മാലിന്യം തള്ളൽ - കൊച്ചിയിൽ 54 ലക്ഷം രൂപ പിഴ ഈടാക്കി

നഗരസഭാതല അവലോകനയോഗം ചേർന്നു
മാലിന്യ സംസ്കരണ സംവിധാനം കർശനമാക്കുന്നതിന്റെ ഭാഗമായി കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ 54 ലക്ഷം രൂപ പിഴ ഈടാക്കി. കോർപ്പറേഷൻ പരിധിയിലെ വീടുകൾ സ്ഥാപനങ്ങൾ പൊതു ഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ഒരു മാസം നടത്തിയ പരിശോധനയിലാണ് നിയമലംഘനം നടത്തുന്നവരിൽ നിന്നും പിഴ ഈടാക്കിയത്. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെയും, വ്യവസായ - നിയമ വകുപ്പ് മന്ത്രി പി രാജീവിന്റെയും അധ്യക്ഷതയിൽ ചേർന്ന ജില്ലയിലെ നഗരസഭകളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജില്ലയിൽ കൊച്ചി കോർപ്പറേഷൻ ഒഴികെയുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ജൈവ മാലിന്യങ്ങൾ ബ്രഹ്മപുരത്തേക്ക് എത്തിക്കുന്നത് ഏപ്രിൽ 30 വരെ മാത്രമേ അനുവദിക്കൂ. അതിനുള്ളിൽ സ്വന്തമായി നിയമാനുസൃത ബദൽ സംവിധാനം കണ്ടെത്തണം. തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സന്ദർശനം നടത്തി ശരിയായ രീതിയിൽ മാലിന്യ സംസ്കരണ പരിപാടികൾ നടപ്പിലാക്കേണ്ടതിന്റെ നിയമപരമായ ആവശ്യകത ബോധ്യപ്പെടുത്തണം. ശരിയായ സംസ്കരണ സംവിധാനങ്ങളില്ലാത്ത വീടുകൾ, സ്ഥാപനങ്ങൾ എന്നിവ കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ നിർദേശിച്ചു.
കൊച്ചി നഗരത്തിൽ നിലവിലുളള പ്രതിസന്ധിയെ തുടർന്ന് അവശേഷിക്കുന്ന അജൈവ മാലിന്യങ്ങൾ ഒറ്റ തവണയായി നീക്കം ചെയ്യുന്നതിനുള്ള സാധ്യത കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി ചേർന്ന് പരിശോധിക്കും. വഴിയരികിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് പിഴയും ശിക്ഷയും ഉറപ്പാക്കുന്നതിനായി പൊലീസ് പരിശോധന വ്യാപകമാക്കും. മാലിന്യം നിക്ഷേപിക്കുന്ന വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രചരണ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ പ്രദർശന വിപണന മേള ഏപ്രിൽ 30 ന് മുമ്പായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വഴിയരികിൽ നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും, സാധ്യമായിടങ്ങളിലിൽ സിസിടിവി ക്യാമറ സംവിധാനം ഒരുക്കുന്നതിനും തീരുമാനിച്ചു. ബ്ലോക്ക് തലത്തിൽ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കുകയും, തെരഞ്ഞെടുക്കപ്പെടുന്ന ഹരിത കർമസേന അംഗങ്ങളെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശീലനകരായി നിയോഗിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
വിവിധ നഗരസഭകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തതിൽ മരട്, തൃപ്പൂണിത്തുറ, കോതമംഗലം, ഏലൂർ മുനിസിപ്പാലിറ്റികളിൽ മാലിന്യ നിർമ്മാർജ്ജന ക്യാമ്പയിൻ കാര്യക്ഷമമായി നടക്കുന്നതായി യോഗം വിലയിരുത്തി. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായും പൂർണമായും നടപ്പാക്കുന്നതിനായി ഹൈക്കോടതിയിൽ സമർപ്പിച്ച കർമപദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിൻ്റെ ഭാഗമായാണ് യോഗം ചേർന്നത്.