ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള സ്ത്രീ മുന്നേറ്റ ചരിത്രത്തിലെ അവിസ്മരണീയ അടയാളങ്ങളിൽ ഒന്നായിരുന്നു ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ ജീവിതമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും വിഷമകരമായ ഒരു കാലഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയ അവർ മുൻസിഫ് മുതൽ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി വരെയുള്ള ജുഡീഷ്യറിയിലെ പ്രൗഢ സ്ഥാനങ്ങൾ അലങ്കരിച്ചു. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയെ സംഭാവന ചെയ്ത നാടെന്ന പെരുമ കേരളം സ്വന്തമാക്കിയത് ജസ്റ്റിസ് ഫാത്തിമ ബീവിയിലൂടെയാണ്. നീതിന്യായ രംഗത്തെ ഉന്നത സ്ഥാനങ്ങളിലേക്ക് ഉയർന്ന് വന്ന ആദ്യ മുസ്ലിം വനിത എന്ന സ്ഥാനം ജസ്റ്റിസ് ഫാത്തിമബീവിക്ക് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹ്യ സാഹചര്യങ്ങളിലെ പ്രതികൂല ഘടകങ്ങളെ വെല്ലുവിളിയായി കണ്ട് മറികടക്കാനുള്ള സവിശേഷമായ ശക്തി ഫാത്തിമബീവിക്കുണ്ടായിരുന്നു. അത് സമൂഹത്തിനാകെ, പ്രത്യേകിച്ച് വനിതകൾക്കാകെ പ്രചോദനം നൽകുന്നതാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമെന്ന നിലയിൽ അവർ നടത്തിയ മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങളും എടുത്ത് പറയേണ്ടതാണ്. നീതിന്യായ ജീവിതത്തിലെ ഭരണഘടന ജ്ഞാനം പ്രായോഗികതലത്തിൽ പ്രകടമായത് അവർ തമിഴ്നാട് ഗവർണർ ആയിരുന്ന ഘട്ടത്തിലായിരുന്നു. പലതരത്തിലും കേരളത്തിൻ്റെ യശസ്സ് ഉയർത്തിയ വലിയ വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു ഫാത്തിമാ ബീവി. ഈ വിയോഗം നമ്മുടെ പൊതുസാമൂഹ്യ മണ്ഡലത്തിന് കനത്ത നഷ്ടമാണ്. ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ ജീവിതവഴികൾക്ക് ആദരം എന്നോണം സംസ്ഥാനം അവരെ കേരള പ്രഭാ പുരസ്കാരത്തിന് ആയി തിരഞ്ഞെടുത്തിരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.