സംസ്ഥാനത്ത് മൂന്നുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

post

* ക്ഷേമപെന്‍ഷനുകള്‍ക്ക് അപേക്ഷിക്കാനുള്ള സമയം മൂന്നുമാസത്തേക്ക് നീട്ടി

* വകുപ്പുകളുടെ ഏകോപനത്തിന് സെക്ടറല്‍ കമ്മിറ്റികള്‍

* വായ്പാ തിരിച്ചടവ്: ബാങ്കുകളുമായി ഉടന്‍ ചര്‍ച്ച

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി മൂന്നുപേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 24 ആയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറത്ത് രണ്ടുപേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവര്‍ വിദേശത്ത് നിന്നെത്തി നിരീക്ഷണത്തില്‍ തുടരുന്നവരായിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആയി. ഇതില്‍ മൂന്നുപേരുടെ രോഗം നേരത്തെ ഭേദമായിരുന്നു.
കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 12,740 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ 12,470 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. തിങ്കളാഴ്ച പുതുതായി 72 പേരെ നിരീക്ഷണത്തിനായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 2297 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭിച്ച 1693 എണ്ണത്തിന് രോഗബാധയില്ലെന്നാണ് ഫലം ലഭിച്ചത്.
സര്‍വകക്ഷിയോഗത്തില്‍ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. നാടൊന്നിച്ച് രോഗഭീഷണി നേരിടണമെന്ന വികാരമാണ് സര്‍വകക്ഷി യോഗത്തില്‍ പ്രകടിപ്പിച്ചത്. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ കക്ഷിനേതാക്കളും സഹകരണാത്മക നിലപാടാണ് സ്വീകരിക്കുന്നത്. ഇത് സര്‍ക്കാരിന് നല്‍കുന്ന ഊര്‍ജം വലുതാണ്. പ്രാദേശികതലത്തിലടക്കം ഈ സഹകരണം ശക്തിയായി തുടരും. എല്ലാ വകുപ്പുകളും ആരോഗ്യവകുപ്പുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന നിലയാണുള്ളത്. ഇതിനായി വിവിധ സെക്ടറല്‍ കമ്മിറ്റികള്‍ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവര്‍ത്തിക്കും. ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കാന്‍ സെക്രട്ടറിതലത്തില്‍ മുതിര്‍ന്ന സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയുമുണ്ടാകും. അവര്‍ വിവിധതലത്തില്‍ ജില്ലകളില്‍ ഇടപെടും.
സര്‍ക്കാര്‍ ആദ്യഘട്ടം മുതല്‍ നടത്തിയ ഇടപെടല്‍ ഫലമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഏര്‍പ്പെടുത്തിയതും ജനങ്ങള്‍ സ്വമേധയാ പാലിച്ചതുമായ നിയന്ത്രണങ്ങള്‍ ദൈനംജീവിതത്തെ ബാധിക്കുന്നുണ്ട്. ആശങ്ക കാരണം സാധാരണനിലയിലുള്ള വ്യാപാരം കച്ചവടസ്ഥാപനങ്ങളില്‍ നടക്കുന്നില്ല. തൊഴില്‍ശാലകളെയും ബാധിച്ചിട്ടുണ്ട്.
എന്നാല്‍, സാമൂഹികജീവിതം സാധാരണരീതിയില്‍ മുന്നോട്ടുപോകേണ്ടതുണ്ട്. രോഗപ്രതിരോധത്തിന്റേതായ ജാഗ്രത തുടരണം, എന്നാല്‍ അത് മുഴുവന്‍ സാമൂഹ്യജീവിതത്തെ സ്തംഭിപ്പിക്കുന്ന നിലയിലാകരുത്. ബസ്, ഓട്ടോ, ടാക്‌സി അടക്കമുള്ള പൊതുഗതാഗതസംവിധാനവും ആളുകള്‍ കുറയുന്നതുകാരണം പ്രയാസം നേരിടുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിക്ക് തന്നെ കോടികളുടെ നഷ്ടമാണ് ദിനേന ഉണ്ടാകുന്നത്. സ്വകാര്യബസുകള്‍ക്ക് ടാക്‌സ് അടയ്ക്കുന്നതിനുള്ള സമയം നീട്ടിനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിനോദസഞ്ചാരമേഖലയ്ക്കും നഷ്ടമുണ്ട്.
