ഏതു സാഹചര്യവും നേരിടാന്‍ സജ്ജം, കാസര്‍കോട്ട് നിയന്ത്രണങ്ങള്‍ ശക്തമാക്കും -മുഖ്യമന്ത്രി

post

 കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കും

തിരുവനന്തപുരം : കോവിഡ് 19 രോഗബാധ സംബന്ധിച്ച് സ്ഥിതി കൂടുതല്‍ ഗൗരവതരമായാല്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ നാം സജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കാസര്‍കോട്ട് കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അവിടെ  നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇനിയും ശക്തമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രോഗം മൂര്‍ച്ഛിച്ച ആളുകളെ ചികിത്സിക്കുന്നതിന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയെ സജ്ജീകരിച്ച് കോവിഡ് ആശുപത്രിയാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവിടെ 200 കിടക്കകളും 40 ഐസിയു കിടക്കകളും 15 വെന്റിലേറ്ററുകളും ഉണ്ട്.

കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കും. അവിടെ ടെസ്റ്റിങ് സൗകര്യം പ്രയോജനപ്പെടുത്താന്‍ ഐ.സി.എം.ആറിന്റെ അനുമതിക്കായി ശ്രമിക്കുന്നുണ്ട്. കാസര്‍കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പുതിയ കെട്ടിടത്തെ അതിവേഗം കോവിഡ് ആശുപത്രിയാക്കും. അവലോകന യോഗത്തില്‍ ക്യൂബയില്‍ നിന്നുള്ള മരുന്ന് പരിഗണിക്കാം എന്ന അഭിപ്രായം ഉയര്‍ന്നു. ഡ്രഗ്‌സ് കണ്‍ട്രോളറുമായി ബന്ധപ്പെട്ട് അനുമതി വാങ്ങാന്‍ നടപടി സ്വീകരിക്കും.

രോഗവ്യാപനം തടയാന്‍ എല്ലാ മാര്‍ഗങ്ങളും പരിശോധിക്കും. രോഗ പ്രതിരോധത്തിനുള്ള സാധ്യതകളും തേടും. എന്‍ 95 മാസ്‌ക് ആശുപത്രികളില്‍ മാത്രം ഉപയോഗിക്കണം. പരിശോധനാ സംവിധാനം കൂടുതല്‍ ആവശ്യമാണ്. റാപ്പിഡ് ടെസ്റ്റിനുള്ള അനുമതി ലഭിച്ചാല്‍ അതും ആരംഭിക്കും. എച്ച്‌ഐവി ബാധിതര്‍ക്കുള്ള മരുന്ന് ഇപ്പോള്‍ ജില്ലാ ആശുപത്രികളില്‍ നിന്ന് നല്‍കുന്നത് താലൂക്ക് ആശുപത്രികളില്‍നിന്ന് വിതരണം ചെയ്യും.

കാസര്‍കോട്ട് സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും മുംബൈ, ഡല്‍ഹി തുടങ്ങി ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍നിന്നും എത്തിയവര്‍ വീടുകളില്‍ തന്നെ കഴിയണം. തൊണ്ടവേദന, പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ പ്രത്യേക കോവിഡ് ആശുപത്രികളുമായി ബന്ധപ്പെടണം. ആശുപത്രിയിലെത്തിക്കാന്‍ വാഹനങ്ങള്‍ ഏര്‍പ്പാടാക്കണം. വിദേശങ്ങളില്‍നിന്ന് വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും കുടുംബാംഗങ്ങളും നിര്‍ബന്ധിത ഐസൊലേഷന് വിധേയമാകണം.

60 വയസ്സിനു മുകളിലുള്ളവര്‍ വീട്ടിനുള്ളില്‍ തന്നെ കഴിയണം. അവരുമായി മറ്റാരും തുടര്‍ച്ചയായ സമ്പര്‍ക്കം പുലര്‍ത്താന്‍ പാടില്ല. പ്രമേഹം, രക്തസമ്മര്‍ദം, അര്‍ബുദം, വൃക്കരോഗം, തുടര്‍ചികിത്സ ആവശ്യമായ മറ്റേതെങ്കിലും അസുഖങ്ങള്‍ എന്നിവയുള്ളവര്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ മറ്റുള്ളവരില്‍നിന്ന് അകലം പാലിക്കണം.

