ദാനമാണ് സംസ്ഥാന സർക്കാർ നിറവേറ്റുന്നത്.
നാലാം വ്യവസായ വിപ്ലവത്തിൽ ഉൽപ്പാദനോന്മുഖമായ സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. നൈപുണ്യം ഉറപ്പു വരുത്തിയും പൂർണമായും സംവരണതത്വം പാലിച്ചുമായിരിക്കും നിയമനങ്ങൾ നടത്തുക.175 പദ്ധതികൾ പൂർത്തിയാക്കുന്നതിലൂടെ 9475 കോടി രൂപയുടെ അധിക നിക്ഷേപം സംസ്ഥാനം പ്രതീക്ഷിക്കുന്നു. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്കെത്തിക്കാനും മൊത്തം ലാഭം148 കോടിയായി ഉയർത്താനും സംസ്ഥാന സർക്കാരിന് കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
വിദഗ്ദ്ധരെ ഉൾപ്പെടുത്തി കൊണ്ട് നൈപുണ്യ പരിശീലന മടക്കം നൽകുന്ന തരത്തിലാണ് കേരള പബ്ലിക്ക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡിന് രൂപം നൽകിയതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. ഓഡിറ്റ് റിപ്പോർട്ടുകൾ സമയബന്ധിതമായി സമർപ്പിച്ചും മാസ്റ്റർ പ്ലാൻ അനുസരിച്ച് പ്രവർത്തിച്ചുമാണ് പൊതുമേഖല സ്ഥാപനങ്ങൾ നിലവിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കെ.പി.ഇ.എസ്.ആർ.ബി ചെയർമാൻ ഡോ.വി ജോയ്, വി കെ പ്രശാന്ത് എം എൽ എ, വ്യവസായ വകുപ്പ്പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, കെ.പി.ഇ.എസ്.ആർ.ബി സ്‌പെഷ്യൽ ഓഫീസർ അഞ്ജന എം, വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, ബി.പി.ടി ചെയർമാൻ അജിത് കുമാർ കെ, കെ.പി.ഇ.എസ്.ആർ.ബി മെമ്പർ രാജീവൻ വി, സെക്രട്ടറി രഞ്ജിത്കുമാർ എം.ജി എന്നിവർ സംബന്ധിച്ചു.