കാരുണ്യ പദ്ധതിക്കായി ലോട്ടറി വകുപ്പ് കൈമാറിയത് 1732 കോടി രൂപ

post

സംസ്ഥാന ഭാഗ്യക്കുറി ജേതാക്കൾക്ക് ആദ്യമായി ഏർപ്പെടുത്തിയ ധനവിനിയോഗ പരിശീലന പരിപാടി ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഗുരുതര രോഗം ബാധിച്ച നിർധനർക്ക് ചികിത്സ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാറിന്റെ പദ്ധതികളായ കാരുണ്യ, കാരുണ്യ പ്ലസ് എന്നിവയിലേക്കായി ലോട്ടറി വകുപ്പ് ഇതുവരെ 1732 കോടി രൂപ കൈമാറിയതായി ധനമന്ത്രി അറിയിച്ചു. 2012 മുതലാണ് ഇത്രയും തുക കൈമാറിയത്. രണ്ട് ലക്ഷം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്ന മേഖലയാണ് സംസ്ഥാന ലോട്ടറി. സംസ്ഥാന ലോട്ടറി വകുപ്പ് പ്രതിവർഷം 7000 കോടി രൂപയാണ് സമ്മാന ഇനത്തിൽ നൽകുന്നത്.

സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ലോട്ടറി വകുപ്പ് കൂടുതൽ ആധുനീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഭാഗ്യക്കുറി ജേതാക്കൾ ലോട്ടറി അടിച്ച് ലഭിക്കുന്ന പണം ബുദ്ധിപൂർവ്വം ഉപയോഗിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനാണ് പരിശീലനം തുടങ്ങിയത്. നിശ്ചിത ഇടവേളകളിൽ ലോട്ടറി ജേതാക്കൾക്കായി ഇത്തരത്തിൽ പരിശീലനം സംഘടിപ്പിക്കും. സാമ്പത്തിക മാനേജ്‌മെന്റ്, മാനസിക സംഘർഷ ലഘൂകരണം, സ്ഥിരനിക്ഷേപങ്ങൾ, വിവിധ നിക്ഷേപമാർഗങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പരിശീലനം. ലോട്ടറി വകുപ്പിന്റെ നേതൃത്വത്തിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ആണ് പരിശീലനം സംഘടിപ്പിച്ചത്. 50 ഓളം ഭാഗ്യക്കുറി ജേതാക്കൾ പങ്കെടുത്തു.