തന്തൈപെരിയാർ സ്മാരക നവീകരണം: തമിഴ്നാട്ടിൽനിന്നു മന്ത്രിമാരുടെ സംഘം വൈക്കത്ത്

post

കോട്ടയം: സാമൂഹിക പരിഷ്‌കർത്താവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന തന്തൈ പെരിയാർ ഇ. വി രാമസ്വാമി നായ്കരുടെ സ്മാരക നവീകരണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിന്നും മന്ത്രിമാർ അടങ്ങുന്ന ഉന്നതല സംഘം വൈക്കത്തെത്തി. തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ.വി വേലു, ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പ് മന്ത്രി എം.പി സാമിനാഥൻ എന്നിവരടങ്ങുന്ന സംഘമാണ് സ്മാരകം സന്ദർശിച്ചത്.

പെരിയാർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം തന്തൈ പെരിയാർ സ്മാരക മ്യൂസിയവും സംഘം സന്ദർശിച്ചു. സന്ദർശനത്തിന്റെ ഭാഗമായി സ്മാരകത്തിലെ പോരായ്മകൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും നവീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയെന്ന് മന്ത്രി ഇ.വി വേലു പറഞ്ഞു.

വൈക്കം നഗരത്തിന്റെ ഹൃദയ ഭാഗത്ത് 70 സെന്റ് ഭൂമിയിലാണ് പെരിയാർ സ്മാരകം സ്ഥിതി ചെയ്യുന്നത്. ഇവിടെ 66.09 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള മ്യൂസിയവും 84.20 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലൈബ്രറി, കുട്ടികൾക്കായി പാർക്ക്, പെരിയാർ പ്രതിമ എന്നിവ സ്ഥിതി ചെയ്യുന്നു. പെരിയാറുടെ ജീവചരിത്രം, സമര ചരിത്രം, പ്രധാന നേതാക്കന്മാർ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും, പെരിയാറുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള സമാഹാരങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

തമിഴ്നാട് സർക്കാരിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പു ഡയറക്ടർ ഡോ: വി.പി ജയശീലൻ, പി.ഡബ്ല്യൂ.ഡി. ചീഫ് എൻജിനീയർമാരായ വിശ്വനാഥൻ, ഇലെൻഞ്ചാഴിയൻ, ചീഫ് ആർക്കിടെക്ക് മൈക്കിൾ, ഡി.എം.കെ കേരളഘടകം നേതാക്കളായ കെ എൻ. അനിൽകുമാർ, ജി. മോഹൻദാസ്, അബ്ദുൽ നസീർ, കിക്കി അഗസ്റ്റിൻ എന്നിവർ മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.