വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് വീണ്ടും ഒന്നാം ഗ്രേഡ്

post

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'സമഗ്ര ശിക്ഷ'യുടെ 2019-20 ലെ പ്രകടന ഗ്രേഡിങ് സൂചികയില്‍ രണ്ടാം തവണയും കേരളം ഒന്നാം ഗ്രേഡ് നിലനിര്‍ത്തി. അഞ്ച് മേഖലകളില്‍ നടത്തിയ വിലയിരുത്തലില്‍ ആയിരത്തില്‍ 862 സ്‌കോറാണ് കേരളം നേടിയത്. 2018-19 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയമാണ് സൂചിക തയ്യാറാക്കിയത്.

വിദ്യാലയ പ്രവേശനത്തില്‍ 98.75 ശതമാനവും തുല്യതയില്‍ 91.3 ശതമാനവുമാണ് സംസ്ഥാനത്തെ നിരക്ക്. പഠന നേട്ടങ്ങളും ഗുണവും ഉറപ്പാക്കുന്നതില്‍ 85.56 ശതമാനവും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ 82 ശതമാനവുമാണ് സ്‌കോര്‍. ഭരണപരമായ പ്രവര്‍ത്തനങ്ങളില്‍ 82.22 ശതമാനമാണ് ക്ഷമത. 

കഴിഞ്ഞ വര്‍ഷം ആയിരത്തില്‍ 826 ആയിരുന്നു സംസ്ഥാനത്തിന്റെ സ്‌കോര്‍. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നേട്ടം കൈവരിക്കുന്നതിന് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സമഗ്ര ശിക്ഷ കേരളയുടെ എല്ലാ പ്രവര്‍ത്തകരെയും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിനന്ദിച്ചു.