തൊഴിൽ വർധനയ്ക്ക് തൊഴിൽ മിഷൻ എന്ന ആശയം സർക്കാർ ചർച്ച ചെയ്യും: മുഖ്യമന്ത്രി

post

സംസ്ഥാനത്തു തൊഴിൽ സാധ്യതകൾ കൂടുതൽ വർധിപ്പിക്കുന്നതിനായി തൊഴിൽ മിഷൻ എന്ന ആശയം സർക്കാർ ചർച്ച ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ തിരുവനന്തപുരം ജില്ലയിലെ പര്യടനത്തിന്റെ പ്രഭാത സദസിലാണ് ഇത്തരമൊരു ആശയം ഉയർന്നത്. സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനു മുതൽക്കൂട്ടാകുന്ന നിരവധി ക്രിയാത്മക ആശയങ്ങളും നിർദേശങ്ങളും ആറ്റിങ്ങൽ പൂജ കൺവൻഷൻ സെന്ററിൽ നടന്ന പ്രഭാത യോഗത്തിൽ ഉയർന്നു.

നാടിന്റെ വികസന സങ്കൽപ്പങ്ങൾ ഏതു രീതിയിൽ യാഥാർഥ്യമാക്കണമെന്നതിന്റെ മികച്ച ആശയങ്ങളാണു നവകേരള സദസിന്റെ പ്രഭാത യോഗങ്ങളിൽ ഉയരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 13 ജില്ലകളിലും നടന്ന പ്രഭാത സദസുകൾ ഇത്തരം ആശയങ്ങൾകൊണ്ടു സമ്പന്നമായിരുന്നു. ഭാവി പ്രവർത്തനങ്ങളെ ഒട്ടേറെ സഹായിക്കുന്നതാണ് ഇവയിൽ മിക്കവയെന്നും പ്രഭാത സദസിന് ആമുഖമായി മുഖ്യമന്ത്രി പറഞ്ഞു. തുടർന്നു സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ടവർ വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ പുരോഗതി സംബന്ധിച്ചും തൊഴിൽ, വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നടത്തേണ്ട ഇടപെടലുകളെക്കുറിച്ചുമുള്ള ആശയങ്ങൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുൻപാകെ പങ്കുവച്ചു. ഇവ ഓരോന്നിലും വ്യക്തമായ തീരുമാനങ്ങളും നിർദേശങ്ങളുമുണ്ടായി.

തൊഴിൽ മേഖലയിൽ സർക്കാർ നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി തൊഴിൽ മിഷൻ എന്ന ആശയത്തിന്റെ സാധ്യതകൾ പരിഗണിക്കണമെന്നും ആറ്റിങ്ങൽ മണ്ഡലത്തിൽനിന്നുള്ള ഷജിൻ അന്ത്രുയ യോഗത്തിൽ അഭിപ്രായപ്പെട്ടു. ഇതിനു മറുപടിയായാണ് തൊഴിൽ മിഷൻ എന്ന ആശയം സർക്കാർ ചർച്ച ചെയ്യുമെന്നു മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞത്. ഡയാലിസിസ് രോഗികൾക്ക് ആശ്വാസ് പദ്ധതി പ്രകാരം അഞ്ചു ഡയാലിസിസ് സൗജന്യമായി നൽകുന്നത് മാതൃകാപരമാണെന്നും ഇത് എട്ടു മുതൽ 10 വരെയാക്കുന്നത് സാധാരണക്കാർക്കു കൂടുതൽ ഉപകാരപ്പെടുമന്നും ഫാ. ജോസ് കിഴക്കേടത്ത് അഭിപ്രായപ്പെട്ടു. ഈ ആവശ്യം സർക്കാർ പരിഗണിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

