സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടാഴ്ചത്തെ ജോലി ക്രമീകരണം

post

50 ശതമാനം ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതി

ശനിയാഴ്ചകളില്‍ ഓഫീസുകള്‍ക്ക് അവധി

തിരുവനന്തപുരം: കോവിഡ് 19ന്റെ സാഹചര്യത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടാഴ്ചത്തേക്ക് താത്ക്കാലിക ജോലി ക്രമീകരണം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അത്യാവശ്യ സര്‍വീസ് ഒഴികെയുള്ള വകുപ്പുകളിലെ ജീവനക്കാര്‍ക്കാണ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയത്. സാധാരണ ഓഫീസ് ജോലിക്ക് തടസം വരാത്ത രീതിയില്‍ ഓരോ ഓഫീസിലെയും ഗ്രൂപ്പ് ബി, സി, ഡി വിഭാഗത്തിലുള്ള 50 ശതമാനം പേര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതി. ജീവനക്കാരെ ഇത്തരത്തില്‍ ഓരോ ദിവസവും ജോലിക്ക് നിയോഗിക്കുന്നതിന് ആവശ്യമായ ക്രമീകരണം ഓഫീസ് മേധാവികള്‍ ഏര്‍പ്പെടുത്തും.

വീട്ടിലുള്ള ജീവനക്കാര്‍ ഇ-ഓഫീസ് സംവിധാനവും മറ്റ് ഇലക്‌ട്രോണിക്, ടെലിഫോണ്‍ സംവിധാനങ്ങളും ഉപയോഗിച്ച് ജോലി ചെയ്താല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, അത്യാവശ്യഘട്ടത്തില്‍ ഓഫീസ് മേധാവി ആവശ്യപ്പെട്ടാല്‍ ഇവര്‍ ജോലിക്കെത്തണം. ജീവനക്കാര്‍ക്ക് വീടുകളില്‍ നിരീക്ഷണം നിര്‍ദ്ദേശിക്കപ്പെട്ടാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് 14 ദിവസത്തെ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കും. സ്‌കൂള്‍, കോളേജ് അധ്യാപകര്‍ ഇനിയുള്ള ദിവസങ്ങളില്‍ ഹാജരാകേണ്ടതില്ല. അധ്യാപകര്‍ ഇപ്പോള്‍ അവധി ലഭിക്കുന്ന ദിവസങ്ങള്‍ക്ക് പകരമായി പിന്നീട് ജോലി ചെയ്യേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത രണ്ട് ശനിയാഴ്ച സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.