മേഖലാതല അവലോകന യോഗങ്ങൾ ലക്ഷ്യം നിർവഹിച്ചു: മുഖ്യമന്ത്രി

സംസ്ഥാന മന്ത്രിസഭ ഒന്നാകെ ഓരോ ജില്ലയിലെയും വികസന പ്രശ്നങ്ങളും ഭരണപരമായ വിഷയങ്ങളും ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി സംഘടിപ്പിച്ച മേഖലാ അവകലോകന യോഗങ്ങൾ ഏറ്റെടുത്ത ലക്ഷ്യം ഫലപ്രദമായി നിർവ്വഹിക്കാൻ സാധിച്ചു എന്ന ചാരിതാർഥ്യത്തോടെയാണു സമാപിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ സംബന്ധിച്ചു പുതിയൊരു ഭരണ നിർവഹണ രീതിയാണു മേഖലാതല അവലോകന യോഗങ്ങളിലുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ ജില്ലയിലും വ്യത്യസ്ത മേഖലകളിലെ പ്രധാന വിഷയങ്ങൾ ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിലാണു കണ്ടെത്തിയത്. ഇവയിൽ സംസ്ഥാനതലത്തിൽ പരിഗണിക്കേണ്ട 697 പ്രശ്നങ്ങളും ജില്ലാതലത്തിൽ പരിഗണിക്കേണ്ട 265 വിഷയങ്ങളും കണ്ടെത്തിയിരുന്നു. അവയിൽ തെരഞ്ഞെടുത്ത പ്രധാനപ്പെട്ട 162 പ്രശ്നങ്ങളാണ് നാല് അവലോകന യോഗങ്ങളിലായി ചർച്ച ചെയ്തത്. ജില്ലാതലത്തിൽ കണ്ടെത്തിയ വിഷയങ്ങളിൽ 263 എണ്ണം ഇതിനകം തീർപ്പാക്കി. രണ്ടു പ്രശ്നങ്ങളിൽ നടപടി പുരോഗമിക്കുന്നു. സംസ്ഥാനതലത്തിൽ പരിഗണിക്കേണ്ടവയിൽ 582 എണ്ണം പരിഹരിക്കുകയും 115 പ്രശ്നങ്ങളിൽ നടപടി പുരോഗമിക്കുകയും ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതികളുടെ ഗുണഫലങ്ങൾ ജനങ്ങളിലേയ്ക്ക് കാര്യക്ഷമമായി എത്തിക്കാനും സമയബന്ധിതമായി അവ പൂർത്തിയാക്കാനും പ്രാദേശിക പ്രശ്നങ്ങൾ കൂടുതൽ സമഗ്രതയോടെ കൈകാര്യം ചെയ്യുന്നതിനും മേഖലാ അവലോകന യോഗങ്ങൾ സഹായകമായി. ഈ സർക്കാർ വന്നതിനു ശേഷം നവകേരള കർമ്മപദ്ധതിയുടെ കീഴിൽ വരുന്ന വിവിധ മിഷനുകളുടെ പുരോഗതി വിലയിരുത്തി അവയുടെ നടത്തിപ്പിൽ ഉണ്ടാകുന്ന തടസങ്ങൾക്ക് പരിഹാരം കണ്ടെത്താനും കഴിഞ്ഞു. അതോടൊപ്പം ഉദ്യോഗസ്ഥരുടെ സക്രിയമായ പങ്കാളിത്തം ഈ പരിപാടിയിൽ ഉറപ്പുവരുത്തി. പദ്ധതികൾ നടപ്പാക്കുന്നതിന് അവരുടെ മുന്നിലുള്ള വെല്ലുവിളികൾ നേരിട്ടറിഞ്ഞു പരിഹാരങ്ങൾ കണ്ടെത്താനും കഴിഞ്ഞു. ഈ വിധം സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിയ്ക്കും മേഖലാ അവലോകന യോഗങ്ങൾ പുതിയ ഊർജ്ജം പകർന്നു. നിലവിൽ പുരോഗമിക്കുന്ന പ്രശ്ന പരിഹാരനടപടികൾ ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തിൽ വിലയിരുത്തി സമയബന്ധിതമായി പൂർത്തീകരിക്കും.
