സംസ്ഥാന അബ്കാരി നയം 2023ന് അംഗീകാരമായി

post

സംസ്ഥാന അബ്കാരി നയം 2023ന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി എക്സൈസ് മന്ത്രി എം.ബി രാജേഷ്. വിമുക്തി, കള്ളുചെത്ത് മേഖല, വിദേശ മദ്യം എന്നിങ്ങനെ മൂന്നു മേഖലകളുമായി ബന്ധപ്പെട്ടാണു മദ്യനയമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു

പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, കായികവകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയും ലൈബ്രറി കൗൺസിൽ, റെസിഡന്റ്സ് അസോസിയേഷൻ, സാംസ്‌കാരിക സംഘടനകൾ എന്നിവരെയും ഉൾപ്പെടുത്തി വിമുക്തിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നു മന്ത്രി പറഞ്ഞു. അബ്കാരി നയത്തിന്റെ ഭാഗമായി പഞ്ചായത്തുകളെ 'വിമുക്തി മാതൃകാ പ്രവർത്തന പഞ്ചായത്ത്' ആയി പ്രഖ്യാപിക്കുന്നതിനു നടപടി സ്വീകരിക്കും. മയക്കുമരുന്നിന്റെ ഉപയോഗം കുറയ്ക്കുന്നതിന് വിപുലമായ പഠനം നടത്താൻ സ്റ്റുഡന്റ്സ് പൊലിസിനെ എക്‌സൈസ് ഉദ്യോഗസ്ഥർക്കൊപ്പം നിയോഗിച്ചിട്ടുണ്ട്.

ലഹരിയുടെ ഉറവിടം, ഉപയോഗിക്കുന്ന ലഹരി പദാർഥങ്ങൾ, കൗമാരക്കാരെ ആകർഷിക്കുന്നതിനുള്ള കാരണങ്ങൾ തുടങ്ങിയവ പഠനവിധേയമാക്കും. ലഹരിക്ക് അടിമപ്പെടുന്നവർക്ക് ചികിത്സ നൽകുന്ന ഡി-അഡിക്ഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കുമെന്നു മന്ത്രി പറഞ്ഞു. കള്ളുഷാപ്പുകളുടെ മുഖഛായ മാറ്റി വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ളവർക്ക് കേരളത്തിന്റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി മാറ്റും.

കേരളത്തിൽ എല്ലാ പ്രദേശത്തും സ്ഥലങ്ങൾ കണ്ടെത്തി കള്ള് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. കള്ള് ഉൽപാദനം പ്ലാന്റേഷൻ അടിസ്ഥാനത്തിലും പ്രോത്സാഹിപ്പിക്കും. തെങ്ങിൽനിന്ന് ലഭിക്കുന്ന കള്ളിന്റെ അളവ് ശാസ്ത്രീയമായി പുനഃക്രമീകരിക്കും. ‘കേരളാ ടോഡി’ എന്ന പേരിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാൻഡ് ചെയ്യും. മൂന്ന് സ്റ്റാർ ക്ലാസിഫിക്കേഷനോ അതിന് മുകളിലോ ഉള്ള ഹോട്ടലുകൾക്കും, വിനോദ സഞ്ചാര മേഖലകളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകൾക്കും അതാത് സ്ഥാപനങ്ങൾക്കുള്ളിലുള്ള വൃക്ഷം ചെത്തി കള്ള് ഉത്പാദിപ്പിച്ച്, അതിഥികൾക്ക് നൽകുന്നതിന് അനുവാദം നൽകും. അതാത് ദിവസങ്ങളിലെ വിൽപ്പനയ്ക്ക് ശേഷം അധികമുള്ള കള്ള് ഒഴുക്കിക്കളയുന്നതിന് പകരം, അതിൽ നിന്നു വിനാഗിരി പോലെയുള്ള മൂല്യ വർദ്ധിത വസ്തുക്കൾ നിർമ്മിക്കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തും.

