സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ ഉണ്ടായത് അഭൂതപൂർവമായ പുരോഗതി - മുഖ്യമന്ത്രി

post

സംസ്ഥാനത്താകെ ആരോഗ്യ രംഗത്ത് അഭൂതപൂര്‍വ്വമായ പുരോഗതിയാണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തമണ്ണയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്ത് ആദ്യമായി അവയവമാറ്റ ശസ്ത്രക്രിയ ഒരു ജില്ലാതല ഗവണ്മന്‍റ് ആശുപത്രിയില്‍ നടക്കുന്ന സംസ്ഥാനമെന്ന പദവി കേരളം നേടി. സര്‍ക്കാര്‍ ആശുപത്രികളില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയ ആദ്യത്തെ സംസ്ഥാനവും കേരളമാണ്. 

ഏറ്റവും കുറവ് മാതൃ, ശിശുമരണമുള്ള സംസ്ഥാനം, ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം, ആന്‍റി ബയോഗ്രാം പുറത്തിറക്കുന്ന ആദ്യ സംസ്ഥാനം, മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് രാജ്യത്ത് ആദ്യം നടപ്പാക്കുന്ന സംസ്ഥാനം, ആദ്യമായി വണ്‍ ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനം, 6500ലധികം കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയ സംസ്ഥാനം, തുടങ്ങി എണ്ണിയാല്‍ തീരാത്ത നേട്ടങ്ങള്‍ ഇക്കാലയളവില്‍ കേരളം നേടിയിട്ടുണ്ട്. 

2022 ല്‍ ദേശീയ ആരോഗ്യ മിഷന്‍ പുറത്തിറക്കിയ ഗ്രാമീണ ആരോഗ്യ സ്ഥിതി വിവര കണക്കുകള്‍ പ്രകാരം കേരളത്തില്‍ 1919 പേര്‍ക്ക് ഒന്നു വീതം സബ് സെന്‍ററുകള്‍ നിലവിലുണ്ട്. എന്നാല്‍ 5734 പേര്‍ക്ക് ഒന്ന് എന്നതാണു ദേശീയ ശരാശരി. 

സംസ്ഥാനത്ത് 12844 പേര്‍ക്ക് ഒന്നെന്ന നിലയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും 47,155 പേര്‍ക്ക് ഒന്നെന്ന നിലയില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളുമുണ്ട്. 35,602 പേര്‍ക്ക് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും 1,63,298 പേര്‍ക്ക് ഒരു സാമൂഹ്യ ആരോഗ്യ കേന്ദ്രവും എന്നതാണു ദേശീയ ശരാശരി. 10,000 കോടി രൂപയാണ് കേരളത്തിന്‍റെ പ്രതിവര്‍ഷ ആരോഗ്യ ബജറ്റ്. അതിനുപുറമേ തദ്ദേശ സ്ഥാപനങ്ങള്‍ കോടികള്‍ ചിലവഴിക്കുന്നുണ്ട്. 

എന്നാല്‍ ഈ നേട്ടങ്ങളേയും സ്വന്തം ബ്രാന്‍റ് പതിച്ചു തട്ടിയെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാഥമികതല ആരോഗ്യ കേന്ദ്രങ്ങളെ 'ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍' എന്ന് പേര് മാറ്റണമെന്നാണ് പുതിയ നിര്‍ദേശം. 2023 ഡിസംബര്‍ 31നകം പേരുമാറ്റം പൂര്‍ത്തിയാക്കാനാണ് കേന്ദ്രം പറയുന്നത്. ഇതൊന്നും ആരോഗ്യകരമായ നിർദ്ദേശമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ സബ് സെന്‍ററുകളിലൂടെ നാമമാത്ര സേവനങ്ങള്‍ മാത്രം നല്‍കി വരുമ്പോള്‍ കേരളം കൂടുതല്‍ സേവനങ്ങള്‍ നല്‍കി അടുത്തിടെ ഈ സബ് സെന്‍ററുകളെ ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വൈകുന്നേരം വരെ പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ടായി. കാലാകാലങ്ങളായി സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്നാണ് സ്ഥലവും കെട്ടിടവും വികസനവുമൊക്കെ സാധ്യമാക്കിയത്. സബ്സെന്‍ററുകള്‍ക്ക് വെറും 4 ലക്ഷം രൂപയാണ് കേന്ദ്രം നല്‍കുന്നത്. സംസ്ഥാനങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ളതാണ് ആരോഗ്യമേഖല. 

കോബ്രാന്‍ഡിംഗ് നടത്തിയില്ല എന്ന മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്ര വിഹിതം തടഞ്ഞു വയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2023-24 ലെ കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ കേന്ദ്രം പറഞ്ഞിരിക്കുന്ന ഫണ്ടുകള്‍ പോലും തന്നിട്ടില്ല. 2521.99 കോടി രൂപയാണ് ആര്‍.ഒ.പി. ഗ്രാന്‍റായി അംഗീകാരം നല്‍കിയിട്ടുള്ളൂവെങ്കിലും അതില്‍ 1376.70 കോടി രൂപ മാത്രമേ ഈ വര്‍ഷം ചെലവഴിക്കാന്‍ അനുമതിയുള്ളൂ. എന്‍.എച്ച്.എം. റിസോഴ്സ്, അടിസ്ഥാനസൗകര്യ വികസനം, കൈന്‍ഡ് ഗ്രാന്‍റ് എന്നീ വിഭാഗങ്ങളിലാണ് തുകയനുവദിക്കുന്നത്. ഈ തുകയില്‍ 60:40 അനുപാതത്തില്‍ കേന്ദ്രം അനുവദിക്കേണ്ടത് 826.02 കോടിയാണ്. സംസ്ഥാനം 550.68 കോടിയും. കോബ്രാന്‍ഡിംഗ് നടത്തിയില്ല എന്നതാണ് ഫണ്ടനുവദിക്കുന്നതിനു തടസമായി പറയുന്നതെങ്കില്‍ അതും വാസ്തവവിരുദ്ധമാണ്. കേന്ദ്ര നിര്‍ദേശ പ്രകാരം 6,825 സ്ഥാപനങ്ങളില്‍ 99 ശതമാനം കോ ബ്രാന്‍ഡിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞ ഒക്ടോബറില്‍ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു.  

