160-മത് അയ്യൻകാളി ജയന്തി ദിനാഘോഷം ഉദ്ഘാടനം ചെയ്തു

post

160-ാമത് അയ്യൻകാളി ജയന്തി ദിനാഘോഷം വെള്ളയമ്പലം അയ്യൻകാളി സ്ക്വയറിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ഏഴുവർഷമായി സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ സാമൂഹിക നവോഥാന പ്രസ്ഥാനത്തിലേക്ക് വലിയ സംഭാവനകളാണ് അയ്യൻകാളി നൽകിയത്. സമൂഹത്തിൽ അടിച്ചമർത്തപ്പെട്ട ജനതയെ മോചിപ്പിക്കുന്നതിനും അസമത്വത്തിനെതിരെ പോരാടുന്നതിനും അയ്യൻകാളി പ്രധാന പങ്ക് വഹിച്ചിരുന്നു.

വർത്തമാന കാലത്തിലും അയ്യൻകാളിയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും നിറവേറ്റികൊണ്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. സ്വകാര്യ മേഖലയിലടക്കം ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ട സഹായം സർക്കാർ ഒരുക്കുന്നുണ്ട്. കഴിഞ്ഞ 2 വർഷം കൊണ്ട് വിദേശ സർവകലാശാലകളിൽ പഠിക്കാനായി 425 കുട്ടികളെ തിരഞ്ഞെടുത്ത് അയച്ചു. വിദ്യാഭ്യാസത്തിലൂടെയാണ് ഒരു സമൂഹത്തെ മാറ്റിമറിക്കാൻ കഴിയുക എന്ന അയ്യൻകാളിയുടെ ലക്ഷ്യം പൂർത്തീകരിക്കാനുള്ള വലിയ പ്രവർത്തനങ്ങളാണ് വർത്തമാന കാലഘട്ടത്തിൽ ഈ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. അതിദരിദ്രർ ഇല്ലാത്ത കേരളം, മെച്ചപ്പെട്ട വിദ്യാഭ്യാസത്തോടൊപ്പം അടിസ്ഥാന സൗകര്യം ലഭ്യമാക്കുക തുടങ്ങിയ വലിയ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് മന്ത്രി പറഞ്ഞു.


അയ്യൻകാളി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വെള്ളയമ്പലത്തെ അയ്യൻകാളി പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. മന്ത്രിമാരായ വി. ശിവൻകുട്ടി, അഡ്വ. ആന്റണി രാജു, അഡ്വ. ജി. ആർ അനിൽ തുടങ്ങിയവരും പുഷ്പാർച്ചന നടത്തി.

തുടർന്നു നടന്ന സമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആർ അനിൽ, ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, എം.എൽ.എ വി.കെ പ്രശാന്ത്, ഡെപ്യൂട്ടി മേയർ പി.കെ രാജു, മുൻ എം.എൽ.എ ബി. സത്യൻ, ഒ. രാജഗോപാൽ, പട്ടികജാതി വികസന വകുപ്പ് അഡി. ഡയറക്ടർ സജീവ്, പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ ബി.എസ്. മാവോജി തുടങ്ങിയവർ പങ്കെടുത്തു.