നവീകരിച്ച തട്ടേക്കാട് - കുട്ടമ്പുഴ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

കോതമംഗലം - പെരിമ്പന്‍കുത്ത് റോഡിന്റെ നവീകരിച്ച തട്ടേക്കാട് മുതല്‍ കുട്ടമ്പുഴ വരെയുള്ള ഭാഗത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കോതമംഗലത്തിന്റെ വികസനത്തിന് പൂര്‍ണ പിന്തുണയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അത്യാധുനിക നിലവാരത്തില്‍ നവീകരിച്ച ഈ റോഡ് കോതമംഗലം മേഖലയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്നും ഇതുവഴി ടൂറിസം സാധ്യതകള്‍ കൂടി വിപുലമാകുകയാണെന്നും മന്ത്രി പറഞ്ഞു.
മലയോര ഹൈവേ യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഈ പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ കാര്‍ഷിക മേഖലയും വിനോദ സഞ്ചാര മേഖലയും ഒരുപോലെ അഭിവൃദ്ധിപ്പെടും. ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രദേശമായ കോതമംഗലത്തും സമഗ്ര മാറ്റമാണ് സംഭവിക്കുക. ഇത്തരം വികസന പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷികളും ജനങ്ങളും ഒരേ മനസോടെ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ആലുവ-മൂന്നാര്‍ രാജ പാത തുറന്ന് നൽകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കോതമംഗലം - പെരിമ്പന്‍കുത്ത് റോഡില്‍ തട്ടേക്കാട് മുതല്‍ കുട്ടമ്പുഴ വരെ 7.2 കിലോമീറ്റര്‍ ദൂരം 9 മീറ്റര്‍ വീതിയില്‍ ബി.എം ആന്റ് ബി.സി നിലവാരത്തിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. കിഫ്ബി ഫണ്ടില്‍ നിന്ന് 21.315 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. മുന്നറിയിപ്പ് ബോര്‍ഡുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളുമെല്ലാം റോഡില്‍ ക്രമീകരിച്ചിട്ടുണ്ട്.