കാരാപ്പുഴ ഗവൺമെന്റ് എച്ച്.എസ്.എസ് കെട്ടിടം നാടിനു സമർപ്പിച്ചു

post

സ്‌കൂളുകളിലെ അടിസ്ഥാനസൗകര്യം വർധിപ്പിക്കാൻ സർക്കാർ 3800 കോടി രൂപ ചെലവഴിച്ചു: മന്ത്രി വി. ശിവൻകുട്ടി

കോട്ടയം ജില്ലയിലെ കാരാപ്പുഴ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിന്റെ മൂന്നുനിലമന്ദിരത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. കിഫ്ബിയിലൂടെ 4.93 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്.

സ്‌കൂൾ വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാസൗകര്യങ്ങളും ഗുണനിലവാരവും വർധിപ്പിക്കുന്നതിനായി ഏഴുവർഷത്തിനിടെ സർക്കാർ 3800 കോടി രൂപ ചെലവഴിച്ചതായി മന്ത്രി പറഞ്ഞു. സ്‌കൂൾ പ്രവേശനത്തിൽ കേരളം ലിംഗസമത്വം കൈവരിച്ചു. വിദ്യാഭ്യാസത്തിൽ ലിംഗഭേദം ഇല്ലാതാക്കാൻ സജീവമായ ഇടപെടലുകളാണ് നടക്കുന്നത്. കേരളത്തിന്റെ സ്‌കൂൾ വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സർക്കാർ സ്‌കൂളുകളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്ന നടപടികളാണ് സർക്കാർ നടപ്പാക്കുന്നത്. പത്താംക്ലാസ് പാസായ എല്ലാവർക്കും പ്ലസ് ടുവിന് പ്രവേശനസൗകര്യം ഒരുക്കുമെന്നും കൂടുതൽ വിദ്യാർഥികളുള്ള മലപ്പുറം ജില്ലയ്ക്ക് കൂടുതൽ ബാച്ചുകൾ ഏർപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.

പൂട്ടാനിരുന്ന സർക്കാർ സ്‌കൂളുകൾ വിദ്യാർഥികളാൽ നിറയുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നതെന്നും സർക്കാർ മികച്ച അടിസ്ഥാനസൗകര്യങ്ങളാണ് സ്‌കൂളുകളിൽ ഒരുക്കുന്നതെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച സഹകരണ രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ പറഞ്ഞു. സർക്കാർ സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.