നെല്ലുസംഭരണം: കർഷകർക്ക് 117.44 കോടി രൂപ നൽകി

സപ്ളൈകോ വഴി നെല്ലു സംഭരിച്ച വകയിൽ കർഷകർക്കു നൽകാനുള്ള തുകയിൽ 117.44 കോടി രൂപ വിതരണം ചെയ്തതായി കോട്ടയം ജില്ലാ പാഡി മാർക്കറ്റിംഗ് ഓഫീസർ എം.എസ്. ജോൺസൺ അറിയിച്ചു. 14.91 കോടി രൂപയാണ് ഇനി വിതരണം ചെയ്യാനുള്ളത്.
2022-2023 വർഷം രണ്ടാം കൃഷി സീസണിൽ നെല്ലു സംഭരിച്ച വകയിൽ 132.35 കോടി രൂപയാണ് ജില്ലയിലെ കർഷകർക്കു നൽകാനുണ്ടായിരുന്നത്. 46,734 മെട്രിക് ടൺ നെല്ലാണ് ആകെ സംഭരിച്ചത്. 2023 മാർച്ച് 28 വരെ 31.78 കോടി രൂപ വിതരണം ചെയ്തിരുന്നു. പിന്നീട് ജൂൺ 18 വരെ കനറാ ബാങ്കിലൂടെ 37 കോടി രൂപയും ഫെഡറൽ ബാങ്കിലൂടെ 20.66 കോടി രൂപയും എസ്.ബി.ഐയിലൂടെ 28 കോടി രൂപയും വിതരണം ചെയ്തതായി പാഡി മാർക്കറ്റിംഗ് ഓഫീസർ പറഞ്ഞു.
മേയ് 15 വരെയുള്ള പേ ഓർഡർ പ്രകാരമുള്ള തുക വിതരണമാണ് ഇപ്പോൾ വിവിധ ബാങ്കുകൾ വഴി വിതരണം ചെയ്യുന്നത്. മേയ് 15നു ശേഷമുള്ള 2.75 കോടി രൂപയുടെ വിതരണം ആരംഭിച്ചിട്ടില്ലെന്നും പാഡി ഓഫീസർ അറിയിച്ചു.