കാസര്‍കോട്ടെ നിയന്ത്രണം: കര്‍ശന നിര്‍ദേശങ്ങളുമായി ഉത്തരവിറങ്ങി

post

* അര്‍ധരാത്രിമുതല്‍ പ്രാബല്യം

തിരുവനന്തപുരം : കാസര്‍കോട്ട് വെള്ളിയാഴ്ച ആറുപേര്‍ക്ക് കോവിഡ്19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വീകരിക്കേണ്ട കര്‍ശനനിയന്ത്രണങ്ങളുമായി ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ 2(1) പ്രകാരം ശക്തമായ നടപടികള്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കാസര്‍കോട് കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും അധികാരം നല്‍കിയിട്ടുണ്ട്.

ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളും മറ്റ് പൊതു, സ്വകാര്യ ഓഫീസുകളും ഒരാഴ്ച അടച്ചിടും. കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രം പ്രവര്‍ത്തിക്കും. അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. എല്ലാ ക്ലബ്ബുകളും സിനിമാശാലകളും രണ്ടാഴ്ച പ്രവര്‍ത്തിക്കില്ല. പൊതുസ്ഥലങ്ങളായ പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയവയില്‍ കൂട്ടംകൂടുന്നതിന് അനുവദിക്കില്ല. ഓഫീസുകള്‍ അവധിയാണെങ്കിലും ജീവനക്കാര്‍ ജില്ല വിട്ടുപോകരുത്. കളക്ടര്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ അവര്‍ സന്നദ്ധരായിരിക്കണം.

ഈ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188ാം സെക്ഷന്‍ പ്രകാരമുള്ള കുറ്റം ചെയ്തതായി കണക്കാക്കും. 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ 2(1) പ്രകാരം നടപടികള്‍ക്ക് കാസര്‍കോട് കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും അധികാരമുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് രാത്രിയോടെ ചീഫ് സെക്രട്ടറി പുറത്തിറക്കി. മാര്‍ച്ച് 21ന് വെളുപ്പിന് 12 മണിമുതല്‍ ഉത്തരവ് പ്രാബല്യത്തിലുണ്ട്.


c