ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമർപ്പിച്ചു

വിവേകാനന്ദന്‍ ഭ്രാന്താലയമാണെന്ന് വിശേഷിപ്പിച്ച നാടിനെ മനുഷ്യാലയമാക്കുന്നതില്‍ ശ്രീനാരായണഗുരു വഹിച്ച പങ്ക് നിസ്തുലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം നിര്‍മിച്ച ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി ഇതിനായി ഗുരു നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് താരതമ്യമില്ലാത്തതാണ്. എല്ലാ സംസ്‌കാരങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മണ്ണാണ് കൊല്ലത്തിന്റെത്. കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ അധിനിവേശ വിരുദ്ധ സമരങ്ങളില്‍ കൊല്ലം നടത്തിയ പോരാട്ടങ്ങള്‍ ഇന്ത്യന്‍ ചരിത്രരചനയില്‍ നിന്നും ഒഴിവാക്കാന്‍ കഴിയാത്തതാണെന്നും ഇത്രയേറെ സാംസ്‌കാരിക ചരിത്രമുള്ള മണ്ണിലാണ് ശ്രീനാരായണഗുരുവിനെ പേരിലുള്ള സാംസ്‌കാരിക നിലയം പ്രവര്‍ത്തനമാരംഭിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 50 കോടി രൂപ ചെലവില്‍ സംസ്‌കാരിക നിലയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ഇന്നലകളുടെ ചരിത്രം പറയുന്ന സാംസ്‌കാരിക നിലയങ്ങളില്‍ നിന്ന് പുതിയ സംഭാവനകള്‍ പിറവിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാംസ്‌കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ ചടങ്ങിൽ അധ്യക്ഷനായി. സംസ്ഥാനത്തെ ആദ്യത്തെ സാംസ്‌കാരിക സമുച്ചയം ഗുരുവിന്റെ പേരില്‍ കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. സാംസ്‌കാരിക സ്ഥാപനങ്ങളെയും അക്കാദമികളെയും ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ സമീപനങ്ങള്‍ സര്‍ക്കാര്‍ നടത്തിവരികയാണെന്നും ഗുരുവിന്റെ ആശയങ്ങള്‍ കേരളത്തില്‍ നടപ്പാക്കുന്ന സന്ദേശവാഹകരായി സാംസ്‌കാരിക വകുപ്പ് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാംസ്‌കാരിക സമുച്ചയത്തില്‍ ജില്ലയിലെ കലാസാമൂഹിക പരിപാടികള്‍ക്ക് വേദി ഒരുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരള ചരിത്രത്തില്‍ കൊല്ലം ജില്ലയുടെ സ്ഥാനം ഓര്‍മ്മിപ്പിക്കും വിധം ഗുരുവിന്റെ പേരില്‍ നഗര ഹൃദയത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ശ്രീനാരായണഗുരു സമുച്ചയം ജില്ലക്ക് അഭിമാനകരമായ നേട്ടമാണെന്ന് മുഖ്യാതിഥിയായ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. ആധുനിക സൗകര്യങ്ങളോടെ സജ്ജമായ സമുച്ചയത്തില്‍ വരും നാളുകളില്‍ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുമെന്നും മന്ത്രി പറഞ്ഞു.
സാംസ്‌കാരിക വകുപ്പ് കിഫ്ബിയുടെ സഹായത്തോടെ കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം മൂന്നര ഏക്കര്‍ ഭൂമിയില്‍ 56.91 കോടി രൂപ ചെവിലാണ് സാംസ്‌കാരിക സമുച്ചയം നിര്‍മിച്ചത്. ഒരു ലക്ഷം അടിയോളം വിസ്തീര്‍ണത്തില്‍ ആധുനിക ലൈറ്റിങ് സൗണ്ട് പ്രൊജക്ഷന്‍ സംവിധാനങ്ങള്‍ അടങ്ങിയ എ വി തീയേറ്റര്‍, ബ്ലാക്ക് ബോക്‌സ് തീയറ്റര്‍, ഇന്‍ഡോര്‍ ഓഡിറ്റോറിയം, സെമിനാര്‍ ഹാള്‍ എന്നിവയ്ക്ക് പുറമെ ഡിജിറ്റല്‍ രൂപത്തിലുള്ള ലൈബ്രറി, ആര്‍ട്ട് ഗ്യാലറി, ക്ലാസ് മുറികള്‍, ശില്പ്പശാലകള്‍ക്കുള്ള വേദി, ക്രാഫ്റ്റ് മ്യൂസിയം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ശിവഗിരി മഠം ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍ എന്നിവര്‍ മുഖ്യാതിഥികളായി. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, മേയര്‍ പ്രസന്ന ഏണസ്റ്റ്, കെ എസ് എഫ് ഡി സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. എം എല്‍ എമാരായ എം മുകേഷ്, എം നൗഷാദ്, പി എസ് സുപാല്‍, കോവൂര്‍ കുഞ്ഞുമോന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വിണ്‍, സാംസ്‌കാരിക കാര്യ വകുപ്പ് ഡയറക്ടര്‍ എസ് സുബ്രഹ്മണ്യന്‍, സെക്രട്ടറി മിനി ആന്റണി, തദ്ദേശസ്വരണ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്തു.