കോവിഡ് 19: സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് നടത്തും

post

*എന്‍ട്രന്‍സ് പരീക്ഷ മാറ്റിവയ്ക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19ന്റെ സമൂഹവ്യാപനം ഉണ്ടാവുന്നുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കുമെന്നും റാപ്പിഡ് ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെന്റിലേറ്ററുകള്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ കവചം, എന്‍ 95 മാസ്‌ക്, ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍ എന്നിവയുടെ നിര്‍മാണത്തിന് നടപടി സ്വീകരിക്കും. കൊച്ചിയിലെ സൂപ്പര്‍ ഫാബ്ലാബ്, വന്‍കിട, ചെറുകിട വ്യവസായ സംരംഭകര്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയെ കോര്‍ത്തിണക്കി ഇതിനായി പദ്ധതി ആവിഷ്‌കരിക്കും. കഞ്ചിക്കോട് വ്യവസായ സംരംഭകരുടെ ക്ളസ്റ്റര്‍ രൂപീകരിക്കും. ഉപകരണങ്ങളുടെ മോഡല്‍ തയ്യാറാക്കാന്‍ ഫാബ്ലാബിനൊപ്പം വി. എസ്. എസ്. സിയുടെ സൗകര്യവും വിനിയോഗിക്കും.

കൊറോണ പ്രതിരോധം സംബന്ധിച്ച് നൂതന ആശയം സമര്‍പ്പിക്കാന്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ സഹകരണത്തോടെ ബ്രേക്ക് കൊറോന്‍ പദ്ധതി നടപ്പാക്കും.  breakcorona.in ല്‍ ആശയങ്ങള്‍ പങ്കുവയ്ക്കാം. ഇവ വിദഗ്ധ പാനല്‍ പരിശോധിച്ച് നടപ്പാക്കും. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് സംസ്ഥാനത്തെ എന്‍ട്രസ് പരീക്ഷ മാറ്റിവയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്രവിതരണം അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുന്നതാണ്. എന്നാല്‍ ചില റസിഡന്റ്്സ് അസോസിയേഷനുകള്‍ ഇത് വിലക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പത്രവിതരണത്തിന് ഇവര്‍ സഹകരിക്കണം.

മദ്യാസക്തി കൂടി ആളുകള്‍ അപകടം വരുത്തിവയ്ക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരം ചില ആളുകള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം വേണ്ടിവരുന്ന മദ്യം ലഭ്യമാക്കാന്‍ എക്സൈസ് വകുപ്പ് നടപടിയെടുക്കും. വീട്ടില്‍ കഴിയുന്നവര്‍ക്ക് സ്ട്രെസ് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ കൗണ്‍സലിംഗ് സംവിധാനം ഒരുക്കുന്നത് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ടോയിലറ്റ് ടാങ്കുകള്‍ നിറഞ്ഞു കവിയുന്ന പ്രശ്നം പലയിടത്തും ഉണ്ടായിട്ടുണ്ട്. കുടിവെള്ളത്തെപ്പോലും ബാധിക്കുന്ന പ്രശ്നമാണിത്. ശാസ്ത്രീയ മാലിന്യ നിര്‍മാര്‍ജന മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.

കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ശനിയാഴ്ച കുറവുണ്ടെങ്കിലും ആശങ്ക അവസാനിച്ചിട്ടില്ല. മുന്‍കരുതലില്‍ ഒരുതരത്തിലുമുള്ള അലംഭാവം പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതുരീതിയ്ക്ക് ചേരാത്ത ചില ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ചിലരെ ഏത്തമിടീക്കുന്നത് കണ്ടു. സംസ്ഥാന പോലീസ് മേധാവിയെ ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. പൊതുവെ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന പോലീസിന്റെ യശസിനെ ഇത് പ്രതികൂലമായി ബാധിക്കും. പല സ്ഥലങ്ങളിലും പ്രാഥമിക സൗകര്യം പോലുമില്ലാതെയാണ് പോലീസുകാര്‍ ജോലി ചെയ്യുന്നത്. പോലീസിന്റെ നല്ല പ്രവര്‍ത്തനത്തിനുള്ള നാട്ടിലെ സ്വീകാര്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന ഇത്തരം സംഭവങ്ങള്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെ വ്യക്തമായ നിലപാട്.

കേരളത്തിലുള്ള അതിഥി തൊഴിലാളികളുടെ സ്ഥിതി അന്വേഷിച്ച് തമിഴ്നാട്, പശ്ചിമബംഗാള്‍, നാഗലാന്റ്, ജാര്‍ഘണ്ഡ്, രാജസ്ഥാന്‍, മണിപ്പൂര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ ബന്ധപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇവരുടെ കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കി കത്തയച്ചിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ വിഷയം കൈകാര്യം ചെയ്യാന്‍ സംസ്ഥാനതലത്തില്‍ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ക്കാവും ചുമതല.

രാജ്യത്തിനകത്ത് മരുന്നെത്തിക്കാന്‍ എയര്‍ ഏഷ്യയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അവശ്യമരുന്നുകള്‍ പോസ്റ്റല്‍ വകുപ്പ് വഴിയും കൊറിയര്‍ വഴിയും അയയ്ക്കുന്നതിന് ഇരു വിഭാഗവുമായി ബന്ധപ്പെടാന്‍ സംസ്ഥാനത്ത് ആരംഭിച്ച വാര്‍ റൂമിനെ ചുമതലപ്പെടുത്തി. ഏപ്രില്‍ രണ്ടു മുതല്‍ സര്‍വീസ് പെന്‍ഷന്‍ വിതരണം ആരംഭിക്കും. രാവിലെ 9 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ ട്രഷറികള്‍ പ്രവര്‍ത്തിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കൊറോണ പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുകാരേയും ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്തെ കൊറോണ വാര്‍ റൂമിന്റെ പ്രവര്‍ത്തനം വിപുലമാക്കും. രോഗബാധിതരുടെ പേരുവിവരം പുറത്തുവിടേണ്ട എന്നാണ് പൊതുവായ തീരുമാനം. ഇടുക്കിയിലെ തോട്ടം മേഖലയില്‍ പ്രത്യേക അരി വിതരണത്തിന് സിവില്‍ സപ്ലൈസ് വകുപ്പിനോട് ആവശ്യപ്പെട്ടു. കമ്മ്യൂണിറ്റി വോളണ്ടിയര്‍മാരാകാന്‍ ഇതുവരെ 78000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.