കോവിഡ് കേസുകൾ ഉയരുന്നു; വൃദ്ധസദനങ്ങൾ ഉൾപ്പെടെ കെയർ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം

post

*മറ്റ് രോഗങ്ങളുള്ളവർ, കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ മാസ്‌ക് ധരിക്കണം

*ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാരുടെ യോഗം ചേർന്നു

സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി കൂടുന്നതിനാൽ വൃദ്ധസദനങ്ങൾ ഉൾപ്പെടെ കെയർ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരാൾക്ക് കോവിഡ് ബാധിച്ചാൽ കെയർ ഹോമിലുള്ള എല്ലാവരേയും പരിശോധിക്കണം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജില്ലാ കളക്ടർമാരുടേയും യോഗത്തിൽ സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തി.

ആരോഗ്യ വകുപ്പ് സംസ്ഥാനതല, ജില്ലാതല പ്രതിരോധ പ്രവർത്തനങ്ങൾ ഇതിനകം ശക്തമാക്കിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികൾക്ക് പ്രത്യേകമായി കിടക്കകൾ മാറ്റിവയ്ക്കാൻ നിർദ്ദേശം നൽകി. എന്നാൽ ചില സ്വകാര്യ ആശുപത്രികൾ ചികിത്സയിലുള്ളവർക്ക് കോവിഡ് ബാധിക്കുമ്പോൾ സർക്കാർ ആശുപത്രിയിലേക്ക് പറഞ്ഞു വിടുന്നെന്ന പരാതിയുണ്ട്. ജില്ലാ കളക്ടർമാർ സ്വകാര്യ ആശുപത്രികളുടെ യോഗം വിളിച്ചുചേർത്ത് നിർദേശം നൽകണമെന്നും മന്ത്രി പറഞ്ഞു.

എല്ലാ ജില്ലകളും സർജ് പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ആശുപത്രികൾ കോവിഡും നോൺ കോവിഡും ഒരുപോലെ കൈകാര്യം ചെയ്യണം. എറണാകുളം, തിരുവനന്തപുരം ജില്ലകൾ പരിശോധനകൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളും പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും മന്ത്രി നിർദ്ദേശിച്ചു. കോവിഡ് വ്യാപനശേഷി വളരെ കൂടുതലായതിനാൽ പ്രമേഹം, രക്തസമ്മർദം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവർ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. കിടപ്പ് രോഗികൾ വീട്ടിലുള്ളവർ പുറത്ത് പോയി വരുമ്പോൾ ജാഗ്രത പുലർത്തണം.

പ്രമേഹം, രക്തസമ്മർദം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവർ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ മാസ്‌ക് ധരിക്കണം. ആരോഗ്യ പ്രവർത്തകർ എൻ 95 മാസ്‌ക് ധരിക്കണം. ആശുപത്രിയിൽ പോകുന്നവർ കൃത്യമായി മാസ്‌ക് ധരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്നലെ 2484 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതൽ. ആകെ രോഗികളിൽ 0.9 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകളും 1 ശതമാനം പേർക്ക് മാത്രമാണ് ഐസിയു കിടക്കകളും വേണ്ടി വന്നിട്ടുള്ളത്.