മണ്ണാര്‍ക്കാട് സബ് ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്തു

post

സംസ്ഥാനത്തെ ട്രഷറി മേഖല രാജ്യത്തെ ശ്രദ്ധേയമായ പൊതുധനകാര്യ സംവിധാനമാണെന്ന് മന്ത്രി പറഞ്ഞു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സബ് ട്രഷറിക്ക് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിർവഹിച്ചു. ട്രഷറികള്‍ കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധത്തിന്റെ രക്തനാഡിയാണ്. ധനകാര്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും നന്നായി നടത്തുക എന്നത് ട്രഷറി ഓഫീസുകളുടെ ഉത്തരവാദിത്തമാണ്.

ട്രഷറിയെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് പെന്‍ഷന്‍കാരാണെന്നും ട്രഷറി ഓഫീസുകളില്‍ പെന്‍ഷന്‍കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സുരക്ഷ പരിഗണിച്ച് ബയോമെട്രിക് സംവിധാനത്തിലാണ് ട്രഷറികള്‍ പ്രവര്‍ത്തിക്കുന്നത്. പ്രളയവും കോവിഡും ബാധിച്ച 2021 മാര്‍ച്ചില്‍ കേരളത്തിന്റെ നികുതി വരുമാനം 47,000 കോടിയായിരുന്നു. ഇത് 2023 ആയപ്പോഴേക്കും 70,000 കോടി രൂപയിലേക്ക് എത്തി. കിഫ്ബി കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ചെലവഴിച്ചത് 16,000 കോടിയിലധികം രൂപയാണ്.

എല്ലാ മണ്ഡലത്തിലും കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നുണ്ട്. തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ധാരാളം പദ്ധതികളും അതിന് ആവശ്യമായ അനുബന്ധ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നതില്‍ സര്‍ക്കാര്‍ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. അതിന് ഉദാഹരണമാണ് തിരുവനന്തപുരത്തെ സയന്‍സ് പാര്‍ക്ക്. ഇതിലൂടെ ധാരാളം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും പുതിയ സംരംഭങ്ങള്‍ തുടങ്ങാനും സാധിക്കും. മറ്റ് സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ പി.എസ്.സി കൂടുതല്‍ ഒഴിവുകള്‍ കണ്ടെത്തുകയും നികത്തുകയും ചെയ്യുന്നുണ്ട്. അനാവശ്യമായ ചെലവുകള്‍ കുറച്ച് ലീക്കേജുകള്‍ ഉണ്ടാവാതെ മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.