മുൻ നിയമസഭാ സമാജികരുടെ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു

നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച് നടന്ന മുൻ നിയമസഭാ സമാജികരുടെ കോൺക്ലേവ് ആർ ശങ്കരനാരായണൻതമ്പി ഹാളിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സംശുദ്ധമായ സാംസ്‌കാരിക രാഷ്ട്രീയ പാരമ്പര്യമാണ് കേരള നിയമസഭയുടേതെന്ന് ഡപ്യൂട്ടി സ്പീക്കർ പറഞ്ഞു. നവോത്ഥാന മൂല്യങ്ങളുടെ തുടർച്ചയായി നിയമ നിർമാണങ്ങൾ നടത്താൻ നിയമസഭക്കായി. ഭൂപരിഷ്‌ക്കരണം, വിദ്യാഭ്യാസ പരിഷ്‌ക്കരണം, അധികാര വികേന്ദ്രീകരണം, സ്ത്രീ ശാക്തീകരണം എന്നിവ നടപ്പിലാക്കിയതിലൂടെയാണ് നവോത്ഥാന കേരളം സാധ്യമായത്. ജനാധിപത്യത്തിൽ മുഴുവൻ ജനങ്ങളുടെയും ഇച്ഛക്കനുസൃതമായ ഭരണനിർവഹണമാണ് സർക്കാർ നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രിമാർക്ക് ആദരമർപ്പിച്ച ചടങ്ങിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് വേണ്ടി മകൻ അരുൺ കുമാർ ആദരമേറ്റു വാങ്ങി. മുൻ സ്പീക്കർ വി എം സുധീരനെ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പൊന്നാടയണിയിച്ച് ആദരിച്ചു. മാസ്റ്റേഴ്‌സ് വേൾഡ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ വിജയി മുൻ എം.എൽ.എ എം ജെ ജേക്കബ്ബിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ മാത്യു ടി തോമസ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. നിയമസഭ സെക്രട്ടറി എ എം ബഷീർ, നിയമസഭ സ്‌പെഷ്യൽ സെക്രട്ടറി കവിത ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുത്തു.