ബാലവേല: കെട്ടിട നിര്‍മാണം നടത്തിയ എട്ട് കുട്ടികളെ കണ്ടെത്തി

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയില്‍ കണ്ടെത്തിയ ബാലവേല ഹോട്ട് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈല്‍ഡ് ലൈന്‍, തൊഴില്‍ വകുപ്പ്, പോലീസ് വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഡ്രൈവ് നടത്തി. കല്ലേപ്പുളളി മേഖലയില്‍നിന്ന് കെട്ടിട നിര്‍മാണ തൊഴിലിനായി പോവുകയായിരുന്ന എട്ട് കുട്ടികളെ കണ്ടെത്തി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ ഹാജരാക്കി.
12 നും 17 നും ഇടയില്‍ പ്രായമുളള ഈ കുട്ടികള്‍ വിവിധ ഇടനിലക്കാരിലൂടെ ജില്ലയിലെ വിവിധ മേഖലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെടുത്തിയിരുന്നു. കുട്ടികളെ കൗണ്‍സിലിങ്ങിന് ശേഷം ശ്രദ്ധയും സംരക്ഷണവും ആവശ്യമുളളതായി കണ്ടെത്തുകയും താത്ക്കാലികമായി ശിശു സംരക്ഷണ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, സംരക്ഷണം എന്നിവക്ക് ഭീഷണിയായി ഇപ്രകാരം കുട്ടികളെ ജോലി ചെയ്യിപ്പിക്കുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും തുടര്‍ദിവസങ്ങളില്‍ ബാലവേല ഡ്രൈവുകള്‍ വ്യാപകമാക്കുമെന്നും ബാലവേലയ്‌ക്കെതിരെ നിലകൊള്ളുന്ന ജില്ലാതല ടാസ്‌ക്‌ഫോഴ്‌സ് അറിയിച്ചു. പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളില്‍ ബോധവത്ക്കരണ പരിപാടികള്‍, സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി ബാലവേലയ്‌ക്കെതിരെയുളള പ്രതിജ്ഞയെടുക്കല്‍ എന്നിവയും സംഘടിപ്പിച്ചു.
ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ ചൈല്‍ഡ് ലൈന്‍ (1098), ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് (0491-2531098, 8281899468) എന്നിവിടങ്ങളില്‍ വിവരം നല്‍കാമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു.