എഴുത്തച്ഛൻ പുരസ്‌കാരം ഡോ. എസ്.കെ. വസന്തന്

post

സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക്‌ നല്‍കുന്ന കേരളസര്‍ക്കാരിന്റെ പരമോന്നത പുരസ്കാരമായ എഴുത്തച്ഛന്‍ പുരസ്കാരത്തിനായി ഈ വര്‍ഷം ഭാഷാചരിത്രപണ്ഡിതനും നിരൂപകനുമായ പ്രൊഫ. എസ് കെ വസന്തനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഡോ. അനില്‍ വള്ളത്തോള്‍ ചെയര്‍മാനും ഡോ. ധര്‍മരാജ് അടാട്ട് , ഡോ. ഖദീജ മുംതാസ്, ഡോ. പി സോമന്‍, മെമ്പര്‍ സെക്രട്ടറി ശ്രീ സി.പി അബൂബക്കര്‍ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരനിർണ്ണയം നടത്തിയത്.

ഉപന്യാസം, നോവല്‍, ചെറുകഥ, കേരള ചരിത്രം, വിവര്‍ത്തനം എന്നിങ്ങനെ വിവിധ ശാഖകളിലായി എസ്. കെ വസന്തന്‍ രചിച്ച പുസ്തകങ്ങള്‍ പണ്ഡിതരുടെയും സഹൃദയരുടെയും സജീവമായ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെന്ന് പുരസ്കാരനിര്‍ണയസമിതി അഭിപ്രായപ്പെട്ടു. കേരള സംസ്കാര ചരിത്ര നിഘണ്ടു, നമ്മള്‍ നടന്ന വഴികള്‍, പടിഞ്ഞാറന്‍ കാവ്യമീമാംസ, സാഹിത്യസംവാദങ്ങള്‍ തുടങ്ങിയവ വൈജ്ഞാനികസാഹിത്യത്തിന് മികച്ച ഉപലബ്ധികളാണ്. കേരളത്തിന്റെ ബഹുസ്വരമായ സാമൂഹ്യനവോത്ഥാനത്തെ അടയാളപ്പെടുത്തുന്ന ‘കാലം സാക്ഷി’ എന്ന ബൃഹദാഖ്യായിക ശ്രദ്ധേയമായ വായനാനുഭവം കാഴ്ച വെക്കുന്നു. മികച്ച അധ്യാപകന്‍, വാഗ്മി, ഗവേഷണ മാര്‍ഗദര്‍ശി തുടങ്ങിയ നിലകളിലുള്ള ഡോ. വസന്തന്റെ സംഭാവനകള്‍ കൂടി പരിഗണിച്ചാണ് എഴുത്തച്ഛന്‍ പുരസ്കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.