റബർമേഖലയോടു കേന്ദ്രം കാണിക്കുന്നത് ശത്രുതാപരമായ നിലപാട് : മുഖ്യമന്ത്രി

റബർ കൃഷിയോടു കേന്ദ്രസർക്കാർ കാണിക്കുന്നത് ശത്രുതാപരമായ നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കടുത്തുരുത്തി മണ്ഡലം നവകേരള സദസ് കുറവിലങ്ങാട് ദേവമാതാ കോളജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. റബറിന്റെ താങ്ങു വില കാലാനുസൃതമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴെല്ലാം കേന്ദ്രം അനുകൂല നിലപാടല്ല സ്വീകരിച്ചത്. എന്നാൽ റബർ മേഖലയുടെ ഉന്നമനത്തിനായുള്ള കമ്പനി രൂപീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചുകഴിഞ്ഞു.
2016ൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കിഫ്ബി മുഖാന്തിരം ലക്ഷ്യം വെച്ചതിനേക്കാൾ അടിസ്ഥാന സൗകര്യമടക്കമുള്ള വികസന പ്രവർത്തനങ്ങൾ നടത്താനായി. ലോകപ്രശസ്ത ബഹുരാഷ്ട്ര കമ്പനികൾ കടന്നുവരുന്ന ദിശയിലേക്ക് കേരളത്തിന്റെ വ്യവസായ അന്തരീക്ഷത്തെ മാറ്റാനും കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാനും സാധിച്ചു. കാർഷികരംഗത്തും എറെ മുന്നേറാനായി. തരിശുരഹിതമായ നിലങ്ങൾ ഓരോ പഞ്ചായത്തിലും മണ്ഡലത്തിലും സൃഷ്ടിക്കാനായി. വ്യത്യസ്തമായ കാർഷിക രീതികൾ പരീക്ഷിച്ചു. കൃഷിയുടെ വിസ്തീർണ്ണം വർധിപ്പിക്കുകയും ഉദ്പാദന ക്ഷമത കൂട്ടുകയും ചെയ്തു, അതോടൊപ്പം പച്ചക്കറി ഉദ്പാദനം ഇരട്ടിയാക്കി. ഐ.ടി മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വലിയ മുന്നേറ്റം നടത്താനായി. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ കുതിപ്പുണ്ടായി. രാജ്യത്തിന് പുറത്തുനിന്നുള്ള വിദ്യാർത്ഥികൾ കടന്നുവരുന്ന രീതിയിൽ നമ്മുടെ സർവകലാശാലകൾ വളർന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണു വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത്. പൊതു വിദ്യാഭ്യാസമേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം അക്കാദമിക മികവും ഉയർത്താനായി. ദരിദ്രരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും സമ്പന്നരെ അതിസമ്പന്നരാക്കുകയും ചെയ്യുന്ന നയമല്ല നമ്മുടേത്. എല്ലാ ജനവിഭാഗങ്ങളുടെയും ഉയർച്ചയും പുരോഗതിയുമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അതിനുള്ള തെളിവാണ് നവകേരള സദസിന് ലഭിച്ചു കൊണ്ടിരിക്കുന്ന ജനസമ്മതി എന്നും മുഖ്യമന്ത്രി പറഞ്ഞു.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ അധ്യക്ഷനായി. മന്ത്രിമാരായ എ.കെ ശശീന്ദ്രൻ , മുഹമ്മദ് റിയാസ്, ജി ആർ അനിൽ എന്നിവർ സംസാരിച്ചു. എം.പിമാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, തദ്ദേശസ്വയം ഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജി. അനീസ് എന്നിവർ പങ്കെടുത്തു.