കെ.എസ്.ഇ.ബി മുഖേന നടത്തുന്ന സൗര പദ്ധതി ഈ ഡിസംബറിൽ അവസാനിക്കുന്ന പശ്ചാത്തലത്തിൽ ഒരു വർഷം കൂടി പദ്ധതി നീട്ടുന്ന കാര്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്നും സംസ്ഥാനത്ത് പദ്ധതിയുടെ ഗ്രിഡുകൾ അപ്ഗ്രേഡ് ചെയ്യണമെന്നും വർക്കല മണ്ഡലത്തിൽനിന്നുള്ള ഡോ. ജയരാജ് ചൂണ്ടിക്കാട്ടി. സൗര പദ്ധതിയുടെ പുരോഗതിയനുസരിച്ചു ഗ്രിഡുകൾ വർധിപ്പിക്കുന്നതു പരിഗണിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ടൂറിസം രംഗവുമായി ബന്ധിപ്പിച്ച് ആയൂർവേദം, യോഗ എന്നിവയ്ക്കുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തമെന്ന് ഇന്റിമസി ഹീലിങ് വില്ലേജ് മാനേജിങ് ഡയറക്ടറും യോഗാചാര്യനുമായ യോഗി ശിവൻ അഭിപ്രായപ്പെട്ടു. ആയൂർവേദ മേഖലയിൽ മികച്ച ഇടപെടലുകൾ നടത്താൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ടെന്നും യോഗയും ഇത്തരത്തിൽ വ്യാപകമാക്കാൻ കഴിയണമെന്നും ഇതിനു പ്രോത്സാഹനം നൽകാൻ സർക്കാർ സന്നദ്ധമാണെന്നും മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സൂപ്പർ സ്പെഷ്യാലിറ്റി മേഖലയിലും മെഡിക്കൽ കോളജ് ആശുപത്രികളിലുമുള്ള സാധ്യതകൾ മുൻനിർത്തി കൂടുതൽ പാരാമെഡിക്കൽ പഠന സൗകര്യമൊരുക്കണമെന്നു വാമനപുരം മണ്ഡലത്തിൽനിന്നുള്ള ഡോ. കെ.കെ. മനോജ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പാരാമെഡിക്കൽ മേഖലയിൽ കൂടുതൽ കോഴ്സുകൾ ആരംഭിക്കണമെന്ന ആവശ്യം ഈ മേഖലയിൽ കൂടുതൽ തൊഴിലവസങ്ങൾ തുറക്കപ്പെടുന്നതിനു സാധ്യത നൽകുന്നതാണെന്നും ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിനിമ മേഖലയിൽ നിലനിൽക്കുന്ന നികുതികൾ വ്യവസായത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും പ്രാദേശിക ഭാഷകളിലുള്ള സിനിമകൾക്ക് അതതു സംസ്ഥാനങ്ങളിൽ വിനോദ നികുതി ഇളവ് ഏർപ്പെടുത്തുന്നതു പരിഗണിക്കണമെന്നും സംവിധായകൻ അരുൺ ഗോപി ആവശ്യപ്പെട്ടത് പരിഗണിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു.

നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശകളിൽ തുടർച്ചയായ നടപടികൾ വേണമെന്നു ഡോ. എൻ.കെ. ജയകുമാർ നിർദേശിച്ചു. നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശകൾ ഗൗരവമായാണു സർക്കാർ കാണുന്നത്. ഇതുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകൾ പരിശോധിക്കേണ്ട കാര്യങ്ങളിൽ ആവശ്യമായ തുടർ നടപടികളുണ്ടാകുമെന്നും. മുഖ്യമന്ത്രി പറഞ്ഞു.

ചെറുകിട വ്യാപാരി ക്ഷേമനിധി പെൻഷനും മരണാനന്തര സഹായവും വർധിപ്പിക്കണമെന്നു ചിറയിൻകീഴിലെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോഷി സാബു പറഞ്ഞു. ഉത്സവ അവസരങ്ങളിൽ സഹകരണ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും നടത്തുന്ന മേളകളും ചന്തകളും പലപ്പോഴും ചെറുകിട വ്യാപാരികൾക്കു തിരിച്ചടിയാകുന്നുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ ഇടപെടുന്നത് ഉചിതമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഹകരണ സംഘങ്ങളും സർക്കാരിന്റെ വിവിധ സംവിധാനങ്ങളും ഉത്സവകാലത്ത് വിപണിയിൽ ഇടപെടുന്നതു സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതും വിലക്കയറ്റത്തെ തടയുന്നതുമാണെന്നു ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഇത്തരം വിപണന മേളകൾ വ്യാപാരികളുടെ ബിസിനസിൽ ഇടിവു വരുത്തുന്നതായി ചൂണ്ടിക്കാട്ടിയ പ്രശ്നം അടിസ്ഥാനമില്ലാത്തതാണെന്നും ഇത്തരം വിപണി ഇടപെടലുകൾ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുംപറഞ്ഞു. തോന്നിയതുപോലെ വില വർധിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സമൂഹത്തിൽ വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരേ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നായിരുന്നു വാമനപുരം മണ്ഡലത്തിൽനിന്നുള്ള ഷംസുദ്ദീൻ ആവശ്യപ്പെട്ടത്. വിദ്വേഷ പ്രചാരണങ്ങളെ കേരള സമൂഹം ഗൗരവത്തോടെയാണു കാണുന്നത്. വിദ്വേഷ പ്രചാരണങ്ങൾ ഇല്ലാതാക്കാൻ സർക്കാർ ശക്തമായ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഇതിനു മറുപടിയായി പറഞ്ഞു. സർക്കാർ സേവനങ്ങളുടെ ഓൺലൈൻ ഉപയോഗം സംബന്ധിച്ച് ബോധവത്കരണം ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമാക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ മൊഡ്യൂളുകളിൽ ഒന്നായി ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.

