പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി

post

പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കും

കോട്ടയം :കൊറോണ വ്യാപനം തടയുന്നതിനുള്ള ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം കോട്ടയം ജില്ലയില്‍ പൊതു സ്ഥലങ്ങളും അണുവിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി ജനങ്ങള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ സ്‌പ്രേയറുകള്‍ ഉപയോഗിച്ച് അണു നശീകരണം നടത്തുക. സര്‍ക്കാര്‍ ഓഫീസുകളില്‍ അണുനശീകരണം നടത്തുന്നുണ്ടെന്ന് ഓഫീസ് മേധാവികള്‍ ഉറപ്പാക്കണം.  

ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ പ്രയോജനപ്പെടുത്തി കൈകള്‍ ശുചീകരിക്കാനും ആരോഗ്യ വകുപ്പ് നല്‍കിയിട്ടുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കാനും  എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ജില്ലയിലെ പ്രതിരോധ നടപടികള്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, മുനിസിപ്പല്‍ സെക്രട്ടറി ഇ.ടി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.