ഡിജിറ്റൽ സയൻസ് പാർക്കിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു

post

കേരളത്തിൽ 200 കോടി രൂപ സർക്കാർ മുതൽമുടക്കിൽ സ്ഥാപിക്കുന്ന ഡിജിറ്റൽ സയൻസ് പാർക്കിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. സംസ്ഥാന ബജറ്റിലെ സുപ്രധാന പ്രഖ്യാപനമാണ് യാഥാർത്ഥ്യമാകുന്നു. ഇതോടെ രാജ്യത്തെ തന്നെ ആദ്യ മൂന്നാം തലമുറ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കാണ് കേരളത്തിൽ നിലവിൽ വരുന്നത്.


കേരള ഡിജിറ്റല്‍ സര്‍വകലാശാലയോട് ചേര്‍ന്ന് ഏകദേശം 14 ഏക്കര്‍ സ്ഥലത്താണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. മൊത്തം പദ്ധതി വിഹിതം 1515 കോടിയായി കണക്കാക്കിയ ഡിജിറ്റൽ സയൻസ് പാർക്കിന് സംസ്‌ഥാന സർക്കാർ അനുവദിച്ച 200 കോടി രൂപയ്ക്ക് പുറമെയുള്ള തുക വ്യവസായ പങ്കാളികള്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്രോതസ്സുകളില്‍ നിന്നാണ് കണ്ടെത്തുന്നത്. മള്‍ട്ടി ഡിസിപ്ലിനറി ക്ലസ്റ്റര്‍ അധിഷ്ഠിത ഇന്ററാക്റ്റീവ് - ഇന്നൊവേഷന്‍ കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ നൂതന ദര്‍ശനത്തോടെയാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രവർത്തന സജ്ജമാവുന്ന പാർക്കിൽ വ്യവസായ-ബിസിനസ് യൂണിറ്റുകള്‍ക്കും ഇന്‍ഡസ്ട്രി 4.0, നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, സ്മാര്‍ട്ട് ഹാര്‍ഡ് വെയര്‍, സുസ്ഥിര-സ്മാര്‍ട്ട് മെറ്റീരിയലുകള്‍ തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനത്തിനും സൗകര്യമൊരുക്കും.


വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ മുന്നേറ്റങ്ങൾക്ക് വലിയ ഉത്തേജനമാകും സംസ്ഥാന സർക്കാരിന്റെ പൂർണ മുൻ കൈയിലുള്ള ഡിജിറ്റൽ സയൻസ് പാർക്ക്.