വിദേശ മദ്യവും ബിയറും പരമാവധി സംസ്ഥാനത്തിനുള്ളിൽത്തന്നെ നിർമ്മിക്കുന്നതിനു സംവിധാനം ഒരുക്കും. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളിൽ ആവശ്യമായ ക്രമീകരണം വരുത്തും. മദ്യത്തിന്റെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്ന ഉയർന്ന ബ്രാൻഡ് രജിസ്‌ട്രേഷൻ ഫീസും എക്‌സ്‌പോർട്ട് ഫീസും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി പുനക്രമീകരിക്കും. സംസ്ഥാനത്ത് മദ്യ ഉൽപാദനത്തിന് ആവശ്യമായ എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ കേരളത്തിൽത്തന്നെ ഉദ്പാദിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകും.

സർക്കാർ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലെ മദ്യ ഉദ്പാദനം വർധിപ്പിക്കുന്നതിനു നടപടി സ്വീകരിക്കും. പാലക്കാടുള്ള മലബാർ ഡിസ്റ്റിലറിയിലെ മദ്യ ഉൽപാദനം ഈ വർഷം ആരംഭിക്കും.

സംസ്ഥാനത്ത് ലഭ്യമാകുന്ന പഴ വർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈൻ എന്നിവ ഉദ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിന് ആവശ്യമായ നിയമനിർമ്മാണം നടത്തുന്നതാണ്. വിദേശ വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന റെസ്റ്ററന്റുകൾക്ക് ടൂറിസം സീസണിൽ മാത്രം ബിയർ, വൈൻ തുടങ്ങിയവ വിൽപ്പന നടത്താൻ പ്രത്യേക ലൈസൻസ് അനുവദിക്കും.

സംസ്ഥാനത്ത് നിലവിൽ 559 വിദേശ മദ്യ ചില്ലറ വിൽപ്പന ശാലകൾക്കാണ് അനുമതിയുള്ളത്. എന്നാൽ 309 ഷോപ്പുകളാണ് തുറന്നു പ്രവർത്തിക്കുന്നത്. അവശേഷിപ്പിക്കുന്നവ തുറന്നു പ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കും.

ക്ലാസിഫിക്കേഷൻ പുതുക്കി ലഭിക്കാത്ത ഹോട്ടലുകൾക്ക് നിയമപരമായ തടസങ്ങളില്ലെങ്കിൽ ക്ലാസിഫിക്കേഷൻ കമ്മിറ്റിയുടെ പരിശോധന നടത്തുന്നത് വരെ ബാർലൈസൻസ് പുതുക്കി നൽകും.

ഐ.ടി പാർക്കുകളിൽ വിദേശ മദ്യം വിതരണം ചെയ്യുന്നതിന് ചട്ടഭേദഗതി പുരോഗതിയിലാണ്. ഇതുപോലെ ഐടി സമാനമായ വ്യവസായ പാർക്കുകൾക്കും നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളിൽ മദ്യം വിളമ്പുന്നതിന് ലൈസൻസ് അനുവദിക്കുന്നതിന്, വ്യവസായ വകുപ്പുമായി ആലോചിച്ച് ചട്ടം നിർമ്മിക്കും.

ബാർ ലൈസൻസ് ഫീസ് 30,00,000ൽ നിന്ന് 35,00,000 രൂപയായി വർദ്ധിപ്പിക്കും. സീ-മെൻ, മറൈൻ ഓഫീസേഴ്‌സ് എന്നിവർക്കുള്ള ക്ലബ്ബുകളിൽ മദ്യം വിളമ്പുന്നതിനുള്ള ലൈസൻസ് ഫീസ് (FL-4) 50,000ൽ നിന്ന് 2,00,000 രൂപയായി വർദ്ധിപ്പിക്കും. സംസ്ഥാന ബെവ്‌റിജസ് കോർപറേഷൻ വഴി വിൽക്കുന്ന മദ്യക്കുപ്പികളിൽ ക്യു ആർ കോഡ് പതിക്കുന്ന നടപടികൾ ഈ വർഷം പൂർത്തിയാക്കി, മദ്യവിതരണത്തിൽ സുതാര്യത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.