പകർച്ചവ്യാധിപ്രതിരോധം ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

post

എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി, എലിപ്പനി H1N1 തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നിയന്ത്രിക്കുന്നതിന് സ്ഥാപനങ്ങളും പൊതുജനങ്ങളും താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഡെങ്കിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും കൊതുകിന്റെ ഉറവിടനശീകരണത്തിനായി ഡ്രൈ ഡേ നടത്തണം. കൊതുകു വളരുന്ന സാഹചര്യങ്ങൾ പൂർണ്ണമായും ഇല്ലാതാക്കണം.

പനിയുള്ളവർ സ്വയം ചികിത്സയ്ക്ക് മുതിരാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കേണ്ടതാണ്. മഴക്കാല രോഗങ്ങൾ ആയ ഡെങ്കിപ്പനി എലിപ്പനി മഞ്ഞപ്പിത്തം തുടങ്ങിയവ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുക് മുട്ടയിട്ടു വളരുന്നത് ശുദ്ധജലത്തിലാണ്. വീടുകൾക്കുള്ളിൽ അലങ്കാര ചെടികൾ വളർത്തുന്ന പാത്രങ്ങൾ,വീടിനു പുറത്ത് അലക്ഷ്യമായി നിക്ഷേപിച്ചിരിക്കുന്ന കുപ്പികൾ, റബ്ബർ തോട്ടങ്ങളിലെ ചിരട്ടകൾ, പൈനാപ്പിൾ തോട്ടങ്ങൾ, ആക്രി കടകൾ, ഉപയോഗശൂന്യമായ ടയറുകൾ, കുടിവെള്ളം സൂക്ഷിക്കുന്ന പാത്രങ്ങൾ, കൊക്കോ, ജാതിക്ക തൊണ്ടുകൾ, തുടങ്ങിയവയിലാണ് കൊതുകു വളരുന്നതായി കണ്ടുവരുന്നത്.

ഡെങ്കിപ്പനി ബാധിച്ചവർ കൊതുകു വലക്കുള്ളിൽ കഴിയേണ്ടതാണ്. കൊതുകു കടിക്കാതിരിക്കാൻ ദേഹം മുഴുവനും മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുവാനും കൊതുകിനെ അകറ്റാനുള്ള ലേപനങ്ങളും പുരട്ടേണ്ടതാണ്.

പനി, ജലദോഷം,ചുമ തലവേദന, പേശിവേദന സന്ധിവേദന തൊണ്ടവേദന,എന്നിവ ഡെങ്കിപ്പനി, എലിപ്പനി, H1N1 തുടങ്ങിയ രോഗങ്ങളുടെയും എച്ച്1 എൻ 1 ലക്ഷണങ്ങളായതിനാൽ ഇത്തരം രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടരെ കണ്ട് ചികിത്സ തേടണം. എച്ച്1 എൻ 1, എലിപ്പനി പ്രതിരോധ മരുന്നുകൾ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്നതാണ്.

ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ജില്ലയിലെ മുഴുവൻ ഫീൽഡ് തല ആരോഗ്യ പ്രവർത്തകരായ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും ഹെൽത്ത് സൂപ്പർവൈസർ മാരുടെയും ഡോക്ടർമാരുടെയും ജില്ലാതല അവലോകനയോഗം സംഘടിപ്പിച്ചു.

ആവശ്യമായ പ്രതിരോധ സാധന സാമഗ്രികളുടെയും മരുന്നിന്റെയും ലഭ്യത ഉറപ്പാക്കി. സ്വകാര്യ ആശുപത്രികൾ ലബോറട്ടറികൾ തുടങ്ങിയവക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ ആരോഗ്യവകുപ്പിന്റെ ലബോറട്ടറികളിൽ പരിശോധന സംവിധാനങ്ങൾ ശക്തിപ്പെടുത്തി.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ രോഗപ്രതിരോധ ശുചീകരണ പ്രവർത്തനങ്ങളും ത്വരിതപ്പെടുത്തിയിട്ടുണ്ട്. കളക്ടറുടെ അധ്യക്ഷതയിൽ ജില്ലയിൽ പകർച്ചവ്യാധികൾ കൂടുതൽ റിപ്പോർട്ട് ചെയ്ത പഞ്ചായത്തുകളിലെ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ആവശ്യമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകി.