കെ.പി.പി.എൽ ഉൽപാദനം പുനരാരംഭിച്ചു; യന്ത്രങ്ങൾ പ്രവർത്തന സജ്ജമാക്കിയത് റെക്കോഡ് വേഗത്തിൽ

post

തീപിടുത്തമുണ്ടായ കോട്ടയം വെള്ളൂർ കേരള പേപ്പർ പ്രോഡക്ടസ് ലിമിറ്റഡിൽ ന്യൂസ് പ്രിന്റ് ഉൽപാദനം പുനരാരംഭിച്ചു. ഒക്ടോബർ അഞ്ചാം തീയതി പേപ്പർ മെഷീൻ പ്ലാന്റിലുണ്ടായ തീപിടുത്തത്തെത്തുടർന്നു ന്യൂസ്‌പ്രിന്റ് പൂർണമായും നിലച്ചിരുന്നു. തൊഴിലാളികളും, ഉദ്യോഗസ്ഥരും അടക്കമുള്ള മുഴുവൻ ജീവനക്കാരും യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനത്തിലൂടെയാണ് ന്യൂസ്പ്രിന്റ് ഉല്പാദന പ്രക്രിയ പുനരാരംഭിച്ചത്. പത്രസ്ഥാപനങ്ങൾക്കുള്ള ന്യൂസ്പ്രിൻറ് വിപണനവും പുനരാരംഭിച്ചിട്ടുണ്ട്.

കണക്കാക്കിയ സമയത്തിന്റെയും ചിലവിന്റെയും പകുതി മാത്രമാണ് വേണ്ടി പ്രവർത്തനം പുനരാരംഭിക്കാൻ വേണ്ടി വന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികൾ ഉൾപ്പെടെയുള്ളവ പ്രവർത്തന സജ്ജമാക്കുന്നതിൽ പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്ദ്ധരുടെ സേവനങ്ങളെ ആശ്രയിച്ചില്ല. സ്ഥാപനത്തിലെ തന്നെ ജീവനക്കാരുടെ വൈദഗ്ദ്ധ്യവും പ്രവർത്തന പരിചയവും പൂർണമായും ഉപയോഗിച്ചാണ് നാശനഷ്ടം സംഭവിച്ച യന്ത്രസമഗ്രികൾ പ്രവർത്തനക്ഷമമാക്കിയത്. ഉൽപാദന ക്ഷമതയും, ഉൽപാദന തോതും വർധിപ്പിച്ചുകൊണ്ട് ഇറക്കുമതി ചെയ്യുന്ന ന്യൂസ്പ്രിന്റുമായി ഗുണമേന്മയിലും വില നിലവാരത്തിലും കിടപിടിച്ച് മുന്നേറുക എന്നുള്ളതാണ് കെ.പി.പി.എല്ലിന്റെ മുന്നിലുള്ള അടുത്ത ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

കെ.പി.പി.എൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ രാജ്യമെമ്പാടുമുള്ള ഇരുപത്തിയെട്ടോളം പ്രമുഖ പത്ര സ്ഥാപനങ്ങൾക്കു പത്രക്കടലാസ് നൽകുവാൻ കഴിഞ്ഞിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പത്ര സ്ഥാപനങ്ങളിലൊന്നായ ദൈനിക് ഭാസ്‌കർ കോർപറേഷനിൽ നിന്ന് ലഭിച്ച 10,000 ടണ്ണിന്റെ ഓർഡർ ആണ് ഇതിൽ എടുത്തു പറയേണ്ടത്. പൂർണ്ണ ഉൽപ്പാദനശേഷി കൈവരിക്കുന്നതോടെ പ്രതിമാസം 9000 ടൺ പത്രക്കടലാസ്സ് ഉൽപാദനത്തിനുള്ള ശേഷി കെ.പി.പി.എല്ലിനുണ്ട്.


കേരള പേപ്പർ പ്രോഡക്ടസ് ലിമിറ്റഡിൽ പത്രക്കടലാസ് നിർമാണത്തിന് വേണ്ടിയുള്ള പൾപ്പിന്റെ ഉൽപാദനത്തിന് തടിയും, പാഴ്കടലാസ്സും ആണ് അസംസ്‌കൃത വസ്തുക്കൾ ആയി ഉപയോഗിക്കുന്നത്. വനം വകുപ്പിന് കീഴിലുള്ള പ്ലാന്റേഷനുകളിൽ നിന്ന് ഗുണമേന്മയുള്ള പൾപ്പുതടികൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഇതിനകം സർക്കാർ സ്വീകരിച്ചു. ഇതോടൊപ്പം കേരളത്തിലെ എല്ലാ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെയും ഗുണമേന്മയുള്ള പാഴ് കടലാസ് കെ.പി.പി.എല്ലിന് ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചു.

കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിച്ചിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻറ് ലിമിറ്റഡ് കേരളം ഏറ്റെടുത്ത് പുന:സംഘടിപ്പിച്ചാണ് കെ.പി.പി.എല്ലിന് രൂപം നൽകിയത്. നിലവിലുള്ള യന്ത്രസാമഗ്രികളും, അടിസ്ഥാന സൗകര്യങ്ങളും പുനരുദ്ധരിച്ചു കമ്പനി അതേ രൂപത്തിൽ പുനരാരംഭിക്കുന്ന പ്രവർത്തനങ്ങൾ രണ്ടു ഘട്ടങ്ങളായി നടപ്പിലാക്കി. 154.39 കോടി രൂപയാണ് ഒന്നും രണ്ടും ഘട്ടങ്ങൾക്കുള്ള മൊത്തം മുതൽ മുടക്ക്. വിപണിയിലുള്ള സാധ്യതകളെ പരമാവധി മുതലെടുത്തു കൊണ്ട് ദീർഘകാല അടിസ്ഥാനത്തിലുള്ള ലാഭകരമായ നിലനിൽപും, മുന്നോട്ടുള്ള കുതിപ്പും ലക്ഷ്യമിട്ടു കൊണ്ട് പാക്കേജ് പേപ്പർ, പേപ്പർ ബോർഡ് വിഭാഗങ്ങളുടെ ഉൽപാദനത്തിലൂടെ ഉൽപാദനത്തോത് വലിയ രീതിയിൽ വർധിപ്പിക്കാനും ഉൽപന്ന വൈവിധ്യവൽക്കരണം നടപ്പാക്കാനുള്ള നടപടികൾ ആണ് മൂന്നും നാലും ഘട്ടങ്ങളിൽ വിഭാവനം ചെയ്യുന്നത്.