നവംബർ 1 മുതൽ റോഡ് സുരക്ഷാ വർഷം ആചരിക്കുമെന്ന് മന്ത്രി

post

റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2023 നവംബർ 1 മുതൽ 2024 ഒക്ടോബർ 31 വരെ റോഡ് സുരക്ഷാ വർഷമായി ആചരിക്കാൻ കേരള റോഡ് സുരക്ഷാ അതോറിറ്റി തീരുമാനിച്ചു. അതോറിറ്റി ചെയർമാൻ കൂടിയായ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും പങ്കെടുത്തു. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ബൃഹത്തായ പദ്ധതികൾ ആസൂത്രണം ചെയ്ത് പ്രോഗ്രാം കലണ്ടർ പ്രസിദ്ധീകരിക്കും. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെ സഹകരിപ്പിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. റോഡ് സുരക്ഷാ വർഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 31ന് തിരുവനന്തപുരത്ത് നടക്കും. വടക്കൻ ജില്ലകളിലെ പ്രവർത്തനത്തിന്റെ ക്രോഡീകരണത്തിനായി കോഴിക്കോട് പരിപാടി സംഘടിപ്പിക്കും.

ദേശീയപാത ആറുവരിപ്പാതയാക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്ത വിഷയം ചർച്ച ചെയ്തു. മാർഗനിർദേശങ്ങൾ അനുസരിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നാഷണൽ ഹൈവേ അതോറിറ്റിക്ക് നിർദേശം നൽകും.

പ്രധാന റോഡുകളിലും ഇടറോഡുകളിലും അലക്ഷ്യമായി വലിച്ചിട്ടുള്ള കേബിളുകൾ, സുരക്ഷാ ഭീഷണിയുള്ള ഫുട്പാത്തുകൾ, സുരക്ഷാ വേലികൾ ഇല്ലാത്ത ട്രാൻസ്ഫോർമറുകൾ, അറ്റകുറ്റപ്പണികൾക്ക് ശേഷം ഗതാഗത യോഗ്യമാക്കി പുനഃസ്ഥാപിക്കാത്ത റോഡുകൾ തുടങ്ങി അപകടങ്ങൾക്ക് കാരണമാകുന്ന കാര്യങ്ങൾ അടിയന്തിരമായി പരിഹരിക്കുവാൻ റോഡ് സുരക്ഷാ കമ്മീഷണർ നൽകിയ കർശന നിർദേശം പാലിക്കാത്ത ഏജൻസികൾക്കെതിരെ കേരള റോഡ് സുരക്ഷാ അതോറിറ്റി നിയമത്തിലെ വകുപ്പുകൾ പ്രകാരം ക്രിമിനൽ നിയമ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് ജില്ലാ റോഡ് സുരക്ഷാ കൗൺസിലിനും എൻഫോഴ്സ്മെന്റ് ആർ.ടി.ഒമാർക്കും കൂടുതൽ അധികാരം നൽകും.