ഇനിയുള്ള നാളുകളില്‍ സാമ്പത്തികനില കൂടുതല്‍ മോശമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യങ്ങള്‍ ഗൗരവമായി പരിഗണിച്ച് എന്തൊക്കെ പ്രതിവിധികള്‍ കണ്ടെത്താം എന്ന് ആലോചിക്കുന്നുണ്ട്. വായ്പാ തിരിച്ചടവിന്റെ കാര്യത്തില്‍ തീരുമാനങ്ങളെടുക്കാന്‍ ബാങ്കുകളുമായി ചര്‍ച്ച ചെയ്യാന്‍ ഉടന്‍ സംസ്ഥാനതല ബാങ്കിംഗ് സമിതി യോഗം വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ക്ഷേമപെന്‍ഷനുകള്‍ക്ക് അപേക്ഷ കൊടുക്കാനുള്ള സമയം മൂന്നുമാസത്തേക്ക് നീട്ടിയതായും മുഖ്യമന്ത്രി അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കും അവധി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ പി.ജി വിദ്യാര്‍ഥികള്‍ക്കും ഹൗസ് സര്‍ജന്‍മാര്‍ക്കും ഒഴികെയുള്ളവര്‍ക്കാകും അവധി. ഇതര സംസ്ഥാനങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേക്ക് എത്താന്‍ യാത്രാസൗകര്യം വര്‍ധിപ്പിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടും. വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട കൂടുതല്‍ നടപടികള്‍ വിമാനത്താവള അധികൃതരുമായി ചര്‍ച്ച ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
രോഗവ്യാപനം തടയാന്‍ 'ബ്രേക്ക് ദ ചെയിന്‍' ക്യാമ്പയിനിന്റെ ഭാഗമായി കൈകള്‍ ശുചിയാക്കാന്‍ സാനിറ്റൈസര്‍, സോപ്പ് ഉള്‍പ്പെടെ ഉപയോഗിക്കണം. ഓഫീസുകള്‍, ബാങ്കുകള്‍, റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, ഫ്‌ളാറ്റുകള്‍ തുടങ്ങിയവയുടെ പ്രവേശനകവാടങ്ങളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കണം. ബസ് സ്റ്റോപ്പുകളിലും മാര്‍ക്കറ്റുകളിലും സോപ്പ് ഉപയോഗിച്ച് കൈ കഴുകാന്‍ സൗകര്യം ഒരുക്കണം.  യുവജനസംഘടനകള്‍ രക്തദാനത്തിന് മുന്നോട്ടുവരുന്നത് മാതൃകാപരമാണ്. ഇതിനുപുറമേ, ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിലും യുവജനസംഘടനകള്‍ ആവശ്യമായ സഹായം നല്‍കണം.  ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കാനുള്ള പ്രവര്‍ത്തകരുടെ ആവശ്യം ഈഘട്ടത്തില്‍ വളരെ വലുതാണ്. നേരത്തെ സര്‍വീസില്‍ ഉണ്ടായിരുന്നവര്‍ ഉള്‍പ്പെടെ പരിചയസമ്പന്നര്‍ സഹകരിക്കണം. പുതിയ വോളണ്ടിയര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കാത്ത ആശുപത്രികളുടെ പൂര്‍ണ ലിസ്റ്റ് തയാറാക്കും. രോഗപ്രതിരോധത്തിനുള്ള ജാഗ്രത വലിയതോതില്‍ വര്‍ധിക്കേണ്ടതുണ്ട്. അതിനാല്‍ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതില്‍ ആളുകള്‍ കൂടുന്ന അവസ്ഥ ഒഴിവാക്കണം. വിവാഹങ്ങളില്‍ 100 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന നിലവരരുത്.
കുടുംബകോടതികളിലെ തിരക്ക് ഒഴിവാക്കാന്‍ ഹൈക്കോടതി രജിസ്ട്രാറുമായി സംസാരിച്ച് നടപടി സ്വീകരിക്കും. വിനോദസഞ്ചാരികളോട് മോശം പെരുമാറ്റം പാടില്ല. ഈ ഘട്ടം കഴിഞ്ഞാലും വിനോദസഞ്ചാരമേഖല കേരളത്തിന് പ്രധാനമാണ്. ജോലി കുറവായ അതിഥി തൊഴിലാളികള്‍ കൂട്ടമായി പൊതുസ്ഥലങ്ങളില്‍ വരുന്നത് ഒഴിവാക്കി ക്യാമ്പുകളില്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. എന്നാല്‍ ആവശ്യമായ ജാഗ്രത പുലര്‍ത്തിയാകും നടപടികളെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സംബന്ധിച്ചു.