നിർമിത ബുദ്ധി, പഠനാന്തരീക്ഷമടക്കമുള്ള വിവിധ വിഷങ്ങളുമായി ഫ്രീഡം ഫെസ്‌റ്റ് രണ്ടാം ദിനം

* ഉന്നതവിദ്യാഭ്യാസവും ഡാറ്റ സ്വകാര്യതയുമടക്കമുള്ള വിഷയങ്ങളിൽ സംവാദം
വിജ്ഞാന സ്വാതന്ത്ര്യം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ തുടക്കം. ആഗസ്റ്റ് 12 മുതൽ 15 വരെ നടക്കുന്ന ഫെസ്റ്റിന്റെ രണ്ടാം ദിവസം പ്രധാന വേദിയായ ഫ്രീഡം ഹാളിൽ രാവിലെ 9.30ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ പുനഃസംഘടനയെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു സംസാരിക്കും. തുടർന്ന് രാവിലെ 10 മുതൽ 12 മണി വരെ നടക്കുന്ന മുഖ്യ സെഷനുകളിൽ ബാംഗ്ലൂർ ഐ.ഐ.എസ്.സിയിൽ നിന്നും പ്രൊഫ. പാൻണ്ഡുരംഗൻ ഡാറ്റ സ്വകാര്യതയും സുരക്ഷയേയും കുറിച്ചും, ബ്രസ്സൽസിലെ ട്രാൻസ്ഫോം യൂറോപ്പിനെ പ്രതിനിധീകരിക്കുന്ന ഡോ. റോളൻഡ് കുൽക്കെ ഡിജിറ്റൽ ലോകത്തെ തുല്യതയേയും സാമൂഹിക നീതിയെക്കുറിച്ചും എഫ്.എസ്.എം.ഐ ജനറൽ സെക്രട്ടറി കിരൺ ചന്ദ്ര സംസ്ഥാനത്തിന്റെ നിരീക്ഷണ സംവിധാനത്തിന്റെ രൂപകല്പനയെ സംബന്ധിച്ചും സംസാരിക്കും.
ഇൻക്ലൂഷൻ ആൻഡ് ഇന്നൊവേഷൻ എന്ന വിഷയത്തെ അധികരിച്ച് ഉച്ചക്ക് 12 മുതൽ 1 മണി വരെ പ്രധാന വേദിയിൽ ചർച്ച നടക്കും. ചർച്ചയിൽ സമഗ്രവും നൂതനവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കൽ എന്ന വിഷയത്തിൽ കാന്താരി ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകരായ സബ്രിയേ ടെൻബെർകെൻ-പോൾ ക്രോനെൻബെർഗ് ദമ്പതിമാർ സംസാരിക്കുമ്പോൾ നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട് സമഗ്രവും നൂതനവുമായ അന്തരീക്ഷം സൃഷ്ടിക്കൽ എന്ന വിഷയത്തിൽ യൂണിസെഫ് സാമൂഹിക നയ ഉപദേഷ്ടാവ് ഡോ. പീയുഷ് ആന്റണിയും സംവദിക്കും. ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് ചർച്ചയിൽ മോഡറേറ്ററാകും.
ഉച്ചയ്ക്ക് 2 മണി മുതൽ സമഗ്രവും സുസ്ഥിരവുമായ വിജ്ഞാന സമ്പദ് വ്യവസ്ഥകൾക്കായുള്ള നൂതന സംവിധാനങ്ങൾ എന്ന വിഷയത്തിലാണ് ചർച്ച നടക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഷ്വാനെ സർവകലാശാല ചീഫ് ഡയറക്ടർ ഡോ. റസിഗൻ മഹാരാജ്, നിസ്റ്റാഡ്സ് റിസർച്ച് സയന്റിസ്റ്റ് ഡോ. ദിനേശ് അബ്രോൾ, ആൽബോർഗ് യൂണിവേഴ്സിറ്റി പ്രൊഫ. ബേങ്ത് അകേ ലൻഡ്വാൽ, പഞ്ചാബി യൂണിവേഴ്സിറ്റി സി.ഡി.ഇ.ഐ.എസ് പ്രതിനിധീകരിച്ച് ലഖ്വീന്ദർ സിംഗ്, ഹ്യൂമൻ സയൻസസ് റിസർച്ച് കൗൺസിൽ എക്സിക്യൂട്ടീവ് ഹെഡ് ഡോ. ഗ്ലെൻഡ ക്രൂസ്, ഉറുഗ്വേ റിപ്പബ്ലിക് യൂണിവേഴ്സിറ്റി പ്രൊഫ. ജൂഡിത്ത് സറ്റ്സ്), ഗിഫ്റ്റ് ഡയറക്ടർ ഡോ.കെ.ജെ ജോസഫ് എന്നിവർ പങ്കെടുക്കും. കെഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ.പി.വി ഉണ്ണിക്കൃഷ്ണൻ മോഡറേറ്ററായി ചർച്ച നയിക്കും.