അതിയായ ദാരിദ്ര്യമനുഭവിക്കുന്നവർ ഇല്ലാത്ത നാടായി കേരളത്തെ മാറ്റാനുള്ള നടപടിയാണു സർക്കാർ സ്വീകരിക്കുന്നത്. സർക്കാർ നടത്തിയ സർവ്വേയിൽ കണ്ടെത്തിയ 64,000 ത്തോളം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുവാൻ എടുത്ത നടപടികൾ യോഗം പ്രഥമ പരിഗണന നൽകി പരിശോധിച്ചു. വ്യക്തമായ മൈക്രോ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പിന് നിർദേശങ്ങൾ നൽകി. 'അവകാശം അതിവേഗം' പദ്ധതിയിലൂടെ വ്യക്തികൾക്ക് തിരിച്ചറിയൽ കാർഡ് നൽകുന്ന പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് ഇതിന്റെ ഭാഗമായി തീരുമാനമെടുത്തിട്ടുണ്ട്. 2025 ഓടെ നമ്മുടെ സംസ്ഥാനത്തെ പൂർണ്ണമായും അതിദാരിദ്ര്യ മുക്തമാക്കാൻ സാധിക്കുമെന്നാണ് കണ്ടത്. അതിദാരിദ്ര്യ ബാധിതരായി കണ്ടെത്തിയ കുടുംബങ്ങളിലെ 93 ശതമാനത്തേയും 2024ൽ നവംബർ ഒന്നോടെ അതിദാരിദ്ര്യമുക്തരാക്കാൻ കഴിയും.
മാലിന്യമുക്ത കേരളത്തിന്റെ വിവിധ ഘടകങ്ങളുടെ പുരോഗതിയും അവലോകന യോഗങ്ങളിൽ വിലയിരുത്തി. ന്യൂനതകൾ കണ്ടെത്തി പദ്ധതി നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പരിശോധനയാണ് നടന്നത്. സംസ്‌കരണ യൂണിറ്റുകൾ സ്ഥാപിക്കാൻ തടസം നേരിടുന്ന പ്രദേശങ്ങളിൽ അതത് ജില്ലാ കളക്ടർമാർ നേതൃത്വം നൽകി യോഗങ്ങൾ നടത്തി പ്രശ്ങ്ങൾ ചർച്ച ചെയ്തു പരിഹരിക്കും. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കിഫ്ബിയുടെ അഞ്ചു കോടി പദ്ധതിയിൽ 141 സ്‌കൂളുകളും മൂന്നു കോടി പദ്ധതിയിൽ 385 സ്‌കൂളുകളും ഒരു കോടി പദ്ധതിയിൽ 446 സ്‌കൂളുകളും നവീകരണത്തിന്റെ ഘട്ടങ്ങളിലാണ്. അഞ്ചു കോടി പദ്ധതിയിലെ 141ൽ 134 സ്‌കൂളുകളും നിർമ്മാണം പൂർത്തിയാക്കിക്കഴിഞ്ഞു. ഏഴ് സ്‌കൂളുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പണിപൂർത്തിയാക്കാൻ ബാക്കിയുള്ള സ്‌കൂളുകളുടെ സവിശേഷമായ പ്രശ്നങ്ങൾ പരിശോധിച്ച് പരിഹാരം കാണാൻ പ്രത്യേക ഇടപെടൽ യോഗങ്ങളിലുണ്ടായി.