കാസര്‍കോടിനു സമീപമുള്ള കര്‍ണാടക അതിര്‍ത്തികള്‍ മണ്ണിട്ട് അടച്ചിട്ട നടപടി ശരിയല്ല. ഇക്കാര്യം കേരള ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. ദൈനംദിന ഡയാലിസിസ് ചെയ്യേണ്ടവര്‍ക്കുള്‍പ്പെടെ മംഗലാപുരത്തെ ആശുപത്രികളിലേക്ക് പോകാനാവാത്ത അവസ്ഥയാണ്. കണ്ണൂരില്‍ അവരെയാകെ ഉള്‍ക്കൊള്ളാന്‍ സൗകര്യവുമില്ല. ഇത് ഒരു അടിയന്തര സംഗതിയായി കാണും.

കഴിഞ്ഞദിവസം ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ച ഒരാളുടെ യാത്രയുടെയും സമ്പര്‍ക്കത്തിന്റെയും വിവരങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. ഒരു പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സഞ്ചരിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രതയോടെ കഴിയേണ്ട ഘട്ടത്തില്‍ ഒരു പൊതുപ്രവര്‍ത്തകനില്‍നിന്ന് ഇത്തരം സമീപനമായിരുന്നില്ല വേണ്ടത്. ഇത് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്. കൊറോണ വൈറസ് ഏറെയൊന്നും അകലെയല്ലെന്നും അത് ബാധിക്കാതിരിക്കാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് സ്വന്തമായാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ഫലപ്രദമായ ഇടപെടല്‍ പൊലീസ് നടത്തിയതു കൊണ്ട് ആളുകള്‍ അനാവശ്യമായി നിരത്തിലിറങ്ങുന്നത് കുറയ്ക്കാനായി. എന്നാല്‍, പൊലീസിന്റെ ഇടപെടലില്‍ ചില പരാതികള്‍ ഉയര്‍ന്നത് ഒഴിവാക്കണം. പൊലീസ് ആളുകളെ തടയുമ്പോള്‍ വിവേചനബുദ്ധി ഉപയോഗിക്കണം. ഇക്കാര്യത്തില്‍ കൃത്യമായ ശ്രദ്ധ വേണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെയിലത്ത് ജോലി നോക്കുന്ന പോലീസുകാര്‍ക്ക് കുടിവെള്ളം നല്‍കാന്‍ മേഖലകളിലെ വീട്ടുകാരും റസിഡന്റ്‌സ് അസോസിയേഷനുകളും സൗകര്യമൊരുക്കണം. പൊലീസിന് കൈയുറകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി.

നോണ്‍ ബാങ്കിങ്, ചിട്ടി സ്ഥാപനങ്ങളും ഇതര സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും റിക്കവറി നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണയത്തിലുള്ള സ്വര്‍ണം ലേലം ചെയ്യുന്നത് നിര്‍ത്തിവെക്കാനും നിര്‍ദേശം നല്‍കി.

നിരാലംബരും തെരുവില്‍ കഴിയുന്നവരുമായ ആളുകള്‍ക്ക് താമസവും ഭക്ഷണവും ഏര്‍പ്പെടുത്താനുള്ള തീരുമാനം അഞ്ച് കോര്‍പ്പറേഷനുകളിലും 26 നഗരസഭകളിലും ഇതിനകം നടപ്പാക്കി. ഇപ്പോള്‍ ആകെ 1545 പേരാണ് ഈ 31 ക്യാമ്പുകളിലായുള്ളത്. അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനത്താകെ ഇതുവരെ 4603 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 1,44,145 അതിഥി തൊഴിലാളികളാണ് അവിടങ്ങളിലുള്ളത്. എല്ലാ ക്യാമ്പുകളിലും മാസ്‌ക്കുകളും സോപ്പുകളും സാനിറ്റൈസറുകളും ലഭ്യമാക്കും. ഈ ആവശ്യത്തിന് കൂടുതല്‍ സ്‌കൂളുകള്‍ ഏറ്റെടുക്കണം. ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളില്‍ ബ്രോഷറുകള്‍, ലഘു വീഡിയോകള്‍ എന്നിവ നല്‍കുന്നുണ്ട്. ഇതോടൊപ്പം ഹിന്ദി കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തിയും അവബോധ പ്രചരണങ്ങള്‍ തുടരും.

സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള കമ്യൂണിറ്റി കിച്ചണ്‍ വഴിയും തൊഴിലുടമകള്‍ വഴിയും മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തിയും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനും ശുചിത്വ, ആരോഗ്യ സംരക്ഷണത്തിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. തൊഴില്‍ വകുപ്പിന് ഇക്കാര്യത്തില്‍ഫലപ്രദമായി ഇടപെടാനാകും തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏകോപനം നടത്താനുമാകും.

സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് മുഖേന കലാകാരന്‍മാര്‍ക്ക് നല്‍കിവരുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍, ചികിത്സാ ധനസഹായം, മരണാനന്തര ധനസഹായം, വിവാഹ ധനസഹായം എന്നിവ അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഇതിനകം എത്തിച്ചിട്ടുണ്ട്.

ബാറുകളും, ബീവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചത് ചില ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മദ്യം ലഭിക്കാത്ത സാഹചര്യത്തില്‍ മദ്യത്തിന് അടിമകളായവര്‍ക്ക് ശാരീരികവും, മാനസികവുമായ വിഷമങ്ങള്‍ ഉണ്ടാകുവാനും അത് മറ്റ് സാമൂഹിക പ്രശ്‌നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. അമിത മദ്യാസക്തിയുള്ളവര്‍ക്ക് ആവശ്യമായ ചികിത്സയും കൗണ്‍സിലിങ്ങും വേണം. എക്‌സൈസ് വകുപ്പിന് കീഴിലുള്ള ഡീ അഡിക്ഷന്‍ സെന്ററുകളും കൗണ്‍സിലിങ് സെന്ററുകളും ഒരുക്കിയിട്ടുണ്ട്.

ലോക്ക്ഡൗണിന്റെ ഭാഗമായി വന്ന മറ്റൊരു വിഷയം വളര്‍ത്തുമൃഗങ്ങളുടെയും വളര്‍ത്തു പക്ഷികളുടെയും തീറ്റയ്ക്കുള്ള ദൗര്‍ലഭ്യമാണ്. ഇതിനായി ചരക്കുനീക്കം സുഗമമാക്കണം. അതിനുള്ള ഇടപെടല്‍ നടത്തും. പച്ചക്കറി കൃഷിക്ക് ആവശ്യമായ വിത്ത് ലഭ്യമല്ലെന്ന് ചിലര്‍ അറിയിച്ചിട്ടുണ്ട്. വിത്ത്, വളം എന്നിവ വിതരണം ചെയ്യാന്‍ പ്രാദേശികമായി വളണ്ടിയര്‍മാരെ കൃഷിവകുപ്പ് നിയോഗിക്കണം.

ഭക്ഷ്യധാന്യങ്ങളുടെയും സാധനങ്ങളുടെയും വിതരണം തടസ്സമില്ലാതെ നടത്താന്‍ ഇടപെടലുണ്ടാകും. ഫ്‌ളോര്‍മില്ലുകള്‍ തുറക്കണം. മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കുന്നുണ്ടെങ്കിലും ആയുര്‍വേദ മരുന്നുവില്‍പനശാലകള്‍ ചിലത് അടഞ്ഞുകിടക്കുന്നത് തുടര്‍ച്ചയായി ആയുര്‍വേദ മരുന്ന് കഴിക്കുന്നവര്‍ക്ക് വിഷമകരമാകും. അത്തരം കടകള്‍ തുറന്ന് ആവശ്യക്കാര്‍ക്ക് മരുന്ന് ലഭ്യമാക്കണം. 'സന്നദ്ധം' പോര്‍ട്ടലിലേക്ക് യുവജനങ്ങള്‍ നല്ലതോതില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. എന്നാല്‍, എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം രജിസ്‌ട്രേഷന്‍ മുടങ്ങുന്നെന്ന പരാതി പരിഹാരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രൂപീകരിച്ച 1.15 ലക്ഷം പേരുടെ സന്നദ്ധ സേനയും കോവിഡ് പ്രതിരോധ രംഗത്ത് ഇടപെടുന്നുണ്ട്. ഇവരെയും സന്നദ്ധം പോര്‍ട്ടലിന്റെ ഭാഗമായി ഉപയോഗപ്പെടുത്തും.

അടിയന്തര സാഹചര്യമായതിനാല്‍ ആരോഗ്യവകുപ്പിലെ ഒഴിവുകള്‍ നികത്തും. സംസ്ഥാനത്ത് രോഗപ്രതിരോധത്തിന്റെ ആവശ്യത്തിനല്ലാതെ ഒരു തരത്തിലുള്ള ഒഴിപ്പിക്കലും ഇപ്പോള്‍ ഉണ്ടാകരുത്. കടമുറികളും ഒഴിപ്പിക്കരുത്. സാധനങ്ങളുടെ ദൗര്‍ലഭ്യംമൂലം വിലക്കയറ്റം ഉണ്ടാകാതിരിക്കാനും സര്‍ക്കാര്‍ ഇടപെടുന്നുണ്ട്.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ടെലിമെഡിസിന്‍ സൗകര്യമടക്കം സജ്ജമാക്കുന്നതിനുള്ള ബൃഹത്തായ വിവര ശേഖരണത്തിന് സര്‍ക്കാര്‍ തുടക്കംകുറിച്ചു. രോഗബാധിതരേയും നിരീക്ഷണത്തിലുള്ളവരേയും ശുശ്രൂഷിക്കുന്നവര്‍, എല്ലാ വിഭാഗത്തിലുംപെട്ട ആരോഗ്യപ്രവര്‍ത്തകര്‍, അടുത്തിടെ വിദേശത്തു നിന്നെത്തിയവര്‍, മറ്റ് സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചെത്തിയവര്‍, രോഗസാധ്യതയുള്ളവര്‍ എന്നിവരുടെയെല്ലാം ഡാറ്റ അടിയന്തരമായി ശേഖരിക്കും. ഇതിനായി സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  kerala.gov.in ല്‍ രജിസ്‌ട്രേഷനുള്ള ലിങ്ക് ലഭ്യമാണ്. കേരളത്തില്‍ കൊറോണ പരിചരണം ആവശ്യമായി മുഴുവന്‍ പേരും ഇന്നും നാളെയുമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം.

സ്റ്റിറോയിഡ് മരുന്നുകള്‍ കഴിക്കുന്നവര്‍ ഉള്‍പ്പെടെ പ്രതിരോധ ശേഷി കുറഞ്ഞവരെയും കൊറോണ ബാധിതരുമായി സമ്പര്‍ക്കം ഉണ്ടായവരെയും കണ്ടെത്തി അടിയന്തര ഘട്ടങ്ങളില്‍ ചികിത്സ ലഭ്യമാക്കാനും ടെലിഫോണിലൂടെ ഡോക്ടര്‍മാരുമായി ബന്ധപ്പെടുത്താനും ഈ രജിസ്‌ട്രേഷന്‍ സഹായകമാകും. സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാരെ ഐഎംഎയുടെ കൂടി സഹകരണത്തോടെ തിങ്കളാഴ്ച മുതല്‍ ടെലിഫോണില്‍ ലഭ്യമാക്കും.ആരോഗ്യപ്രവര്‍ത്തകരെ രോഗം പടരുമെന്ന ഭീതിമൂലം നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നത് ഒരു കാരണവശാലും അനുവദിക്കരുത്. അവരോട് അകല്‍ച്ചയോ അനാദരവോ കാണിക്കരുത്.

തെരുവുനായ്ക്കള്‍ ഭക്ഷണം കിട്ടാതെ അലഞ്ഞ് ഭീതിയുണ്ടാക്കുന്ന അവസ്ഥയുണ്ട്. ഭക്ഷണം കിട്ടാതെ അക്രമോത്സുകരാകാതിരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇടപെടണം.ശാസ്താംകോട്ട, മലപ്പുറം മുന്നിയൂര്‍, തലക്കളത്തൂര്‍, പള്ളിക്കാട് തുടങ്ങി നിരവധി കാവുകളില്‍ ഭക്തജനങ്ങള്‍ ഇല്ലാതായതോടെ കുരങ്ങന്‍മാര്‍ക്ക് ഭക്ഷണം ലഭിക്കാത്തതിനാല്‍ അവര്‍ അക്രമാസക്തമാകുന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ക്ഷേത്ര അധികാരികള്‍ ഇടപെടണം.

എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ നീട്ടിയതോടെ ഉത്തരക്കടലാസുകളുടെയും മറ്റും കാവലിന് ജീവനക്കാര്‍ രാത്രിയില്‍ ഉള്‍പ്പെടെ സ്‌കൂളുകളില്‍ കഴിയേണ്ട അവസ്ഥയുണ്ട്. സ്‌ട്രോങ് റൂമിലേക്ക് ശേഖരം മാറ്റി ഈ പ്രശ്‌നം പരിഹരിക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കി.

തിരുവനന്തപുരത്ത് നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ബീഹാറില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നുമുള്ള 350ഓളം അതിഥിത്തൊഴിലാളികള്‍ ഭക്ഷണവും വെള്ളവും ആവശ്യത്തിന് ലഭിക്കാതെ കഷ്ടപ്പെടുന്നു എന്ന് വാര്‍ത്ത വരുന്നുണ്ട്. ബീഹാറിലെ പ്രതിപക്ഷ നേതാവ് ഈ വിഷയം സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതിനാല്‍ അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കി.

കൊറോണയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ആവശ്യത്തിന് ഓടുന്ന വാഹനങ്ങള്‍ സൗജന്യമായി സര്‍വീസ് ചെയ്തു കൊടുക്കാമെന്ന് അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് അറിയിച്ചിട്ടുണ്ട്. പോപീസ് എന്ന് വസ്ത്ര നിര്‍മ്മാണ സ്ഥാപനം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് സൗജന്യമായി നവജാത ശിശുക്കള്‍ക്കുള്ള ചെയ്ത വസ്ത്രങ്ങള്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. കോവിഡ് കെയര്‍ സെന്ററുകളില്‍ വാട്ടര്‍ പ്യൂരിഫെയര്‍, എയര്‍ കൂളര്‍, ടിവി ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കാമെന്ന് എല്‍. ജി കമ്പനി അറിയിച്ചിട്ടുണ്ട്. ചില അത്യാവശ്യ ഘട്ടങ്ങളില്‍ ഓടേണ്ടി വരുന്ന ഓട്ടോ ടാക്‌സികള്‍ അമിതനിരക്ക് ഈടാക്കരുത്.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് പാക്കേജിനെ നമ്മള്‍ പൊതുവേ സ്വാഗതം ചെയ്തതാണ്. എന്നാല്‍, നിലവിലുള്ള സാഹചര്യത്തില്‍ നമ്മുടെ വിഷമതകള്‍ പരിഹരിക്കാന്‍ അത് പര്യാപ്തമല്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സില്‍നിന്ന് സ്വകാര്യ മേഖലയെ ഒഴിവാക്കിയിരിക്കുന്നു. അവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരും സജീവമായി പങ്കെടുക്കേണ്ടിവരുന്നതുകൊണ്ട് സ്വകാര്യമേഖലയെയും ഉള്‍പ്പെടുത്തി ആ സംവിധാനം വിപുലപ്പെടുത്തണം.

അഞ്ചു കിലോ അരി, ഒരു കിലോ പയര്‍ എന്നത് എല്ലാവര്‍ക്കും നല്‍കണം. ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ സൗജന്യ റേഷന്‍ അനുവദിക്കണം. ദരിദ്രര്‍ക്കായി പ്രത്യേകപദ്ധതി വേണം. പൊതുആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി കൂടുതല്‍ പണവും ആവശ്യമായ ഘട്ടമാണിത്. സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് ഓരോ സംസ്ഥാനത്തെയും സ്ഥിതിയും ആവശ്യങ്ങളും കണക്കിലെടുത്ത് കൊറോണ പാക്കേജ്  വിപുലപ്പെടുത്തണം.

സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തുന്നത് അടക്കം പരിഗണിക്കണം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. ഈ മൊറോട്ടോറിയം സമയത്ത് പലിശ ഒഴിവാക്കുന്നത് പരിഗണിക്കണം.

നമ്മുടെ നാട് ഇന്നുവരെയില്ലാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നമുക്ക് ഈ കഠിന പരീക്ഷണത്തെ അതിജീവിക്കേണ്ടതുണ്ട്. ലോകത്തെ വന്‍ ശക്തികള്‍ പോലും എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്ന ഈ അവസ്ഥ നമ്മുടെ മുന്നില്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. രോഗം പടരാതിരിക്കാനും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കാനും നിരീക്ഷണത്തില്‍ കഴിയുന്നവരെ സംരക്ഷിക്കാനും രോഗശാന്തി ഉറപ്പാക്കാനും വലിയ പ്രയത്‌നം വേണം. അത് സര്‍ക്കാര്‍ സംവിധാനം കൊണ്ടു മാത്രം സാധ്യമാകുന്ന ഒന്നല്ല. ഈ ഘട്ടത്തില്‍ നമ്മുടെ ഇടപെടലിനുള്ള സാമ്പത്തിക ശേഷിയും കൂടുതല്‍ കരുത്തുനേടണം.

അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് മുന്നിലുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആവുന്നത്ര സംഭാവന ലഭിക്കേണ്ട ഘട്ടമാണിത്. എല്ലാ പ്രയാസങ്ങള്‍ക്കും നടുവിലും അത്തരമൊരു മുന്‍കൈ ഉണ്ടാവേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാലാവുന്നത് സംഭാവന ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

കേരളത്തിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ച് അന്വേഷിച്ചിരുന്നതായും കേരളത്തിന്റെ നടപടികളില്‍ സംതൃപ്തി അറിയിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സംബന്ധിച്ചു.