ഇ-ഗവേണൻസിൽ ഉയർന്നുവരുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ആശയവിനിമയമാണ് തുടർന്ന് ഫ്രീഡം ഹാളിൽ നടക്കുക. 3.30 മുതൽ വൈകുന്നേരം 5 മണി വരെ ഇത് തുടരും. സോഫ്റ്റ് വെയർ ഫ്രീഡം ലോ സെന്റർ ഇന്ത്യയെ പ്രതിനിധീകരിച്ച് മിഷി ചൗധരി, ഐ.ടി ഫോർ ചേഞ്ച് നന്ദിനി ചാമി, യുകെയിലെ ഐഎസ്ഒസി ഡോ. ഒലിവിയർ ക്രെപിൻ- ലെബ്ലോണ്ട്, യു.എൻ ഇന്റർനെറ്റ് ഗവേണൻസ് ഫോറം മെമ്പർ അമൃത ചൗധരി എന്നിവർ പങ്കെടുക്കുന്ന ചർച്ചയിൽ അറ്റ്-ലാർജ് അഡൈ്വസറി കമ്മിറ്റി അംഗം സതീഷ് ബാബു മോഡറേറ്ററാകും.
ടൂറിസത്തിൽ കേരളത്തിന്റെ സാധ്യതകൾ എന്ന വിഷയത്തിൽ ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് സംവദിക്കും. വൈകുന്നേരം 6 മണി മുതൽ 6.30 വരെ നീളുന്ന സെഷന് ശേഷം ജീവിതത്തിന്റെ മനോഹാരിത എന്ന വിഷയത്തിൽ അഭിനേതാവ് പത്മശ്രീ ഡോ. മോഹൻ അഗാഷെ, ചിത്രകാരൻ ബോസ് കൃഷ്ണമാചാരി, അഭിനേത്രി ഗൗതമി എന്നിവർ അഭിപ്രായങ്ങൾ പങ്കുവയ്ക്കും. കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ. കരുൺ ചർച്ച നിയന്ത്രിക്കും. തുടർന്ന് 7.30 മുതൽ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കപ്പെടും.
മറ്റ് വേദികളിലായി നടക്കുന്ന അനുബന്ധ പരിപാടികളിൽ രണ്ടാം വേദിയായ ഫോസ് പ്ലാസയിൽ എസ്എഫ്എൽസിയുടെ ആഭിമുഖ്യത്തിൽ രാവിലെ 10 മുതൽ 1 മണി വരെ ഡിജിറ്റൽ സുരക്ഷ പരിശീലനവും 2 മുതൽ 3.30 മണി വരെ എസ്.എഫ്.എൽ.സിയുടെയും ICFOSSന്റെയും നേതൃത്വത്തിൽ ഓപ്പൺ സോഴ്‌സ് ലൈസൻസിനെക്കുറിച്ചും അവതരണങ്ങൾ നടക്കും. തുടർന്ന് കൈറ്റിന്റെ നേതൃത്വത്തിൽ 3.30 മുതൽ 5 മണി വരെ എക്‌സ്പ്‌ഐസ് സംഘടിപ്പിക്കും.
മൂന്നാം വേദിയായ ഓപ്പൺ അറീനയിൽ 10 മുതൽ 1 മണി വരെ വിക്കി സംഗമം നടക്കും.മൂന്നാം വേദിയായ ഓപ്പൺ അറീനയിൽ 10 മുതൽ 1 മണി വരെ വിക്കി സംഗമം നടക്കും. 2 മുതൽ 5 മണി വരെ കേരളത്തിലെ പ്രൊഫഷണലുകൾ പങ്കെടുക്കുന്ന പ്രൊഫഷണൽ കോൺക്ലേവും ഉണ്ടാകും.
നാലാം വേദിയായ ലിബ്രെ ലോങ്ചിൽ രാവിലെ 10 മുതൽ 11.30 മണി വരെ സ്‌ക്രൈബസിനെക്കുറിച്ചുള്ള ആശയവിനിമയം നടക്കും. കൈറ്റിന്റേയും ICFOSSന്റേയും സംയുക്ത ആഭിമുഖ്യത്തിലായിരിക്കും പരിപാടി. തുടർന്ന് 1 മണി വരെ ഓപ്പൺ സ്ട്രീറ്റ് മാപ്പിനെക്കുറിച്ചുള്ള ചർച്ച നടക്കും. അതേ വേദിയിൽ തന്നെ 2.30 മുതൽ 5 മണി വരെ കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തിൽ മാധ്യമങ്ങളും എഐയും വിഷയത്തിൽ വർക്ക്ഷോപ്പ് സംഘടിപ്പിക്കപ്പെടും.
ക്രിയേറ്റീവ് കോമൺസ് എന്ന വേദി 5ൽ പതിമൂന്നാം തീയതി മുതൽ പതിനഞ്ചാം തീയതി വരെയും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും കേരള ശാസ്ത്ര സാഹിത്യ പരിഷത് ലൂക്ക ഓൺലൈൻ സംഘടിപ്പിക്കുന്ന സയൻസ് കമ്മ്യൂണിക്കേഷൻ വർക്ക്ഷോപ്പ് ഉണ്ടാകും.