നവീകരിച്ച എടവനക്കാട് ഇക്ബാല്‍ റോഡ് ഉദ്‌ഘാടനം ചെയ്തു

post

നവീകരിച്ച എടവനക്കാട് ഇക്ബാല്‍ റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. തീരദേശ പാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങള്‍ക്കും പുനരധിവാസത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാര പാക്കേജ് ഇന്ത്യയില്‍ ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ചതെന്ന് മന്ത്രി പറഞ്ഞു. ഏറ്റെടുക്കുന്ന സ്ഥലത്തിനും കെട്ടിടത്തിനും നഷ്ട പരിഹാരവും പുനരധിവസിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് 600 ചതുശ്ര അടി ഫ്‌ളാറ്റ് അല്ലെങ്കില്‍ 13 ലക്ഷം രൂപ ഒറ്റത്തവണ നഷ്ടപരിഹാരവുമാണ് നൽകുക. ഇന്ത്യയില്‍ ഒരിടത്തും തീരദേശ പാത വികസനത്തിന് ഇത്രയും മികച്ച പുനരധിവാസ പാക്കേജ് നല്‍കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

9 ജില്ലകളിലൂടെ 52 സ്‌ട്രെച്ചില്‍ 623 കിലോമീറ്ററിലാണ് തീരദേശ പാത യഥാര്‍ഥ്യമാകുന്നത്. ഇതില്‍ 44 സ്‌ട്രെച്ചുകളിലായി 537 കിലോമീറ്റര്‍ ദൂരം പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡാണ്(കെ.ആര്‍.എഫ്.ബി) നിര്‍മ്മാണം നടത്തുന്നത്. 24 സ്‌ട്രെച്ചുകളിലായി 415 കിലോ മീറ്റര്‍ ദൂരം ഏറ്റെടുക്കലിന് സാമ്പത്തിക അനുമതി നല്‍കി. ഓരോ 50 കിലോ മീറ്ററിലും കംഫര്‍ട്ട് സ്‌റ്റേഷനുകളും ടൂറിസം കേന്ദ്രങ്ങളും ഉണ്ടാകും. തീരദേശ പാതയിലൂടെ ബീച്ച് ടുറിസത്തിന് ഉണർവുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

സ്ഥലം ഏറ്റെടുക്കലിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ദേശീയ പാത വികസനവും നടക്കുകയാണ്. ആറുവരിയില്‍ 45 മീറ്റര്‍ വീതിയില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാത വികസനം 2025-ല്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു. മുനമ്പം - അഴിക്കോട് പാലം ടെന്‍ഡറിന് അനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഇക്ബാല്‍ റോഡിന്റെ നവീകരണവും നബാര്‍ഡ് പദ്ധതിയിലൂടെ വിവിധ റോഡുകള്‍ നിര്‍മ്മാണവും പള്ളിപ്പുറം, എടവനക്കാട് പ്രദേശങ്ങളുടെ വികസനത്തിന് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ നിര്‍ദേശിച്ച എല്ലാ വികസന പദ്ധതികള്‍ക്കും പൊതുമരാമത്ത്, ടുറിസം വകുപ്പുകളുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി.

നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പള്ളിപ്പുറം, എടവനക്കാട് ഗ്രാമപഞ്ചായത്തുകളിലെ വിവിധ റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പൊതുമരാമത്ത് നിരത്ത് വിഭാഗം 2018-2019 വര്‍ഷത്തിലെ പ്രളയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 2.4 കോടി രൂപ ചെലവില്‍ ഇക്ബാല്‍ റോഡ് ഡി.ബി.എം ബി.സി നിലവാരത്തില്‍ നവീകരിച്ചത്. വൈപ്പിന്‍ മണ്ഡലത്തിലെ മേജര്‍ ജില്ലാ റോഡ് എന്ന പ്രത്യേകതയുമുണ്ട് ഈ റോഡിന്.

2021-2022 വര്‍ഷത്തെ നബാര്‍ഡ് പദ്ധതിയില്‍ മണ്ഡലത്തിലെ വിവിധ റോഡുകള്‍ക്കായി 5 കോടി രൂപയാണ് ഭരണാനുമതി ലഭിച്ചത്. ഇതുവഴി നിര്‍മ്മാണം തുടങ്ങാന്‍ പോകുന്ന പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ കോവിലകത്തുംകടവ് റോഡ്, എഴിഞ്ഞാംകുളം - തിരുമനാംകുന്ന് റോഡ്, വാര്‍ഡ് 17-ലെ ബേക്കറി ഈസ്റ്റ് റോഡ്, എടവനക്കാട് പഞ്ചായത്തിലെ വാര്‍ഡ് അഞ്ചില്‍ തെക്കേ മേത്തറ റോഡ് എന്നിവയാണ് ഉള്‍പ്പെടുന്നത്. പള്ളിപ്പുറത്തെ 7, 8, 9, 10 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് എഴിഞ്ഞാംകുളം - തിരുമനാംകുന്ന് റോഡ്.