ആർദ്രം മിഷന്റെ അവലോകനത്തിൽ, വിവിധ ഘടകങ്ങൾ സമഗ്രമായി വിലയിരുത്തി. ആശുപത്രി നവീകരണങ്ങൾ, ലാബ് നെറ്റ്‌വർക്കുകൾക്കായുള്ള ഹബ് ആന്റ് സ്പോക്ക് മോഡലിന്റെ വിപുലീകരണം, ഐസൊലേഷൻ ബ്ലോക്കുകളുടെ പൂർത്തീകരണം തുടങ്ങിയ നിർണായക ഘടകങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി. വിവിധ ജില്ലകളിലെ ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കും. ഹരിത ടൂറിസം, കാർബൺ പുറന്തള്ളൽ രഹിതമാക്കൽ തുടങ്ങി ഹരിതകേരളം മിഷന്റെ കീഴിലുള്ള വിവിധ സംരംഭങ്ങളുടെ വിലയിരുത്തലും അവലോകന യോഗങ്ങളിൽ ചർച്ച ചെയ്തു.
2022-2023 സാമ്പത്തിക വർഷത്തിൽ ലൈഫ് മിഷന്റെ ഭാഗമായി 54,648 വീടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം 11,757 വീടുകൾ ഇതിനകം പൂർത്തീകരിച്ചു, ഏകദേശം 25,000 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ഉൾപ്പെടെ മിഷന്റെ പ്രവർത്തനങ്ങളുടെ വിശദമായ അവലോകനം യോഗത്തിൽ ഉദ്യോഗസ്ഥർ അവതരിപ്പിച്ചു. പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്കും ലൈഫ് കോ-ഓർഡിനേറ്റർമാർക്കും നിർദേശം നൽകി. ലൈഫ് മിഷന്റെ ഭാഗമായി നിർമിക്കുന്ന ഭവന സമുച്ചയങ്ങളുടെ നിർമാണം വേഗത്തിലാക്കുവാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
കേരള വാട്ടർ അതോറിറ്റി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതി വഴി ഇതുവരെ 18,14,622 കണക്ഷനുകൾ നൽകിയിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം, മലപ്പുറം ജില്ലകൾ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ, റോഡ് കട്ടിങ് മുതലായ തടസ്സങ്ങൾ പദ്ധതിക്ക് ഉണ്ടെന്ന് യോഗങ്ങളിൽ വിലയിരുത്തലുണ്ടായി. റോഡ് കട്ടിങ്ങുമായി ബന്ധപ്പെട്ട അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തടസ്സങ്ങൾ കളക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തി പരിഹരിക്കാനുമുള്ള തീരുമാനങ്ങളാണ് ഉണ്ടായത്.
കോവളം ബേക്കൽ ജലപാതാ പദ്ധതിയുടെ വിവിധ റീച്ചുകളുടെ പുരോഗതി യോഗം വിലയിരുത്തി. ആദ്യ ഘട്ടമായ ആക്കുളം മുതൽ ചേറ്റുവ വരെ ഉള്ള ഭാഗം മാർച്ച് 2024 ഓട് കൂടി സഞ്ചാരയോഗ്യമാകും. വടക്കൻ ജില്ലകളിൽ നിർമിക്കുന്ന കനാലുകളുടെ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കി സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുവാനുള്ള നിർദേശങ്ങളാണ് ഉണ്ടായത്. എൻ.എച്ച് 66ന്റെ നിർമാണ പുരോഗതി പരിശോധിച്ചു. സമയബന്ധിതമായി തന്നെ പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്ന് വിലയിരുത്തി. ഭൂമി ഏറ്റെടുക്കൽ പൂർണമായെന്നും കേസുകൾ നിലനിൽക്കുന്ന ഇടങ്ങളിൽ മാത്രമേ ചില കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ബാക്കിയുള്ളു എന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. ജില്ലകളിൽ സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുവാൻ ജില്ലാ കളക്ടർമാർ യോഗങ്ങൾ കൂടും. പുതിയതായി വരുന്ന ദേശീയപാതകളുടെ അവലോകനത്തിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം പൊതുമരാമത്തു സെക്രട്ടറി വിളിച്ചു ചേർക്കും.
