കാലടി സമാന്തര പാലം നിർമ്മാണത്തിന് തുടക്കമായി

അങ്കമാലി, പെരുമ്പാവൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിച്ച് എം.സി റോഡില്‍ സ്ഥിതിചെയ്യുന്ന കാലടി ശ്രീശങ്കരാചാര്യ പാലത്തിന് സമാന്തരമായി നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മ്മാണം 2024 ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. കാലടി സമാന്തര പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പെരിയാറിനു കുറുകെ നിലവിലുള്ള കാലടി ശ്രീശങ്കരാചാര്യ പാലത്തിന് സമാന്തരമായി 455.40 മീറ്റര്‍ നീളത്തിലാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. 30.50 മീറ്റര്‍ നീളത്തിലുള്ള 12 സ്പാനുകളും 13.45 മീറ്റര്‍ നീളത്തിലുള്ള രണ്ട് സ്പാനുകളും 12.50 മീറ്റര്‍ നീളത്തിലുള്ള അഞ്ചു സ്പാനുകളുമുണ്ടാകും. 10.50 മീറ്റര്‍ ക്യാരേജ് വെയും ഇരുവശങ്ങളിലും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉള്‍പ്പെടെ 14 മീറ്റര്‍ ആണ് പാലത്തിന്റെ വീതി.
2021 ഓഗസ്റ്റില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, എംഎല്‍എമാരായ റോജി.എം ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളില്‍, അന്‍വര്‍ സാദത്ത് എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് സമാന്തര പാല നിര്‍മാണത്തിന് തീരുമാനമായത്. 1963 ല്‍ നിര്‍മ്മിച്ച നിലവിലുള്ള ശ്രീശങ്കര പാലത്തിന് കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് . സി.ആര്‍.ആര്‍.ഐ (സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) യുടെ നേതൃത്വത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് ലഭ്യമായതിനുശേഷം ആവശ്യമായ അറ്റകുറ്റപ്പണികള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
5 വര്‍ഷം കൊണ്ട് സംസ്ഥാനത്താകെ 100 പാലങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് പൊതുമരാമത്ത് വകുപ്പിന്റെ ലക്ഷ്യം. ഇതിനോടകം 52 പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 105 പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിദേശ മാതൃകയില്‍ പാലങ്ങളെ ദീപാലങ്കൃതമാക്കാനും പാലത്തിന്റെ താഴെയുള്ള സ്ഥലങ്ങള്‍ വയോജന പാര്‍ക്കുകള്‍, കുട്ടികളുടെ പാര്‍ക്കുകള്‍, കളിസ്ഥലം, ഓപ്പണ്‍ ജിം എന്നിവ നിര്‍മ്മിക്കാനും ഉപയോഗിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും പശ്ചാത്തല വികസന മേഖലയില്‍ കിഫ്ബി സംസ്ഥാനത്ത് ആശ്വാസമാകുകയാണ്. എം.സി റോഡ് നാലുവരിപ്പാതയാക്കുന്നതിന് ആയിരം കോടിയുടെ ഭരണാനുമതി ലഭിച്ചു. നാവായിക്കുളം അങ്കമാലി ഗ്രീന്‍ഫീല്‍ഡ് പാത നിര്‍മ്മിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.