മണാലിയിൽ കുടുങ്ങിയ ഹൗസ് സർജൻമാരെ നാട്ടിലെത്തിക്കും; ഏകോപനത്തിനായി രണ്ട് ഡോക്ടർമാരെ ഡൽഹിയിലേക്ക് അയക്കുന്നു

മണാലിയിൽ കുടുങ്ങിയ ഹൗസ് സർജൻമാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രണ്ട് ഡോക്ടർമാരെ ഡൽഹിയിലേക്ക് അയയ്ക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എറണാകുളം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനേയും തൃശൂർ മെഡിക്കൽ കോളജ് സർജറി പ്രൊഫസർ ഡോ. രവീന്ദ്രനേയുമാണ് അടിയന്തരമായി ഡൽഹിയിലേക്ക് അയയ്ക്കുന്നത്. ഹിമാചൽ പ്രദേശ് സർക്കാരുമായും ഡി.ജി.പിയുമായും ആരോഗ്യ വകുപ്പ് ബന്ധപ്പെട്ടുവരുന്നു. ഇവർക്കാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. എറണാകുളം മെഡിക്കൽ കോളജിൽ നിന്നും ഹൗസ് സർജൻസി പൂർത്തിയാക്കിയ 27 പേരും തൃശൂർ മെഡിക്കൽ കോളജിൽ നിന്നും ഹൗസ് സർജൻസി പൂർത്തിയാക്കിയ 18 പേരുമാണ് ടൂറിന് പോയത്. ഇവരെല്ലാവരും സുരക്ഷിതരാണെന്ന് മന്ത്രി അറിയിച്ചു.