മറവൻതുരുത്തിൽ തെരുവുനായകൾക്കുള്ള വാക്സിനേഷൻ നടപടികൾ ഊർജിതമാക്കി

post

12 പേരെ കടിച്ച തെരുവുനായ ചത്തു

കോട്ടയം ജില്ലയിലെ മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിൽ തെരുവുനായകൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് നടപടികൾ ഊർജിതം. മറവൻതുരുത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്തിന്റെ അടിയന്തര നടപടി. മറവൻതുരുത്ത് ഗ്രാമ പഞ്ചായത്ത് പരിധിയിൽ അലഞ്ഞുതിരിയുന്ന തെരുവ് നായകളെ ഇതിനോടകം പിടികൂടി പ്രതിരോധ കുത്തിവെപ്പ് നൽകി. പാലാംകടവ് മുതൽ ടോൾ ജംഗ്ഷൻവരെയുള്ള പ്രദേശത്തെ 23 തെരുവ് നായകൾക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകിയത്.

ഇതിനിടെ മറവൻതുരുത്ത് അപ്പക്കോട് കോളനി പരിസരത്ത് 12 പേരെ കടിച്ച തെരുവ് നായ ചത്തു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നായയെ പിടികൂടി കൂട്ടിലടച്ച് നിരീക്ഷിച്ചുവരികയായിരുന്നു. ജൂൺ 21ന് നായയെ കൂടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയത്. നായയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി തിരുവല്ലയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി.

നായയുടെ കടിയേറ്റവർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. മറ്റുനായകൾക്കും നായയുടെ കടിയേറ്റിട്ടുണ്ടാകുമെന്നാണു കരുതുന്നത്. ഈ സാഹചര്യത്തിൽ മറ്റു നായകളുടെ നിരീക്ഷണം ശക്തമാക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ തെരുവുനായകളെ പിടികൂടി വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കുമെന്നും മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ പറഞ്ഞു.