ആലത്തൂരിലെ വിത്തുത്സവത്തിന് സമാപനമായി; രണ്ട് ദിവസത്തില്‍ ഒരു ലക്ഷം വരുമാനം

post

നെല്‍വിത്തുകളും പച്ചക്കറി വിത്തുകളും പരിചയപ്പെടുത്തി പാലക്കാട് ആലത്തൂരില്‍ രണ്ട് ദിവസങ്ങളിലായി നടന്നുവന്ന വിത്തുത്സവത്തിന് സമാപനമായി. രണ്ട് ദിവസത്തില്‍ കര്‍ഷകര്‍ക്ക് ഒരു ലക്ഷം രൂപ വരുമാനമായി ലഭിച്ചു. ചെടികള്‍, വിത്തുകള്‍, പൂച്ചെടികള്‍, ഫലവൃക്ഷ തൈകള്‍ തുടങ്ങിയവയിലൂടെ 35,000 രൂപയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്ക് 20,000 രൂപയും വളം, ബയോ കണ്‍ട്രോള്‍ ഏജന്റ്‌സ്, കുമ്മായം എന്നിവയ്ക്ക് 10,000 രൂപയും അട്ടപ്പാടി മില്ലറ്റ് ഉത്പന്നങ്ങള്‍ക്ക് 4000 രൂപയും കുത്തരി, വിവിധ അരി ഉത്പന്നങ്ങള്‍, സ്‌ക്വാഷുകള്‍ തുടങ്ങിയവയ്ക്ക് 35,000 രൂപയോളവുമാണ് വരുമാനം ലഭിച്ചത്.

നിറ ഇക്കോഷോപ്പിന്റെ മാമ്പഴം, പഴം, പപ്പായ, പച്ചക്കറികള്‍, ചീര, മഞ്ഞള്‍, ചക്ക, മഞ്ഞള്‍ പൊടി, വിവിധ തരം അച്ചാറുകള്‍, നവര അരി, രാഗിപ്പൊടി, തേന്‍, കവട പുല്ല്, കാവടി, ശര്‍ക്കര, കമ്പ്, കൂവരക്, ഇന്തുപ്പ്, വെളിച്ചെണ്ണ, ഭക്ഷ്യ ഉത്പന്നങ്ങള്‍, എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക്, വളം തുടങ്ങിയ വില്‍പനയ്ക്ക് എത്തിച്ചിരുന്നു. എരിമയൂര്‍ പുള്ളോട് കുടുംബശ്രീ സംരംഭമായ തുളസി ഫുഡ് പ്രൊഡക്ട്‌സ് വടകം അരി - മുളക്, കൊണ്ടാട്ടം, വിവിധ തരം പച്ചക്കറി കൊണ്ടാട്ടങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയവയുമുള്‍പ്പടെ വിപണിയിലെത്തിയിരുന്നു.

വിത്തുല്‍സവം 2023 കാര്‍ഷിക മേളയുടെ ഭാഗമായി ജൈവകര്‍ഷകരെ ആദരിക്കലിന്റെയും കാര്‍ഷിക സെമിനാറിന്റെയും ഉദ്ഘാടനം ആലത്തൂര്‍ ബോധി സെന്ററില്‍ പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങിൽ, മുതിര്‍ന്ന ജൈവ കര്‍ഷകരായ നാരായണന്‍ എമ്പ്രാന്തിരി കൂടല്ലൂര്‍, ആര്‍.എന്‍ ശങ്കരന്‍, യുവ ജൈവകര്‍ഷകനായ സ്വരൂപ് കുന്നമ്പുള്ളി എന്നിവര്‍ തങ്ങളുടെ അനുഭവം പങ്കുവെച്ചു. പരിപാടിയുടെ ഭാഗമായി നാടന്‍ കലാമേളയും അരങ്ങേറി.