നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ ഇടപെടലുമായി സർക്കാർ

post

സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിൽ. വിലക്കയറ്റം സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ ഭക്ഷ്യ പൊതുവിതരണവകുപ്പ് വിളിച്ചുചേർത്ത തിരുവനന്തപുരം ജില്ലയിലെ മൊത്തവ്യാപാരി സംഘടനകളുടെ പ്രതിനിധികളുടെയും ഭക്ഷ്യ പൊതുവിതരണ വകുപ്പിലെയും ലീഗൽ മെട്രോളജി വകുപ്പിലെയും ഉന്നത ഉഗ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിത്യോപയോഗ സാധനങ്ങളായ മുളക്, ചെറുപയർ, കാശ്മീരി മുളക് എന്നിവയ്ക്ക് ഒരു ജില്ലയിലെ പല പ്രദേശങ്ങളിൽ പല വില ആശാസ്യമല്ലെന്നും അമിതവില ഈടാക്കുന്നവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നതിനും യോഗത്തിൽ ധാരണയായി.

ചില ഭക്ഷ്യോത്പന്നങ്ങൾക്ക് രാജ്യത്ത് വില ഉയരുന്നതിന്റെ ഭാഗമായി ഉപഭോഗ സംസ്ഥാനമായ കേരളത്തിൽ ഇവയുടെ വിലയിൽ പ്രകടമായ വ്യത്യാസങ്ങൾ പ്രതിഫലിക്കുന്നുണ്ട്. ഭക്ഷ്യ പൊതുവിതരണ വകുപ്പും സപ്ലൈകോയും ഭക്ഷ്യോത്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്.

ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാ സപ്ലൈ ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസർ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ, പോലീസ് എന്നിവരടങ്ങുന്ന സ്ക്വാഡ് രൂപീകരിച്ച് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വിലനിലവാരം കൃത്യമായി പ്രദർശിപ്പിക്കണമെന്നും പരിശോധനകളിൽ വ്യാപാര സംഘടനകളുടെ സഹകരണം ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദേശിച്ചു. ആഴ്ചയിലൊരിക്കൽ വിലനിലവാരം സംബന്ധിച്ച് ജില്ലാ കളക്ടർമാർ അവലോകനം നടത്തണം.

യോഗത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി അലി അസ്ഗർ പാഷ, പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണർ ഡോ. ഡി. സജിത് ബാബു, ലീഗൽ മെട്രോളജി കൺട്രോളർ അബ്ദുൾ ഖാദിർ, തിരുവനന്തപുരം എ.ഡി.എം അനിൽ ജോൺ, വ്യാപാരി വ്യവസായ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.