ആധുനിക സാങ്കേതിക സംവിധാനങ്ങൾ നല്ല റോഡ് സംസ്‌കാരം വളർത്താൻ: മുഖ്യമന്ത്രി

* എ.ഐ ക്യാമറ ഉൾപ്പെടുന്ന ഡിജിറ്റൽ എൻഫോഴ്സ്മെന്റ് പദ്ധതിയുടെയും പിവിസി പെറ്റ്ജി കാർഡ് ഡ്രൈവിംഗ് ലൈസൻസുകളുടെയും ഉദ്ഘാടനം നിർവഹിച്ചു
നല്ല റോഡ് സംസ്‌കാരം വളർത്തുന്നതിന്റെ ഭാഗമായാണ് ഗതാഗത വകുപ്പ് ആധുനിക സാങ്കേതികതയിൽ അധിഷ്ഠിതമായ സംവിധാനങ്ങൾ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ ഉൾപ്പെടുന്ന ഡിജിറ്റൽ എൻഫോഴ്സ്മെന്റ് പദ്ധതിയുടെയും പിവിസി പെറ്റ്ജി കാർഡ് ഡ്രൈവിംഗ് ലൈസൻസുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
റോഡ് അപകടങ്ങളിലെ മരണം സംസ്ഥാനം നേരിടുന്ന ദുരന്തമായി കണ്ട് കൂട്ടായ പ്രവർത്തനം നടത്തണം. ഇതിന് പുതുതലമുറ മുൻകൈ എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരത്തുകളിലെ സഞ്ചാരം സുഗമമാക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ സർക്കാർ പ്രയോജനപ്പെടുത്തും. ഇതിലൂടെ നിയമലംഘനങ്ങൾ കണ്ടെത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ, ഓട്ടോമേറ്റഡ് നമ്പർ പ്ളേറ്റ് റെക്കഗ്നിഷൻ എന്നിവ ഇതിന്റെ ഭാഗമായി നടപ്പാക്കിയതാണ്. സംസ്ഥാനത്ത് 726 എ. ഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 14 ജില്ലകളിലും കൺട്രോൾ റൂമുകളുമുണ്ട്. തിരുവനന്തപുരത്താണ് മാസ്റ്റർ കൺട്രോൾ റൂം. ഇതിലൂടെ വാഹനം തടഞ്ഞുള്ള പരിശോധന ഒഴിവാക്കാനാകും. വരും വർഷങ്ങളിൽ കൂടുതൽ പാതകളിൽ ക്യാമറകൾ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 85 സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്. പദ്ധതി ആവിഷ്‌കരിച്ച ശേഷം റോഡ് അപകടങ്ങളിലെ മരണസംഖ്യയിൽ ചെറിയ തോതിലെങ്കിലും കുറവ് ഉണ്ടായിട്ടുണ്ട്.
ഡ്രൈവിംഗ് ലൈസൻസുകൾ സ്മാർട്ട് ആക്കുന്നതിന് ആദ്യം നടപടി ആരംഭിച്ച സംസ്ഥാനമാണ് കേരളം. എന്നാൽ കോടതി വ്യവഹാരങ്ങളിലൂടെ നടപടി നീണ്ടു പോയി. വിദേശരാജ്യങ്ങളിലുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി പോകുന്നവർക്ക് പുതിയ ലൈസൻസ് ആധികാരിക രേഖയായി സമർപ്പിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഏഴ് സുരക്ഷാ സംവിധാനങ്ങൾ അടങ്ങിയതാണ് പുതിയ ലൈസൻസ് കാർഡ്.
ചടങ്ങിൽ പങ്കെടുത്ത മന്ത്രിമാരായ പി. രാജീവ്, ജി. ആർ. അനിൽ എന്നിവർക്ക് സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസുകൾ മുഖ്യമന്ത്രി കൈമാറി. ഗതാഗത വകുപ്പ് മന്ത്രി ആന്റണിരാജു അധ്യക്ഷത വഹിച്ചു. വി. കെ. പ്രശാന്ത് എം. എൽ. എ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീജിത്ത്, വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.