ഉന്നതവിദ്യാഭ്യാസ കരിക്കുലം പരിഷ്കരണം: ശില്പശാല മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ കരിക്കുലം പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ഒരുക്കിയ രണ്ടു ദിവസത്തെ കരിക്കുലം ശില്പശാല ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. കരിക്കുലം രൂപീകരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച കരിക്കുലം കമ്മിറ്റി, യുജി പ്രോഗ്രാമിന്റെ കരിക്കുലത്തിന് തയ്യാറാക്കിയ കരട് രൂപരേഖ ചർച്ച ചെയ്യാനാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ വ്യത്യസ്ത മാതൃക ഏതെന്ന് അന്വേഷിക്കുന്നവർക്ക് ഏറ്റവും സ്വീകാര്യമായ തിളങ്ങുന്നൊരു മാതൃക നൽകാൻ കേരളത്തിനു കഴിയണമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തനിയാവർത്തനമാകരുത് കേരളത്തിന്റെതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തെ ഒരു നവവൈജ്ഞാനിക സമൂഹമായി മാറ്റിയെടുക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി സംസ്ഥാന സർക്കാരും കേരളീയ സമൂഹവും മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അതിനനുസൃതമായ നിലയിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമൂലവും സമഗ്രവുമായ പരിഷ്‌കാരങ്ങൾ ഉണ്ടാക്കണമെന്ന ധാരണയാണ് സർക്കാരിനുള്ളത്.
അടിസ്ഥാന സൗകര്യ വിപുലീകരണത്തിന്റെയും അക്കാദമിക ഗുണമേന്മയുടെയും കാര്യത്തിൽ ലോകോത്തര മാതൃകകൾ സൃഷ്ടിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. രാജ്യത്തിനകത്തും പുറത്തുനിന്നും നിരവധി പുരസ്‌കാരങ്ങൾ കേരളത്തെ തേടി എത്തുകയും ചെയ്തു. അതിന്റെ സ്വാഭാവിക തുടർച്ചയാണ് ഉന്നതവിദ്യാഭ്യാസ മേഖലയുടെ പരിഷ്‌കാരങ്ങൾക്കുള്ള പരിശ്രമങ്ങൾ.
ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്രകടമായ മാറ്റങ്ങൾ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അനധ്യാപകർക്കും ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട മുഴുവൻ പേർക്കും പൊതുസമൂഹത്തിനും അനുഭവപ്പെടുന്ന രീതിയിൽ കാര്യമായൊരു മാറ്റം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും മന്ത്രി വ്യക്തമാക്കി.