കുട്ടമ്പുഴ പന്തപ്ര കോളനിയിലേക്കെത്തിയ ആദിവാസി കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും

വന്യജീവി ഭീഷണിയെ തുടർന്ന് എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പന്തപ്രയിലേക്കെത്തിയ വാരിയം, ഉറിയംപെട്ടി ആദിവാസി കോളനി നിവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ആന്റണി ജോൺ എ.എൽ.എയോടൊപ്പം ഊര് നിവാസികളുമായി നടത്തിയ ചർച്ചയിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഇക്കാര്യം വ്യക്തമാക്കിയത്.
കാട്ടുപോത്ത് ഉൾപ്പടെയുള്ള വന്യജീവികളുടെ ആക്രമണ ഭീഷണിയെ തുടർന്ന് 90 കുടുംബങ്ങളാണ് കാട്ടിൽ നിന്ന് നാടിനോട് ചേർന്ന പന്തപ്ര കോളനിയിലേക്ക് എത്തിയിട്ടുള്ളത്. നേരത്തെ പന്തപ്ര പുനരധിവാസ പാക്കേജ് പ്രകാരം പുനരധിവസിപ്പിച്ച 67 കുടുംബങ്ങളിൽ ചിലരുടെ സ്ഥലങ്ങളിൽ ഷീറ്റ് കൊണ്ട് മറച്ച താൽക്കാലിക ഷെഡുകളിലാണ് നിലവിൽ ഇവരുടെ താമസം. ഇവരെയും പാക്കേജിൽ ഉൾപ്പെടുത്താനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കും. ഇതിനുള്ള കാലതാമസം പരിഗണിച്ച് തൽക്കാലത്തേക്ക് സമീപത്ത് തന്നെ കുറച്ച് സ്ഥലം അനുവദിക്കാനാണ് തീരുമാനം. ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങൾ, കുടിവെള്ളം, ഭക്ഷണം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉടൻ തന്നെ ഏർപ്പാടാക്കും.
പന്തപ്ര കോളനിയുടെ സമഗ്ര വികസനത്തിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കും. പുനരധിവാസ പാക്കേജിൽപെടുത്തി നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകി. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്ത കരാറുകാരിൽ നിന്ന് പണം ഈടാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. കോളനിയിലേക്കുള്ള റോഡിന് വനം വകുപ്പിന്റെ എൻ.ഒ.സി ലഭിക്കുന്നതിനായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുമായി കളക്ടർ കൂടിക്കാഴ്ച നടത്തും.
തേക്ക് പ്ലാന്റേഷനിൽ സ്ഥിതി ചെയ്യുന്ന കോളനിയിലെ ജനങ്ങൾക്ക് അപകടമുയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാനും തീരുമാനിച്ചു. ദുരന്ത നിവാരണ നിയമപ്രകാരമാണ് നടപടി. ഇത്തരത്തിൽ മുറിച്ചു മാറ്റേണ്ട മരങ്ങൾ കണ്ടെത്തുന്നതിനായി വനം, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിനിധികളും ട്രൈബൽ പ്രൊമോട്ടറും ഉൾപ്പെടുന്ന സമിതി രൂപീകരിക്കും. ഇവർ നൽകുന്ന വിവരങ്ങൾ ക്രോഡീകരിച്ച് തഹസിൽദാരുടെ റിപ്പോർട്ടിന്റ അടിസ്ഥാനത്തിലാകും മരം മുറിക്കൽ. വാരിയം, ഉറിയംപെട്ടി ഊരുകളിൽ ബാക്കിയുള്ള മുഴുവൻ കുടുംബങ്ങളെയും പന്തപ്രയിലേക്ക് എത്തിക്കുന്നതിനായി ഊരുകൂട്ടങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താനും യോഗത്തിൽ തീരുമാനിച്ചു.