കോവിഡ് 19: സഹായവുമായി ഓടിയെത്താന്‍ 50 കനിവ് 108 ആംബുലന്‍സുകള്‍

post

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ 50 കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിന് പുറമെ സര്‍ക്കാര്‍ ആംബുലന്‍സുകളുമുണ്ട്; ഐഎംഎയുടെ സഹായവുമുണ്ടാകും. ആവശ്യകതയനുസരിച്ച് കനിവ് 108 ആംബുലന്‍സുകളുടെ എണ്ണം കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.

രോഗലക്ഷണം ഉള്ളവരെയും രോഗ ബാധിത മേഖലകളില്‍ നിന്ന് എത്തുന്നവരെയും ഐസോലേഷന്‍ വാര്‍ഡുകളിലും ഹോം ഐസൊലേഷനിലും മാറ്റുന്നതിനാണ് വിവിധ ജില്ലകളില്‍ 108 ആംബുലന്‍സുകള്‍ വിന്യസിച്ചിരിക്കുന്നത്. തിരുവനന്തപുരം 2, കൊല്ലം 3, എറണാകുളം 26, തൃശൂര്‍ 3, പാലക്കാട് 4, മലപ്പുറം 4, കോഴിക്കോട് 3, കണ്ണൂര്‍ 3, കാസര്‍ഗോഡ് 2 എന്നിങ്ങനെയാണ് ആംബുലന്‍സുകള്‍ വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലും 108 ആംബുലന്‍സുകള്‍ വിന്യസിച്ചിട്ടുണ്ട്.

ജില്ലാ കൊറോണ മോണിറ്ററിങ് സെല്ലിന്റെ മേല്‍നോട്ടത്തിലാണ് ഓരോ ജില്ലകളിലും ആംബുലന്‍സുകളുടെ പ്രവര്‍ത്തനം. ഓരോ ട്രിപ്പിന് ശേഷവും ആംബുലന്‍സുകള്‍ അണുവിമുക്തമാക്കിയ ശേഷമാണ് വീണ്ടും ഉപയോഗിക്കുന്നത്. 200ഓളം ജീവനക്കാരാണ് ഷിഫ്റ്റടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കുന്നത്. 

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് മതിയായ പരിശീലനം നല്‍കിയിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ജീവനക്കാര്‍ക്ക് ധരിക്കാനുള്ള സുരക്ഷാ മാസ്‌ക്, കണ്ണട, കൈയുറകള്‍, പുറം വസ്ത്രം ഉള്‍പ്പെടുന്ന പിപിഇ കിറ്റുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസുകളുടെ നേതൃത്വത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. 

24 മണിക്കൂറും സേവനം ലഭ്യമാകുന്ന തരത്തിലാണ് 108 ആംബുലന്‍സുകള്‍ സജ്ജമാക്കിയിരിക്കുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കനിവ് 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിലെ ജീവനക്കാരും 24 മണിക്കൂറും ജാഗരൂകരാണ്. കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കുന്നയാള്‍ നല്‍കുന്ന വിവരങ്ങളില്‍ കോവിഡ് 19 രോഗ ലക്ഷണങ്ങള്‍ ഉള്ളതായി തോന്നുകയാണെങ്കില്‍ വിവരം അതാത് ജില്ലകളിലെ ബന്ധപ്പെട്ട കൊറോണ സെല്ലിനെ അറിയിക്കും. തുടര്‍ന്ന് ഈ വിവരം കോവിഡ് 19 പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിയിട്ടിരിക്കുന്ന 108 ആംബുലന്‍സുകള്‍ക്ക് നല്‍കും. ആവശ്യമായ മുന്നൊരുക്കത്തോടെ ആംബുലന്‍സുകള്‍ എത്തും. ഇതുവരെ 500 ഓളം പേരെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 108 ആംബുലന്‍സുകളുടെ സഹായത്തോടെ ഐസോലേഷനിലേക്ക് മാറ്റിയത്.