എസ്റ്റീം പദ്ധതി: ഭിന്നശേഷി കുട്ടികൾക്ക് തൊഴിൽ ഉറപ്പാക്കി എസ്.എസ്.കെ

തൊഴിലധിഷ്ഠിത പുനരധിവാസ പദ്ധതി മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു
എസ്റ്റീം പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് തൊഴിലുകൾ ഉറപ്പാക്കി സമഗ്ര ശിക്ഷാ കേരള. പൊതുവിദ്യാലയങ്ങളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത പുനരധിവാസം ഉറപ്പാക്കുന്നതിനായി സമഗ്ര ശിക്ഷ കേരള സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ പദ്ധതിയാണ് എസ്റ്റീം (Esteem). കേന്ദ്ര സർക്കാരിന്റെ എൻ.എസ്.ക്യു.എഫ് സർട്ടിഫിക്കറ്റോടു കൂടിയ കോഴ്സുകളാണ് പരിശീലനത്തിനായി തെരഞ്ഞെടുത്തത്.
കാഴ്ച, കേൾവി, ബുദ്ധി പരിമിതികൾ ഉള്ള കുട്ടികൾക്കാണ് പരിശീലനം നൽകിയത്. പരിശീലനം പൂർത്തിയാക്കിയവർക്ക് മികച്ച സ്ഥാപനങ്ങളിൽ കോഴ്സിന്റെ ഭാഗമായി ജോലിയും നൽകുന്നുണ്ട്. കാഴ്ച -കേൾവി പരിമിതിയുള്ള കുട്ടികളുടെ പരിശീലനം അക്ഷയ സെന്ററിലും കെൽട്രോൺ നോളജ് സെന്ററിലുമായാണ് നടന്നത്. ഗസ്റ്റ് ഹൗസിലും നഗരത്തിലെ സ്റ്റാർ ഹോട്ടലുകളിലുമായാണ് കുട്ടികൾക്ക് പ്ലേസ്മെന്റ് ഉറപ്പാക്കിയത്.
ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പാക്കിയിട്ടുള്ളതെന്നും എസ്.എസ്.കെ മാതൃകപരമായ ചുവടുവെപ്പാണ് നടത്തിയതെന്നും പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പൊതുസമൂഹത്തെ പുഞ്ചിരിയോടെ അഭിമുഖീകരിക്കാൻ സാധിക്കുന്നതാണ് പദ്ധതിയെന്നും ഇതിനായി പരിപൂർണ്ണ പിന്തുണ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാരിന് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി ഉറപ്പ് നൽകി. ഫുഡ് ആൻഡ് ബീവറേജ്‌സ് സർവീസ് അസോസിയേറ്റ് കോഴ്സ് പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ മന്ത്രി വിതരണം ചെയ്തു.