വാദപ്രതിവാദങ്ങളും ചർച്ചകളുമായി വിദ്യാർത്ഥികളുടെ മാതൃകാ നിയമസഭ; സ്പീക്കർ ഉദ്‌ഘാടനം ചെയ്തു

post

കേരള നിയമസഭ രാജ്യത്തിനു മാതൃക: സ്പീക്കർ എ.എൻ ഷംസീർ

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം(കെഎൽഐബിഎഫ്) രണ്ടാം പതിപ്പിനോടനുബന്ധിച്ച് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ സംഘടിപ്പിച്ച മാതൃക നിയമസഭ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കേരള നിയമസഭ രാജ്യത്തിനു മാതൃകയാണെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു.

നിയമ നിർമാണമാണ് നിയമസഭാ സാമാജികന്റെ ജോലി. ഒരു നിയമം നിർമിക്കുമ്പോൾ എല്ലാ വശങ്ങളും പരിശോധിച്ച് അത് പാസാക്കേണ്ട ഉത്തരവാദിത്തമാണ് ഓരോ സാമാജികനുമുള്ളത്. പാർലമെന്റിൽപ്പോലും ഭൂരിപക്ഷാഭിപ്രായത്തിനനുസരിച്ചാണ് നിയമങ്ങൾ പാസാക്കുന്നത്. അവിടെ ചർച്ചകൾക്കോ സൂക്ഷ്മ പരിശോധനയ്ക്കോ ഇടമില്ല. എന്നാൽ എല്ലാവരുടേയും അഭിപ്രായങ്ങൾ കേട്ടാണ് കേരള നിയമസഭ നിയമം പാസാക്കുന്നത്. അതാണ് കേരള നിയമസഭയുടെ പ്രത്യേകതയെന്നും സ്പീക്കർ പറഞ്ഞു.

മാതൃകാ നിയമസഭയിലെ സാമാജികരായി എത്തിയ വിദ്യാർഥികൾ എല്ലാ കാര്യങ്ങളും സൂക്ഷ്മതലത്തിൽ കണ്ട് പഠിക്കണമെന്നും സ്പീക്കർ നിർദ്ദേശിച്ചു. തിരുവനന്തപുരം ജില്ലയിലെ സർക്കാർ, എയ്ഡഡ് മേഖലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് മാതൃകാ നിയമസഭയിൽ പങ്കെടുത്തത്. നിയമസഭയുടെ മാതൃകയിൽ കുട്ടികൾ ഭരണപക്ഷവും പ്രതിപക്ഷവുമായി രണ്ട് ഭാഗത്തായി ഇരുന്ന് സ്പീക്കറുടെ അധ്യക്ഷതയിലാണു മാതൃകാ സഭ നടത്തിയത്.


നാലാഞ്ചിറ സെന്റ് ജോൺസ് എച്ച്.എസ്.എസിലെ സനൂജ് ജി.എസ് ആണ് സ്പീക്കറായി വേഷമിട്ടത്. തൊളിക്കോട് ജി.എച്ച്.എസ്.എസിലെ ഫാത്തിമ എസ് ഡെപ്യൂട്ടി സ്പീക്കറായും വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസിലെ ഗൗരിപ്രിയ എസ് മുഖ്യമന്ത്രിയായും പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിലെ ഷിൽപ ടി.എസ് പ്രതിപക്ഷ നേതാവായും മാതൃകാ നിയമസഭയിൽ പങ്കെടുത്തു.

സമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. നിയമസഭാ സെക്രട്ടറി എ.എം ബഷീർ, സ്പെഷ്യൽ സെക്രട്ടറി ഷാജി സി. ബേബി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മാതൃകാ നിയമസഭയിൽ താരങ്ങളായി വിദ്യാർഥി സാമാജികർ

ചോദ്യോത്തരവേള, അടിയന്തര പ്രമേയം, ശ്രദ്ധ ക്ഷണിക്കൽ, സബ്മിഷൻ, ചട്ടം 130 അനുസരിച്ചുള്ള ചർച്ച തുടങ്ങി ഒരു ദിവസത്തെ സഭാ നടപടിക്രമങ്ങളെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു മാതൃകാ നിയമസഭ. ചോദ്യോത്തര വേളയോടെയാണു കുട്ടികളുടെ മാതൃകാ നിയമസഭ ആരംഭിച്ചത്. ലഹരിക്കെതിരായ ബോധവൽക്കരണം, വിദ്യാർഥികളിലെ മൊബൈൽ ഫോൺ ഉപയോഗം, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ, തനത് കലാരൂപങ്ങൾ പരിപോഷിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങിയ വിഷയങ്ങളാണ് ചോദ്യോത്തര വേളയിൽ വിവിധ അംഗങ്ങൾ ഉന്നയിച്ചത്. എക്സൈസ്, പൊതുവിദ്യാഭ്യാസ മന്ത്രി, പരിസ്ഥിതി, സാംസ്‌കാരിക വകുപ്പ് മന്ത്രിമാർ എന്നിവരുടെ സ്ഥാനത്ത് എത്തിയ വിദ്യാർഥികൾ ഈ ചോദ്യങ്ങൾക്ക് മറുപടി നൽകി.


വിലക്കയറ്റത്തിനെതിരെ നിയമസഭാംഗം അമാനി മുഹമ്മദ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി. എന്നാൽ പ്രതിപക്ഷ ആരോപണങ്ങളെ തള്ളിക്കൊണ്ട് മുഖ്യമന്ത്രിയും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയും ഇത് അടിയന്തരമായി ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് അറിയിച്ചു. ഇതോടെ അടിയന്തര പ്രമേയത്തിനുള്ള അവതരണാനുമതി നിഷേധിച്ചു. ലൈബ്രറികൾ ഭരണഘടനയുടെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾക്കെതിരെ സഭയിൽ ഉപക്ഷേപം കൊണ്ടുവന്നു. തുടർന്ന് ചർച്ച ചെയ്ത് സബ്സ്റ്റാന്റിവ് മോഷൻ സഭ ഐകകണ്ഠ്യേന പാസാക്കി.