കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിൽ ആരോഗ്യമന്ത്രി സന്ദർശനം നടത്തി

ആരോഗ്യമന്ത്രി വീണ ജോർജ് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി സന്ദർശിച്ചു. ഗുരുതരമായ വൃക്ക രോഗത്തിലൂടെ കടന്നുപോകുന്ന അട്ടപ്പാടിയിലെ ആദിവാസി കലാകാരനും ഗവേഷകനുമായ കുപ്പുസ്വാമിയ്ക്ക് ആവശ്യമായ പിന്തുണ നൽകുമെന്ന് മന്ത്രി പറഞ്ഞു. വൃക്ക മാറ്റിവയ്ക്കൽ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് കുപ്പുസ്വാമി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.
ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി നേരിട്ട് വിലയിരുത്തി. രോഗികളുമായും ജീവനക്കാരുമായും ആശയ വിനിമയം നടത്തി. 'ആർദ്രം ആരോഗ്യം' താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളുടെ സന്ദർശനത്തിന്റെ ഭാഗമായാണ് മന്ത്രി പാലക്കാട് ജില്ലയിലെത്തിയത്.
അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശം നൽകി. കാലതാമസം വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ലേബർ റൂം, ഓപ്പറേഷൻ തീയറ്റർ എന്നിവ ലക്ഷ്യ സ്റ്റാൻഡേർഡിലേക്ക് ക്രമീകരിക്കുന്നതിന്റെ പ്രവർത്തനം അന്തിമഘട്ടത്തിലാണ്. ഡയാലിസിസ് യൂണിറ്റിൽ കൂടുതൽ മെഷീനുകൾ ഉൾപ്പെടുത്തി വിപുലീകരിക്കും. കീമോതെറാപ്പി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.