ഉയർന്ന താപനില : പൊതുപരിപാടികളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ നിർദേശം

post

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പകൽ സമയത്ത് നേരിട്ട് ശരീരത്തിൽ വെയിൽ ഏൽക്കുന്ന ജോലികളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്നവർക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി. പൊതുപരിപാടികളിൽ സംഘാടകർ പരമാവധി തണലും കുടിവെള്ളവും ഉറപ്പാക്കണമെന്ന് നിർദേശമുണ്ട്. പരിപാടികളിൽ പങ്കെടുക്കുന്നവർ കുടയോ തൊപ്പിയോ ഉപയോഗിക്കണം. ധാരാളം വെള്ളം കുടിക്കണം, ജലാംശമുള്ള പഴങ്ങളും മറ്റും കഴിക്കാൻ ശ്രമിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.

ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉചിതം. നിർബന്ധമായും പാദരക്ഷകൾ ഉപയോഗിക്കണം. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ ഉള്ളവർ എന്നിവരെ നേരിട്ട് വെയിലേൽക്കുന്ന പൊതുപരിപാടികളിൽ പങ്കെടുപ്പിക്കരുത്. പരിപാടികളുടെ സുരക്ഷാ ചുമതലയുള്ള പോലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സുരക്ഷിതത്വം ബന്ധപ്പെട്ട വകുപ്പ് കർശനമായി ഉറപ്പ് വരുത്തണം. ഉദ്യോഗസ്ഥർക്ക് കുടിവെള്ളം ലഭ്യമാക്കണം.

പൊതുപരിപാടികൾ നടക്കുന്ന പ്രദേശങ്ങളിലെ ഹെൽത്ത് സെന്ററുകൾ, സർക്കാർ-സ്വകാര്യ ആശുപത്രികൾ എന്നിവ അടിയന്തര ചികിത്സക്കുള്ള തയാറെടുപ്പുകൾ നടത്തണം. സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ പ്രശ്‌നങ്ങളുമായി കൂടുതൽ ആളുകൾ എത്തിയാലും ചികിത്സ ഉറപ്പാക്കാൻ സാധിക്കണം. ആംബുലൻസുകൾ സജ്ജീകരിച്ച് നിർത്തണം. വലിയ പരിപാടികൾ നടക്കുന്ന ഇടങ്ങളിൽ ജനങ്ങൾക്ക് പ്രഥമ ശുശ്രൂഷ നൽകാനുള്ള സൗകര്യങ്ങൾ ഉറപ്പ് വരുത്തണമെന്നും നിർദേശത്തിൽ പറയുന്നു.