കേരളത്തിലേത് വിദഗ്ധമായ ധനകാര്യ മാനേജ്‌മെന്റ്: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിൽ വിദഗ്ധമായ ധനകാര്യ മാനേജ്‌മെന്റാണുള്ളതെന്നും ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് തനത് വരുമാനവും ആഭ്യന്തര വരുമാനവും പ്രതിശീർഷ വരുമാനവും വർധിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ഗ്രൗണ്ടിൽ പുതുപ്പള്ളി നിയോജകമണ്ഡലം നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലാണ് കേരളമാണ്. എന്നാൽ സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതം നൽകാതെ കേന്ദ്രസർക്കാർ ബോധപൂർവം ബുദ്ധിമുട്ടിക്കുകയാണ്.
എംപിമാരുടെ യോഗം വിളിച്ച് കേന്ദ്ര ധനമന്ത്രിയെ കാണാനും നിവേദനം കൊടുക്കാനും ഒന്നിച്ച് പോകാനും സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചെങ്കിലും പ്രതിപക്ഷ എം.പിമാർ നിവേദനത്തിൽ ഒപ്പിട്ടില്ല. വിവിധ മേഖലകളിൽ മുന്നോട്ടുപോകുന്നതിന് സർക്കാർ സ്വീകരിക്കുന്ന നടപടികളും സർക്കാർ നേരിടുന്ന വെല്ലുവിളികളുമായി ബന്ധപ്പെട്ട വസ്തുതകളും ജനസമക്ഷം അവതരിപ്പിക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. നാടിന്റെ പുരോഗതിയെ തടയുന്ന ശക്തികൾക്കെതിരേ പ്രതികരിക്കാനുള്ള വികാരത്തോടെയാണ് നാടാകെ ഒഴുകിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘാടക സമിതി ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പ്രൊ. ടോമിച്ചൻ ജോസഫ് അധ്യക്ഷനായി. മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, ജി ആർ അനിൽ എന്നിവർ സംസാരിച്ചു. മറ്റ് മന്ത്രിമാർ, എം.പിമാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ, ജില്ലാകളക്ടർ വി. വിഗ്‌നേശ്വരി, സംഘാടക സമിതി കൺവീനറും ഡെപ്യൂട്ടി കളക്ടറുമായ മുഹമ്മദ് ഷാഫി തുടങ്ങിയവർ സന്നിഹിതരായിരുന്നു.