എഴുത്തുകാരി പി.വത്സലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

post

എഴുത്തുകാരി പി.വത്സലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പ്രാന്തവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത യാതനകളിൽ നിന്ന് കഥകൾ ഉണ്ടാക്കിയ ശ്രദ്ധേയയായ എഴുത്തുകാരിയായിരുന്നു പി.വത്സലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാഹിത്യത്തിന്റെ ജനായത്തവൽക്കരണ പ്രക്രിയയെ അതിവേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഊർജ്ജം പകരുകയാണ് ചെയ്തത്. കേരളത്തിലെ പുരോഗമന രാഷ്ട്രീയ സാഹിത്യ പ്രസ്ഥാനങ്ങളോട് ഗാഢമായി ഇഴചേർന്ന് നിൽക്കുന്നതായിരുന്നു അവരുടെ സാഹിത്യ പ്രവർത്തനം.

ആദിവാസി ജീവിതം എല്ലാ തീവ്രതയോടെയും അവർ എഴുത്തിൽ പ്രതിഫലിപ്പിച്ചു. നെല്ല്, ആഗ്നേയം, കൂമൻകൊല്ലി എന്നീ നോവലുകൾ സാഹിത്യ ചരിത്രത്തിൽ സവിശേഷ സ്ഥാനം നേടിയവയാണ്. സമകാലിക ജീവിതത്തിന്റെ സന്തോഷങ്ങളും സങ്കടങ്ങളും ഒപ്പിയെടുത്ത് സാഹിത്യത്തെ സജീവമാക്കിയ പി. വത്സലയുടെ വിയോഗം കേരളത്തിലെ പുരോഗമന രാഷ്ട്രീയ സാഹിത്യ പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് എന്ന നിലയിലടക്കം വിലപ്പെട്ട സംഭാവനകൾ നൽകിയ പി. വത്സലയുടെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.