നെടുമങ്ങാട് മണ്ഡലത്തിലെ നാലുവരി പാത നിർമാണം വേഗത്തിലാക്കണമെന്നു നെടുമങ്ങാട് മുനിസിപ്പൽ കൗൺസിലർ എം.എസ്. ബിനു യോഗത്തിൽ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന തദ്ദേശ ഫണ്ട് ജനപ്രതിനിധികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നെന്നും അത് പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളി മേഖലയെ സംരക്ഷിക്കുന്ന നിലപാടാണു സർക്കാർ സ്വീകരിക്കുന്നതെന്നും മത്സ്യത്തൊഴിലാളി മേഖലയുടെ സമഗ്ര വികസനത്തിന് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ക്ഷേമ, വികസന പദ്ധതികൾക്കു നന്ദി അറിയിക്കുന്നതായും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത ലോറൻസ് പറഞ്ഞു. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾക്കു പ്രധാന കാരണം അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളാണ്. എന്നും കടലിൽ പോകുന്ന തന്നെപ്പോലുള്ളവർക്ക് ഇതു വലിയ പ്രശ്നമുണ്ടാക്കുന്നുണ്ട്. അതിനാൽ അശാസ്ത്രീയത പരിഹരിച്ച് തുറമുഖം തീർത്തു അപകടരഹിതമാക്കാനുള്ള ഇടപെടലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസി വിഭാഗത്തിൽനിന്നുള്ളവർക്കു പ്രത്യേക റിക്രൂട്ട്മെന്റിലൂടെ സർക്കാർ ജോലി നൽകിയ നടപടി സർക്കാർ നടത്തിയ ഏറ്റവും വലിയ ജനകീയ ഇടപെടലുകളിൽ ഒന്നാണെന്ന് പാങ്ങോട് പഞ്ചായത്തിലെ കക്കൂട്ടുകുന്ന് ആദിവാസി ഊരുമൂപ്പത്തി രമണിയമ്മ പറഞ്ഞു. ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ സർക്കാർ കാണിക്കുന്ന ശ്രദ്ധ അഭിനന്ദനാർഹമാണ്. വന്യമൃഗശല്യമാണ് ആദിവാസി വിഭാഗങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. ഇക്കാര്യത്തിൽ സർക്കാർ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നും അവർ പറഞ്ഞു.

സംസ്ഥാനത്ത് സമ്പൂർണ ബിരുദ സംസ്ഥാനമാക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങളുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കണമെന്നും ഇതിനായുള്ള പ്രവർത്തനങ്ങൾ സർക്കാർതലത്തിൽ ആവിഷ്‌കരിക്കണമെന്നും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ജയപ്രകാശ് യോഗത്തിൽ പറഞ്ഞു. പ്രൈമറി തലം മുതൽ വിദ്യാർഥികൾക്കു തൊഴിൽ പരിശീലനം നൽകുന്ന പഠന രീതി ആവിഷ്‌കരിക്കണമെന്നായിരുന്നു വെഞ്ഞാറമ്മൂട് യുപി സ്‌കൂൾ അധ്യാപകൻ ബി.കെ. സെൻ നിർദേശിച്ചത്.

വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ, ഫിഷറീസ് ഗ്രാന്റ്, ഇ-്ഗ്രാന്റ് തുടങ്ങിയവയിലെ കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നു വിമൻസ് കോളജ് യൂണിയൻ ചെയർപേഴ്സൺ അനിത ബാബു ആവശ്യപ്പെട്ടു. ലോകത്ത് ഏറ്റവും മികച്ച ടെക് നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽനിന്നു കൊൽക്കത്തയ്ക്കൊപ്പം തിരുവനന്തപുരവും ഇടംനേടിയതായും സ്റ്റാർട്ടപ്പ് മേഖലയിൽ തുടർന്നും സർക്കാരിന്റെ മികച്ച ഇടപെടലുകളുണ്ടാകണമെന്നും വർക്കല മണ്ഡലത്തിൽനിന്നുള്ള കുമാരി അനന്യ പി.എസ്. പറഞ്ഞു. സർക്കാർ വിവിധ മേഖലകളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നൂതന സംരംഭങ്ങളുടെ ആശയങ്ങൾ എങ്ങനെ ലഭിക്കുന്നുവെന്നതായിരുന്നു ഒമ്പതാം ക്ലാസ് വിദ്യാർഥി നിള ബിജുവിന്റെ ചോദ്യം. കലാകാരന്മാർക്കു സർക്കാർ നൽകുന്ന മികച്ച പിന്തുണയ്ക്കു ഗായിക രാജലക്ഷ്മി യോഗത്തിൽ നന്ദി പറഞ്ഞു. സർക്കാരിന്റെ നിയന്ത്രണത്തിൽ കൂടുതൽ പരിപാടികൾ സംഘടിപ്പിച്ച് കലാകാരന്മാരുടെ ക്ഷേമം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, ഡോ. ആർ. ബിന്ദു, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണൻ, പി. രാജീവ്, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, വീണാ ജോർജ്, സജി ചെറിയാൻ, എം.എൽ.എമാരായ വി. ജോയ്, വി. ശശി, ഡി.കെ. മുരളി, ഒ.എസ്. അംബിക തുടങ്ങിയവരും സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ളവരും യോഗത്തിൽ പങ്കെടുത്തു.