എന്‍എച്ച്എം പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കുന്ന 409.05 കോടി രൂപയില്‍ ക്യാഷ് ഗ്രാന്‍റായി 371.2 കോടി രൂപയാണ് ധനകാര്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ളത്. ഈ തുക 4 ഗഡുക്കളായാണ് (25 ശതമാനം വീതം) അനുവദിക്കുന്നത്. ഒരു ഗഡു 92.80 കോടി രൂപയാണ്. 3 ഗഡുക്കള്‍ അനുവദിക്കേണ്ട സമയം കഴിഞ്ഞു. ഒരു ഗഡു പോലും അനുവദിച്ചിട്ടില്ല. അതായത് 278.4 കോടി രൂപ കേന്ദ്രം കുടിശികയായി തരാനുണ്ട്. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ കേരളത്തിന്‍റെ സംസ്ഥാന വിഹിതമുപയോഗിച്ചാണ് എന്‍.എച്ച്.എം. പദ്ധതികള്‍ മുന്നോട്ട് പോകുന്നത്.

കേന്ദ്ര ഫണ്ട് ലഭിക്കാത്തത് മൂലം ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവ്, സൗജന്യ പരിശോധനകള്‍, സൗജന്യ ചികിത്സകള്‍, എന്‍എച്ച്എം മുഖേന നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം, ബയോമെഡിക്കല്‍ മാനേജ്മെന്‍റ്, കനിവ് 108 ആംബുലന്‍സ് തുടങ്ങിയയെല്ലാം പ്രതിസന്ധിയിലാണ്. ഇതുകൂടാതെ ബേണ്‍സ് യൂണിറ്റുകള്‍, സ്കില്‍ സെന്‍റര്‍, ട്രോമകെയര്‍, മാനസികാരോഗ്യ പരിപാടി, മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂണിറ്റ്, ഫാര്‍മസി അപ്ഗ്രഡേഷന്‍, ടെറിഷ്യറി കാന്‍സര്‍ കെയര്‍ സെന്‍റ്ര്‍, പാരമെഡിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ വിഭാഗങ്ങളിലായി 30 കോടിയോളം രൂപ കുടിശിക വേറെയുമുണ്ട്. അതിനാല്‍ എത്രയും വേഗം ഫണ്ട് അനുവദിക്കാന്‍ സംസ്ഥാനം നിരന്തരം ആവശ്യപ്പെടുകയാണിപ്പോള്‍. നവകേരള സദസ്സുപോലുള്ള ഇത്തരം ബഹുജന സംവാദ പരിപാടികള്‍ അതുകൊണ്ടാണ് അനിവാര്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മലപ്പുറം ജില്ലയിലും ആരോഗ്യമേഖലയിൽ സമാനതകളില്ലാത്ത നേട്ടങ്ങളാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ 61 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ന്നത്. 15 സാമൂഹികാരോഗ്യകേന്ദ്രങ്ങളെ ബ്ലോക്ക് തല കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. ഒ.പി പരിവര്‍ത്തനത്തിനായി തെരഞ്ഞടുത്ത അഞ്ച് പ്രധാന ആശുപത്രികളില്‍ രണ്ടെണ്ണം പൂര്‍ത്തിയായിക്കഴിഞ്ഞു. 

6 ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മാണം പൂര്‍ത്തിയായി. കേരളത്തിലെ ഏക കാന്‍സര്‍ ഹോമിയോ ആശുപത്രിയായ വണ്ടൂര്‍ കാന്‍സര്‍ ആശുപത്രിയിലും കൂടുതല്‍ സൗകര്യം ഒരുക്കാന്‍ കഴിഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോടികൾ ചെലവഴിച്ചുള്ള നവീകരണമാണ് നടന്നത്. മലപ്പുറത്ത് പബ്ലിക് ഹെല്‍ത്ത് ലാബ് സ്ഥാപിച്ചു.

ചൈനയിലെ ചില പ്രവിശ്യകളില്‍ ന്യൂമോണിയ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത വാർത്തകളുടെ സാഹചര്യത്തില്‍ സംസ്ഥാന തലത്തില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡും പൊതുജനാരോഗ്യ വിഭാഗവും സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും നിലവിലെ സ്ഥിതിവിശേഷങ്ങള്‍ വിലയിരുത്തുന്നുണ്ട്.സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളില്‍ കഴിഞ്ഞ മൂന്ന് മാസമായി സാധാരണയില്‍ കവിഞ്ഞ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടില്ല. ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍, സ്പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ശ്വാസകോശസംബന്ധമായ രോഗങ്ങളുടെ നിരീക്ഷണം ശക്തമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.