മലയോര മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടു നിർമിക്കുന്ന മലയോര ഹൈവേ പദ്ധതി അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഇതിനോടകം പൂർത്തിയായ കൊല്ലം ജില്ലക്ക് പുറമെ കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിൽ കൂടി പദ്ധതി ഉടൻ പൂർത്തീകരിക്കുവാൻ കഴിയുമെന്നാണ് കണ്ടത്. ഫോറസ്റ്റ് ക്ലിയറൻസുമായി ബന്ധപ്പെട്ട അപേക്ഷകളിൽ ഉടൻ തീരുമാനമെടുക്കും. തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ മുതൽ കാസർഗോഡ് കുഞ്ചത്തൂർ വരെ നീളുന്ന തീരദേശ ഹൈവേ നിലവിൽ ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിലാണ്. അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ നടന്നു വരുന്ന പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനായി സർക്കാർ ആകർഷകമായ നഷ്ടപരിഹാര പാക്കേജുകൾ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. തർക്കങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങളിൽ പ്രാദേശികമായി ചർച്ച നടത്തി അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള ചുമതല കലക്ടർമാർക്ക് നൽകി.
വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിർദിഷ്ട തുരങ്കപാത താമരശ്ശേരി ചുരത്തിന് ബദൽ റോഡ് ആകുകയും യാത്ര സമയം ചുരുക്കുകയും ചെയ്യും. നിലവിൽ രണ്ടു ജില്ലകളിലും ഭൂമി ഏറ്റെടുക്കലിന്റെ 19(1) നോട്ടിഫിക്കേഷൻ ഘട്ടത്തിലാണ്. പാരിസ്ഥിതിക അനുമതിയുടെ പഠനങ്ങൾ ഉടൻ തന്നെ പൂർത്തിയാക്കുമെന്നും അനുമതി ഈ വർഷം അവസാനത്തോട് കൂടി ലഭ്യമാക്കാൻ കഴിയും. ടണലിന്റെ ടെൻഡർ നടപടികൾ ആരംഭിക്കുവാനും അടുത്ത മാർച്ചോടെ നിർമാണോദ്ഘാടനം നടത്തുവാനും നാലുവർഷത്തിനുളളിൽ പൂർത്തീകരിക്കാനും കഴിയുന്ന വിധം പ്രവൃത്തികൾ ത്വരിതപ്പെടുത്താൻ തീരുമാനിച്ചു.
കണ്ണൂർ ഇരിട്ടി താലൂക്കിൽ, കല്ല്യാട് 311 ഏക്കറിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം വിഭാവനം ചെയ്തിട്ടുണ്ട്, ഏകദേശം 300 കോടി രൂപയ്ക്കു മുകളിൽ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ഗവേഷണ ആശുപത്രിയുടെയും മാനുസ്‌ക്രിപ്ട് സെന്ററിന്റെയും പൂർത്തീകരണം ജനുവരി 2024 നുള്ളിൽ കഴിയുമെന്ന് യോഗത്തിൽ ബന്ധപ്പെട്ടവർ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാൻ ധാരണയായി. ഈ വിഷയങ്ങൾക്ക് പുറമെ അതാത് ജില്ലകളിൽ കണ്ടെതിയ സവിശേഷമായ പ്രശ്നങ്ങളുടെ പരിഹാരവും മേഖലായോഗങ്ങളിൽ പ്രത്യേക അജണ്ടയായി പരിശോധിച്ചു.
ഭരണ സംവിധാനത്തെയാകെ കൂടുതൽ ചലനാത്മകമാക്കാനും ഒരോ വിഷയങ്ങളിലും പ്രത്യേക ശ്രദ്ധ ഉറപ്പാക്കാനും കഴിഞ്ഞു എന്നതാണ് മേഖലാ യോഗങ്ങൾ അവസാനിച്ചപ്പോൾ ഉണ്ടായ നേട്ടം. പ്രഖ്യാപിത ലക്ഷ്യങ്ങൾ വേഗത്തിലും കാര്യക്ഷമമായും നടപ്പാകും എന്ന് സർക്കാരിന് പ്രതീക്ഷയുണ്ട്. ഇപ്പോൾ നടന്ന ഈ അവലോകന പ്രക്രിയ കൂടുതൽ ക്രിയാത്മകമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.